കോഴിക്കോട്: വിദ്യാലയങ്ങളില്‍ കായിക പഠനത്തിന് നിശ്ചിത യോഗ്യതയുള്ള കായികാദ്ധ്യാപകരെ നിയോഗിക്കുന്നതിന് പകരം ഏത് അദ്ധ്യാപകര്‍ക്കും കായികാദ്ധ്യാപകരാകാമെന്ന സര്‍ക്കാരിന്റെ പുതിയ ഉത്തരവ് . തുടര്‍ച്ചയായ രണ്ടാഴ്ചത്തെ പരിശീലനം നല്കി ഏത് അദ്ധ്യാപകരെയും കായികാദ്ധ്യാപകരായി നിയമിക്കാമെന്നാണ് ഇക്കഴിഞ്ഞ ദിവസം ഇറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. ഇത് സ്കളുകളിലെ കായികപരിശീലനത്തെ ബാധിക്കും. കായികമേഖലയില്‍ അഭിരുചിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിനയാവും.
നിലവില്‍ രണ്ടു വര്‍ഷത്തെ പരിശീലനം ലഭിച്ചവര്‍ക്കാണ് സ്കൂളുകളില്‍ കായികാദ്ധ്യാപകരായി ചേരാന്‍ കഴിയുക. കേന്ദ്ര സര്‍ക്കാരിന്റെ പഠനാവകാശാ നിയമപ്രകാരം 8-ാം ക്ലാസുവരെയുള്ള ഒരു വിദ്യാലയത്തില്‍ ഒരു കായികാദ്ധ്യാപകനെ നിയമിക്കണം. 14,500 രൂപയാണ് ഇവരുടെ വേതനം. മുഴുവന്‍ ചെലവും കേന്ദ്ര സര്‍ക്കാര്‍ തന്നെ വഹിക്കും. രണ്ട് വര്‍ഷത്തെ ഫണ്ട് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു കഴിഞ്ഞെങ്കിലും ഇക്കാര്യത്തില്‍ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. നിലവില്‍ 1000 ത്തോളം വിദ്യാലയങ്ങളില്‍ കായികാദ്ധ്യാപകരുടെ ഒഴിവുകളുണ്ട്. സ്പോര്‍ട്സ് പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന പ്രഖ്യാപിച്ച സര്‍ക്കാരാണ് കായികപരിശീലനത്തെ ഇത്തരത്തില്‍ പിഴപ്പിക്കുന്നതെന്നും ആരോപണമുയരുന്നു. സ്പോര്‍ട്സ് പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന പ്രഖ്യാപനത്തിനും തുടര്‍നടപടികള്‍ ഉണ്ടായില്ല. ഇതിനുള്ള പീരിയഡ് തീരുമാനിക്കുകയോ മറ്റു നടപടികളോ ഉണ്ടായില്ല.
ഡിപ്ലോമയും ബിരുദവും നേടിയ ആയിരക്കണക്കിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ നിലവിലുള്ളപ്പോള്‍ ഇവരെ പരിഗണിക്കാതെ സര്‍ക്കാര്‍ ഇറക്കിയ പുതിയ ഉത്തരവ് കായികരംഗത്തിന്റെ നാശത്തിന് വഴിയൊരുക്കുമെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ടി. പി. ദാസന്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ജെ. മത്തായി എന്നിവര്‍ പറഞ്ഞു. നിലവില്‍ അദ്ധ്യാപക ബാങ്കില്‍ ഉള്ള അദ്ധ്യാപകരെ കായികാദ്ധ്യാകരായി നിയോഗിക്കാനാണ് സര്‍ക്കാര്‍ പുതിയ ഉത്തവിലൂടെ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: