തിരുവനന്തപുരം: വെള്ളക്കരം അടക്കമുള്ള നികുതി വര്‍ധിപ്പിച്ചുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്നു അഭ്യര്‍ത്ഥിച്ചു പ്രതിപക്ഷ നേതാക്കള്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തെ കണ്ടു. ഭരണഘടനയ്ക്കനുസൃതമായി മാത്രമേ പ്രവര്ത്തിക്കൂവെന്നു ചര്‍ച്ചയില്‍ ഗവര്‍ണര്‍ ഉറപ്പുനല്‍കിയതായി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭയെ മറികടന്നു നികുതി വര്‍ധന അടിച്ചേല്പ്പിക്കുന്നതു ഭരണഘടനാ വിരുദ്ധമാണെന്നു ഗവര്‍ണറോടു പ്രതിപക്ഷനേതാക്കള്‍ ചൂണ്ടിക്കാട്ടി. സാമ്പത്തിക വര്‍ഷത്തിനിടയില്‍ പുതിയ നികുതികള്‍ ഓര്‍ഡിനന്‍സിലൂടെ കൊണ്ടുവരുന്നതു ശരിയായ കീഴ്വഴക്കമല്ല. 2000 കോടിയുടെ പുതിയ നികുതി നിര്‍ദ്ദേശമാണു സര്‍ക്കാര്‍ കൊണ്ടുവരുന്നത്. അടിയന്തരമായി നിയമസഭ വിളിച്ചുചേര്‍ത്ത് ഈ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചചെയ്യാന്‍ നിര്‍ദ്ദേശം നല്‍കണം. നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്, സിപിഐ നേതാവ് സി. ദിവാകരന്, ജനതാദള്‍ നേതാവ് മാത്യു ടി. തോമസ്, എന്‍സിപി നേതാവ് എ.കെ. ശശീന്ദ്രന്, കോണ്‍ഗ്രസ് (എസ്) നേതാവ് കടന്നപ്പള്ളി രാമചന്ദ്രന്, കേരള കോണ്‍ഗ്രസ് നേതാവ് വി. സുരേന്ദ്രന് പിള്ള എന്നിവര്‍ അടങ്ങുന്ന സംഘമാണു ഗവര്‍ണറെ സന്ദര്‍ശിച്ചത്.
വെള്ളക്കരവും ഭൂനികുതിയും കൂട്ടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ നികുതി നിഷേധസമരത്തിന് ഒരുങ്ങുകയാണ് എല്‍ഡിഎഫ്. ഈമാസം 29, 30 തീയതികളില്‍ പ്രാദേശികതലത്തില്‍ പ്രതിഷേധ പ്രകടനം നടത്തും. ഒക്ടോബര്‍ എട്ടിന് ജില്ലാ കേന്ദ്രങ്ങളിലും സെക്രട്ടേറിയറ്റ് പടിക്കലും പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: