കൊല്‍ക്കത്ത: ജാദവ്പൂര്‍ സര്‍വകലാശാല വിദ്യാര്‍ഥികള്‍ നടത്തിയ റാലിയെ പരിഹസിച്ചുള്ള, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തരവന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായി. രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലമില്ലാതെ കൊല്‍ക്കത്തയില്‍ നടത്തിയ ഏറ്റവും വലിയ മാര്‍ച്ചായിരുന്നു ജാദവ്പൂര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെത്. മഴ പെയ്തിട്ടും 50,000ല്‍ അധികം വിദ്യാര്‍ഥികള്‍ റാലിയില്‍ നിന്നു പിന്മാറിയില്ല.
എന്നാല്‍ റാലിയെ പരിഹസിച്ചുകൊണ്ട് ഫെയ്സ്ബുക്കിലിട്ട പോസ്റ്റില്‍ മദ്യവും കഞ്ചാവും ചരസ്സും കിട്ടാതായി, ഇതാണോ മാര്‍ച്ചിന്റെ ലക്ഷ്യമെന്നാണ് അഭിഷേക് ചോദിച്ചത്. മമതയുടെ അനന്തരവനായ അഭിഷേക് ബാനര്‍ജി പാര്‍ട്ടി എംപിയുമാണ്.
അതേസമയം, വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ചിനു ബദലായി തൃണമൂല്‍ കോണ്‍ഗ്രസും മാര്‍ച്ച് നടത്തി. എന്നാല്‍ പാര്‍ട്ടിയുടെ കൊടിയോ ബാനറുകളോ നേതാക്കളോ നേരിട്ട് റാലിയില്‍ പങ്കെടുത്തില്ല. പകരം, പാര്‍ട്ടിയോട് അടുപ്പമുള്ള അധ്യാപകരും വിദ്യാര്‍ഥികളും ബുദ്ധിജീവികളുമാണ് റാലിയില്‍ പങ്കെടുത്തത്. നേരത്തെ സര്‍വകലാശാല വൈസ് ചാന്സലര്ക്കെതിരെയായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം. എന്നാല്‍ ശനിയാഴ്ചത്തെ റാലിയിലൂടെ പ്രതിഷേധം സര്‍ക്കാരിനു നേരെയായി.
ഈ മാസം 16ന് രാത്രിയും 17ന് പുലര്‍ച്ചെയുമായി സര്‍വകലാശാലയുടെ ക്യാമ്പസിനുള്ളില്‍ പ്രതിഷേധിച്ചിരുന്ന വിദ്യാര്‍ഥികളെ പോലീസ് മര്‍ദിക്കുകയും വിദ്യാര്‍ഥിനികളെ അപമാനിക്കുകയും ചെയ്തിരുന്നു. പോലീസിനൊപ്പം ഗുണ്ടകളും തൃണമൂല്‍ കോണ്‍ഗ്രസിന്റെ യുവജന വിഭാഗം പ്രവര്‍ത്തകരും ഉണ്ടായിരുന്നതായി വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു.
പോലീസിനെ സര്‍വകലാശാലയ്ക്കുള്ളില്‍ കയറൂരി വിട്ടത് വൈസ് ചാന്‍സലര്‍ അഭിജിത് ചക്രബര്‍ത്തിയുടെ തീരുമാനമായിരുന്നെന്നും അദ്ദേഹം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു ശനിയാഴ്ചത്തെ പ്രതിഷേധ റാലി.
സഹവിദ്യാര്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ഥികള്‍ സര്‍വകലാശാലയില്‍ പ്രക്ഷോഭം ആരംഭിച്ചത്. ആഗസ്റ്റ് 28ന് കോളജ് നടത്തിയ പരിപാടിക്കിടെ പെണ്‍കുട്ടിയെ ബോയ്സ് ഹോസ്റ്റലിലേക്ക് വലിച്ചുകൊണ്ടുപോയി പത്തോളം വിദ്യാര്‍ഥികള്‍ പീഡിപ്പിച്ചെന്നാണ് പരാതി.
പോലീസിനും കോളജ് അധികൃതര്‍ക്കും പരാതി നല്‍കിയെങ്കിലും കുറ്റക്കാരെ പിടികൂടാത്തതിനാലാണ് വിദ്യാര്‍ഥികള്‍ പ്രക്ഷോഭം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: