ഹരിപ്പാട്: ശബരിമല അയ്യപ്പന് ഭക്തന് സമര്‍പ്പിച്ച സ്വര്‍ണത്തില്‍ നിര്‍മ്മിച്ച പൂജാപാത്രങ്ങള്‍ ദേവസ്വംബോര്‍ഡിന്റെ സ്ട്രോംങ് റൂമില്‍ ഉറങ്ങുമ്പോള്‍ ദേവപ്രശ്നത്തിന്റെ മറവില്‍ പൂജാദ്രവ്യങ്ങള്‍ ഭഗവാന് സമര്‍പ്പിക്കുന്നതിന് പുതിയ സ്വര്‍ണപ്പാത്രങ്ങള്‍ വാങ്ങുവാന്‍ ദേവസ്വം അധികാരികള്‍ നടത്തുന്ന നീക്കത്തിനെതിരെ ഭക്തന് പരാതിക്കൊരുങ്ങുന്നു. ആലപ്പുഴ ജില്ലയിലെ ഒരു അയ്യപ്പഭക്തന് 2011 ഡിസംബറില്‍ ശബരിമല ക്ഷേത്ര സന്നിധിയില്‍ ഒമ്പത് കിലോ തൂക്കം വരുന്ന സ്വര്‍ണ്ണ പൂജാപാത്രങ്ങള്‍ ദേവസ്വം മന്ത്രി വി.എസ്. ശിവകുമാറിന്റെ സാന്നിദ്ധ്യത്തില്‍ അധികാരികള്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ ഇത് ഉപയോഗിച്ച് ഭഗവാന് പൂജകള്‍ നടത്താതെ ആറന്മുളയിലെ ദേവസ്വം സ്ട്രോംങ് റൂമിലേക്ക് മാറ്റുകയായിരുന്നു അധികാരികള്‍.
സുരക്ഷാസംവിധാനത്തിന്റെ കുറവും ഇന്‍ഷുറന്‍സിന്റെ പേരിലുമായിരുന്നു അധികാരികള്‍ ഈ തീരുമാനം കൈക്കൊണ്ടതെന്ന് പറയപ്പെടുന്നു. കഴിഞ്ഞദിവസം ശബരിമലയില്‍ നടന്ന ദേവപ്രശ്നത്തില്‍ അയ്യപ്പന് സ്വര്ണപൂജാപാത്രത്തില് ദ്രവ്യങ്ങള്‍ സമര്‍പ്പിക്കാന്‍ ഒരു ഭക്തന് നല്കിയ പാത്രങ്ങള്‍ ഉപയോഗിക്കണമെന്ന് ദേവപ്രശ്നത്തില്‍ പങ്കെടുത്ത ജ്യോത്സ്യന് തൃക്കുന്നപ്പുഴ ഉദയകുമാര്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ ഇന്‍ഷുറന്‍സിന്റെ അഭാവംമൂലം പാത്രങ്ങള്‍ ഉപയോഗിക്കുവാന്‍ കഴിയില്ലെന്നാണ് അധികാരികളുടെ വിശദീകരണം. സ്വര്‍ണപ്പാത്രത്തില്‍ പൂജാദ്രവ്യങ്ങള്‍ സമര്‍പ്പിക്കുന്നത് ശ്രേഷ്ഠമാണെന്ന് ജ്യോത്സ്യന് അഭിപ്രായപ്പെട്ടെങ്കിലും അധികാരികള്‍ വ്യക്തമായ തീരുമാനം എടുത്തിട്ടില്ല.
സ്വര്ണപൂജാപാത്രങ്ങള് സമര്‍പ്പിച്ച ഭക്തന് ഇന്‍ഷുറന്‍സ് എടുത്തുനല്കാന് തയ്യാറാണെന്ന് പറഞ്ഞിട്ടും ദേവസ്വം ബോര്‍ഡും മന്ത്രിയും വ്യക്തമായ മറുപടി നല്കാത്തതിനാല് പാത്രങ്ങള്‍ അധികാരികളുടെ കൈവശം ഉണ്ടോയെന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു എന്നും ഭക്തന് പറഞ്ഞു. താന്‍ സമര്‍പ്പിച്ച പാത്രങ്ങളില്‍ ഭഗവാന് ദ്രവ്യങ്ങള്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വകുപ്പുമന്ത്രി, ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ എന്നിവര്‍ക്ക് പരാതിനല്‍കുമെന്ന് ഭക്തന് അറിയിച്ചു. ദേവപ്രശ്നത്തിന്റെ മറവില്‍ സ്വര്ണപൂജാ പാത്രങ്ങള്‍ വാങ്ങുന്നതിനായി പിരിവ് നടത്തുവാനുള്ള അധികാരികളുടെ നീക്കം ഉപേക്ഷിക്കണമെന്നും ഈ ഭക്തന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: