പാനൂര്‍: കതിരൂരിലെ ആര്‍എസ്എസ് നേതാവ് മനോജിനെ വധിച്ച കേസിലെ പ്രതി റിമാന്റില്‍ കഴിയുന്ന ചപ്ര പ്രകാശനെ ഇന്നലെ തലശ്ശേരി സെഷന്‍സ് കോടതി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു.
അന്വേഷണ സംഘം കോടതിയില്‍ നല്കിയ അപേക്ഷയിലാണ് സെഷന്‍സ് ജഡ്ജി വി.ഷെര്‍സി പ്രകാശനെ 29 വരെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. പ്രകാശനെ ഹാജരാക്കാന്‍ കഴിഞ്ഞ ദിവസം കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
മനോജിനെ കൊലപ്പെടുത്തിയ സിപിഎം സംഘത്തിലെ പ്രധാന പ്രതി വിക്രമനെ ഒളിവില്‍ താമസിപ്പിക്കാനും യാത്ര ചെയ്യാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്കിയ കുറ്റത്തിനുമാണ് പ്രകാശനെ കോടതി റിമാന്റ് ചെയ്തിരുന്നത്. യുഎപിഎ 19 പ്രകാരമാണ് പ്രകാശനെതിരെ കേസ്. തെളിവ് നശിപ്പിക്കുന്നതിന് കൂട്ടുനിന്നു, കൊലക്കേസ് പ്രതിയാണെന്ന വിവരം അറിഞ്ഞിട്ടും വെളിപ്പെടുത്തിയില്ല, പ്രതിയാണെന്നറിഞ്ഞിട്ടും സംരക്ഷണം നല്കി എന്നീ കുറ്റങ്ങളില്‍ പ്രകാശന് പങ്കാളിയാണെന്ന് ക്രൈംബ്രാഞ്ച് കോടതിയെ ബോധിപ്പിച്ചു. പ്രകാശനെ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കൊലക്ക് ശേഷം മുഖ്യപ്രതി വിക്രമനെ കണ്ണൂരിലേക്ക് കടത്താന്‍ പാട്യം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രസിഡണ്ടുകൂടിയായ ചപ്ര പ്രകാശന് സൊസൈറ്റി വാഹനത്തില്‍ വിക്രമന് സഞ്ചരിച്ച ഇന്നോവ കാറിന് അകമ്പടി സേവിക്കുകയായിരുന്നു. സിപിഎം പാട്യം ലോക്കല്‍ കമ്മറ്റിയംഗം രാമചന്ദ്രന്റെ നിര്‍ദ്ദേശാനുസരണം മറ്റ് സഹായങ്ങളും പ്രകാശന് ഏര്‍പ്പാടാക്കിക്കൊടുത്തിരുന്നു.
ബോംബേറില്‍ പരിക്കേറ്റ വിക്രമന് ചികിത്സ നല്‍കിയത് പയ്യന്നൂര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു. പ്രകാശനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ ഗൂഡാലോചനയിലെ പങ്കും പുറത്തുവരുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ സൂചിപ്പിച്ചു. കൊലക്ക് മുമ്പ് നടന്ന കാര്യങ്ങളും പ്രകാശന് അറിയാമെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. തലശ്ശേരി ക്യാമ്പ് ഓഫീസില്‍ വെച്ച് ചപ്ര പ്രകാശനെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യുകയാണ്. വിക്രമനെയും പ്രകാശനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ഡിവൈഎസ്പിമാരായ ജോസി ചെറിയാന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.
അതേസമയം മനോജ് വധത്തില്‍ കെ.ടി. ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസിലെ രണ്ട് പ്രതികള്‍ക്ക് പങ്കുണ്ടെന്ന് സൂചന ലഭിച്ചതായി അറിയുന്നു. ഇതേപ്പറ്റി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ വധത്തില്‍ കോടതിയില്‍ നിന്നും വിമുക്തരായ രണ്ടു സിപിഎമ്മുകാരുടെ പങ്കാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ ക്രൈംബ്രാഞ്ച് സംഘം പാനൂരിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. കഴിഞ്ഞ ദിവസം കൂരാറ, ആറ്റുപുറം ഭാഗങ്ങളില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. രാത്രിയില്‍ നേതാക്കന്മാരുടെ വീടുകളും ആളൊഴിഞ്ഞ പറമ്പുകളും ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചു.
നിലവില്‍ പാനൂര്‍ ഏരിയാ കമ്മറ്റി അംഗമായ വ്യക്തിയുടെയും മൊകേരി ഗ്രാമപഞ്ചായത്ത് അംഗവും മൊകേരി ലോക്കല്‍ കമ്മറ്റി അംഗവുമായ വ്യക്തിയുടെയും നീക്കങ്ങളാണ് അന്വേഷണ സംഘം നിരീക്ഷിക്കുന്നത്. കൊലക്ക് ശേഷം കുറ്റാരോപിതരായവരെ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭ്യമായിട്ടുണ്ട്. വിക്രമന്റെ മൊഴിയില്‍ മൊകേരി ലോക്കല്‍ കമ്മറ്റിയിലെ നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന സൂചന ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. പാട്യം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടായ സിപിഎം നേതാവിന്റെ പങ്കും അന്വേഷണ സംഘം മനസ്സിലാക്കിയിട്ടുണ്ട്. ഇതും പരിശോധിച്ചു വരികയാണ്. കൊലയിലും അതിനു ശേഷവും സിപിഎം നേതാക്കള്‍ തെളിവുകള്‍ നല്‍കാതെ അക്രമത്തിന് കൂട്ടു നില്‍ക്കുകയായിരുന്നു. കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ വധത്തിലെ പ്രതികളും മനോജ് വധത്തില്‍ പങ്കെടുത്തു എന്ന സൂചന ഗൗരവമായാണ് ക്രൈംബ്രാഞ്ച് കാണുന്നത്.
മനോജ് വധക്കേസിലെ മുഖ്യപ്രതി വിക്രമനെ നാളെ വൈകുന്നേരം ഒരു മണിക്കൂര്‍ സമയം നേരില്‍ കാണാന്‍ പ്രതിഭാഷകന് കെ.വിശ്വന് കോടതി അനുമതി നല്‍കിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.വി.സന്തോഷിന്റെ സാന്നിധ്യത്തിലാവണം കൂടിക്കാഴ്ചയെന്ന് കോടതിയുടെ പ്രത്യേക നിബന്ധനയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: