ഇഞ്ചിയോണ്‍: കനകപ്പതക്കങ്ങള് കനവുകണ്ട ഇന്ത്യയ്ക്ക് ഏഷ്യന്‍ ഗെയിംസിന്റെ രണ്ടാം മത്സരദിനത്തില്‍ വെങ്കലവെട്ടം കൊണ്ടു ആശതീര്ക്കേണ്ടിവന്നു. രണ്ടു വെങ്കലവുമായി ഇന്ത്യ ഇന്നലെ കരകയറി. പുരുഷന്മാരുടെ ഷൂട്ടിംഗ് 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ജിത്തു റായിയും സമരേഷ് ജംഗും പ്രകാശ് നഞ്ചപ്പയും ചേര്‍ന്നു സമ്മാനിച്ചതാണത്. വനിതാ ബാഡ്മിന്റണ്‍ ടീമിനത്തില്‍ സൈന നെവാളും കൂട്ടരും സ്ക്വാഷ് വനിതാ സിംഗിള്‍സില്‍ ദീപിക പള്ളിക്കലും പുരുഷന്മാരില് സൗരവ് ഘോഷലും വെങ്കലങ്ങള്‍ ഉറപ്പിച്ചതും ഇന്ത്യന്‍ ക്യാംപില്‍ ആശ്വാസത്തിന്റെ നേര്‍ത്ത കുളിരേകി. ഇപ്പോള്‍ ഒരു സ്വര്‍ണവും രണ്ടു വെങ്കലങ്ങളുമടക്കം മൂന്നു മെഡലുകളോടെ ഒമ്പതാം സ്ഥാനത്താണ് ഇന്ത്യ. 12 സ്വര്‍ണവും പത്തു വെള്ളിയും ഒമ്പതു വെങ്കലവുമുള്ള ആതിഥേയരാജ്യം ദക്ഷിണ കൊറിയ മെഡല്‍ പട്ടികയിലെ മുമ്പന്മാര്. ചൈന തൊട്ടു പിന്നില്‍ പായുന്നുണ്ട് (12 സ്വര്‍ണം, 9 വെള്ളി, 11 വെങ്കലം).
10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഫൈനലില്‍ ജിത്തു റായി തന്നെയായിരുന്നു ഇന്ത്യയുടെ അമരക്കാന്‍. ഇന്ത്യ സ്വന്തമാക്കിയ 1743പോയിന്റില്‍ 585ഉം ജിത്തു സംഭാവനചെയ്തു. ജംഗ് 580ഉം പ്രകാശ് 578ഉം പോയിന്റുകള്‍ വീതം സമ്മാനിച്ചു. വെള്ളി നേടിയ ചൈനയ്ക്കും ഇന്ത്യയ്ക്കും ഒരേ പോയിന്റായിരുന്നു. പക്ഷേ, ബുള്‍സ് ഐകളുടെ മുന്‍തൂക്കം ചൈനയെ രണ്ടാമതെത്തിച്ചു. സ്വര്‍ണം ദക്ഷിണ കൊറിയയുടെ പോക്കറ്റിലെത്തി. വനിതാ ബാഡ്മിന്റണിലെ വെങ്കലം ഇന്ത്യയുടെ പെരുമയ്ക്കൊത്ത നേട്ടമല്ലെന്നു വിലയിരുത്താം. സെമി ഫൈനലില്‍ ദക്ഷിണ കൊറിയക്കു മുന്നിലാണ് ഇന്ത്യ സുല്ലിട്ടത് (3-1). ആദ്യ സിംഗിള്‍സില്‍ ജിഹ് യുന്‍ സുങ്ങിനെ 21-12, 10-21, 21-9നു സൈന കീഴടക്കി. എന്നാല്‍ പി.വി. സിന്ധുവും സിക്കി റെഡ്ഡി- പ്രദ്ന്യ ഗാദ്രെ സഖ്യവും പി.സി. തുളസിയും തോല്‍വിവഴങ്ങിയതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ പൊലിഞ്ഞു. വനിതാ സ്ക്വാഷില്‍ ഇന്ത്യക്കു വേണ്ടി ആര് മെഡല്‍ നേടുമെന്ന കാര്യമേ അറിയാനുണ്ടായിരുന്നുള്ളു. ക്വാര്‍ട്ടറില്‍ ദീപികയെ നേരിട്ടത് കൂട്ടുകാരി ജോഷ്ന ചിന്നപ്പ. 7-11, 11-9, 11-8, 15-17, 11-9 എന്ന സ്കോറിന് ജോഷ്നയെ മറികടന്ന ദീപിക സെമിയിലെത്തി. സൗരവ് ഘോഷല്‍ പാക്കിസ്ഥാന്റെ ഇക്ബാല്‍ നസിറീനെ ക്വാര്‍ട്ടറില്‍ പുറത്തേക്കടിച്ചു (11-6, 9-11, 11-2, 11-9).
ഷൂട്ടിംഗ് ട്രാപ്പ് ടീം ഇവന്റില്‍ ഇന്ത്യ ആറാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടത് തിരിച്ചടിയുടെ മുള്ളുകളിലൊന്ന്. നീന്തല്‍ക്കുളത്തിലും നിരാശയുടെ കൊയ്ത്തായിരുന്നു. പുരുഷന്മാരുടെ 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സൗരബ് സന്ഗ്വേക്കറിന് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. 100 മീറ്റര്‍ ബാക്സ്ട്രോക്ക് ഹീറ്റ്സില്‍ പ്രതാപന് നായര്‍ ഏഴാമതായി. 200 മീറ്റര്‍ ബട്ടര്‍ഫ്ളൈയില്‍ ആരോണ്‍ ഡിസൂസയും ഹീറ്റ്സ് താണ്ടിയില്ല. ഹാന്റ്ബോളിലെ പ്രാഥമിക റൗണ്ട്് മത്സരത്തില്‍ ദക്ഷിണ കൊറിയ ഇന്ത്യയെ 39-19ന് തുരത്തി. വനിതകളില്‍ ഗ്രൂപ്പ് എയില്‍ ഇന്ത്യയും തായ്ലന്റും സമനില പാലിച്ചു (26-26).
പുരുഷ ടീം ടെന്നീസില്‍ നേപ്പാളിനെ 3-0ന് നിലംപരിശാക്കി ഇന്ത്യ അവസാന എട്ടില്‍ ഇടംനേടിയെടുത്തിട്ടുണ്ട്. പുരുഷ റോവിംഗിലെ എയ്റ്റ് വിഭാഗത്തില്‍ ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചു. അശ്വാഭ്യാസത്തില്‍ ശ്രുതിയും നാദിയയും ഫൈനല്‍ റൗണ്ടില്‍ കടന്നു.
ഹോക്കിയില്‍ ശ്രീലങ്കയ്ക്കെതിരെ നേടിയ ജയം മറ്റൊരു നല്ലൊരു വാര്‍ത്ത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: