ആലപ്പുഴ: സംഘടനാ തെരഞ്ഞെടുപ്പ് തുടങ്ങാന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കെ സിപിഎമ്മില്‍ വീണ്ടും വെട്ടിനിരത്തല്‍ തുടങ്ങി. പിണറായി പക്ഷത്തിന് എന്നും തലവേദന സൃഷ്ടിച്ചിരുന്ന വി.എസ്. അച്യുതാനന്ദന് പോരാട്ടം അവസാനിപ്പിച്ചെങ്കിലും അവസാന വിഎസ് പക്ഷക്കാരനെ വരെയും നിശബ്ദരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഔദ്യോഗിക പക്ഷം കരുക്കള്‍ നീക്കുന്നത്.
അച്യുതാനന്ദന്റെ സ്വന്തം ജില്ലയായ ആലപ്പുഴയില്‍ വിഎസ് പക്ഷം, ഔദ്യോഗിക വിഭാഗത്തിലെ തോമസ് ഐസക്കിനെ അനുകൂലിക്കുന്നവര്‍ക്കൊപ്പം അണിനിരന്നാണ് നിലനില്‍പ്പിനായി ശ്രമിക്കുന്നത്. എന്നാല്‍ തങ്ങള്‍ക്കൊപ്പം കൂറുമാറാത്തവരെ സംഘടനാ നടപടിക്രമത്തില്പോലും പങ്കെടുക്കാന്‍ കഴിയാത്ത രീതിയില്‍ പാര്‍ട്ടിയില്‍ നിന്ന് ഔദ്യോഗിക പക്ഷം സസ്പെന്‍ഡ് ചെയ്യുകയാണ്. വിഎസ്-ഐസക് പക്ഷത്തിന്റെ ശക്തി കേന്ദ്രമായിരുന്ന കഞ്ഞിക്കുഴിയിലെ ഡിവൈഎഫ്ഐ ഏരിയ കമ്മറ്റി സെക്രട്ടറിയെ ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്താണ് മറുപക്ഷത്തിന് ഔദ്യോഗിക വിഭാഗം മുന്നറിയിപ്പ് നല്‍കിയത.
വിഭാഗീയ പ്രവര്‍ത്തനം ആരോപിച്ചായിരുന്നു നടപടി. നേരത്തെ സംഘടനാ തെരഞ്ഞെടുപ്പിലൂടെ നിലവില്‍ വന്ന ഏരിയ കമ്മറ്റിയെ പിരിച്ചുവിട്ടതിനെതിരെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും പരസ്യമായി പ്രകടനവും സമ്മേളനവും നടത്തി നേതൃത്വത്തെ വെല്ലുവിളിച്ച പ്രദേശമാണ് കഞ്ഞിക്കുഴി. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ വിഎസ്-ഐസക് പക്ഷത്തെ നല്ലൊരു വിഭാഗത്തെയും മറുകണ്ടം ചാടിക്കാന്‍ ഔദ്യോഗിക വിഭാഗത്തിന് കഴിഞ്ഞിരുന്നു.
സിപിഎമ്മിന്റെ സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ കണ്ണര്‍കാട്ടെ സ്മാരകവും പ്രതിമയും തകര്‍ക്കപ്പെട്ടതും പാര്‍ട്ടിയുടെ വിഭാഗീയതയെ തുടര്‍ന്നാണെന്ന് ആരോപണമുയര്‍ന്നിരുന്നു. 2013 ഒക്ടോബര്‍ 31നാണ് സ്മാരകം ആക്രമിക്കപ്പെട്ടത്.
വര്‍ഷം ഒന്നാകാറായിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രതികളെ പിടികൂടാത്തതിനെതിരെ പ്രക്ഷോഭ പരിപാടികള്‍ പോലും നടത്താന്‍ സിപിഎമ്മിന് കഴിയാത്തത് കള്ളന് കപ്പലില്‍ തന്നെയായതിനാലാണെന്നും പറയപ്പെടുന്നു.
ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് ബ്രാഞ്ച് കോണ്‍ഫറന്‍സുകള്‍ തുടങ്ങുക. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രവര്‍ത്തകര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുന്നത് സംഘടനാ തത്വങ്ങളുടെ ലംഘനമാണെന്നാണ് വിഎസ് പക്ഷത്തിന്റെ നിലപാട്. ഔദ്യോഗിക പക്ഷത്തിന്റെ നീക്കങ്ങള്‍ക്കെതിരെ കേന്ദ്ര കമ്മറ്റിക്കും പൊളിറ്റ്ബ്യൂറോയ്ക്കും പരാതി നല്‍കുമെന്നും വിഎസ് പക്ഷക്കാര്‍ പറയുന്നു.
സംസ്ഥാന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന ജില്ലയെന്ന നിലയില്‍ ഒരു എതിര്‍ശബ്ദം പോലും ഇവിടെ നിന്നും ഉയരുന്നില്ലെന്ന ഉറപ്പാക്കുകയാണ് ഔദ്യോഗികപക്ഷം. ഈ സാഹചര്യത്തില്‍ ഇനിയും നിരവധിപേര്‍ക്കെതിരെ നടപടിക്കാണ് സാദ്ധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: