കല്‍പ്പറ്റ:നഞ്ചന്‍കോട് – വയനാട് റയില്‍പാത അധികം വൈകാതെ യാഥാര്‍ത്ഥ്യമാകുമെന്നും അതിനായുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ബി.ജെ.പി ദേശീയ നേതാവും മുന്‍ റയില്‍വേ മന്ത്രിയുമായ ഒ.രാജഗോപാല്‍.
നീലഗിരി വയനാട് എന്‍.എച് & റയില്‍വേ ആക്ഷന്‍ കമ്മറ്റിയുടെ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ റയില്‍വേ സഹമന്ത്രിയായിരിക്കുമ്പോള്‍ നഞ്ചന്‍കോഡ് – വയനാട് – നിലമ്പൂര്‍ പാതയുടെ സര്‍വ്വേക്ക് തുടക്കം കുറിച്ചിരുന്നുവെന്നും ഇപ്പോള്‍ സാഹചര്യങ്ങള്‍ അനുകൂലമായി വന്നിരിക്കുന്നുവെന്നും പാതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ റയില്‍വേ മന്ത്രി സദാനന്ദ ഗൗഡയുമായി ചര്‍ച്ച ചെയ്തുവെന്നും ഒ.രാജഗോപാല്‍ പറഞ്ഞു. കൊച്ചി ബാംഗ്ലൂര്‍ യാത്രാസമയത്തില്‍ 6 മണിക്കൂര്‍ കുറവുവരുന്ന ഈ പാത രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് അനിവാര്യമാണ്.
അടുത്ത റയില്‍വേ ബജറ്റില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇനി നടത്താനുള്ളത്. കേന്ദ്രസര്‍ക്കാര്‍ വികസന കാര്യങ്ങളില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന നടപടികളാണ് കൈക്കൊണ്ടുവരുന്നത്. റയില്വേക്കുവേണ്ടി സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് അനുകൂലമായ ഇടപെടലുകള്‍ ഉണ്ടാകേണ്ടതുണ്ട്.
വയനാടിന് റയില്‍വേ ലഭിക്കുന്നതിന് നിരവധി അനുകൂല ഘടകങ്ങളുണ്ട്. പിന്നോക്ക ജില്ല എന്ന നിലയിലും മറ്റു സാമൂഹിക സാംസ്കാരിക പ്രതേ്യകതകളാലും വയനാടിന് റയില്‍വേ അനുവദിക്കപ്പെടേണ്ടതാണ്. മുഖ്യമന്ത്രിയുടെയും പട്ടികവര്‍ഗ്ഗ വികസന മന്ത്രി പി.കെ.ജയലക്ഷ്മിയുടെയും സജീവമായ ഇടപെടലുകള്‍ ഈ കാര്യത്തിന് ആവശ്യമുണ്ട്. ഈ പാതയും സുല്‍ത്താന്‍ ബത്തേരി – നിലമ്പൂര്‍ ഭാഗത്തെ അലൈന്‍മെന്റിലെ അപാകതകള്‍ പരിഹരിക്കുന്ന നടപടികളും വേഗത്തിലാക്കണം. റയില്‍വേയില്‍ സ്വകാര്യ നിക്ഷേപം എന്ന ബി.ജെ.പി സര്‍ക്കാറിന്റെ നയം വയനാട് റയില്‍വേക്ക് പ്രയോജനപ്പെടുത്താന്‍ സാധിക്കണം എന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.എം.ജോര്‍ജ്ജ് അദ്ധ്യക്ഷനായി. പി.സി.മോഹനന് മാസ്റ്റര്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.സദാനന്ദന്, അഡ്വ. പി.സി. ഗോപിനാഥ്, അഡ്വ.പി. വേണുഗോപാല്‍, മോഹനന് നവരംഗ്, ജേക്കബ് ബത്തേരി, കുഞ്ഞിരാമന് എന്നിവര്‍ സംസാരിച്ചു. നീലഗിരി വയനാട് നാഷണല്‍ ഹൈവേ & റയില്‍വേ ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ അഡ്വ.ടി.എം. റഷീദ് സ്വാഗതവും സെക്രട്ടറി വിനയകുമാര്‍ അഴിപ്പുറത്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: