തിരുവനന്തപുരം: നികുതി വര്‍ധനവിനും നിയമന നിരോധനത്തിനുമെതിരേ യുവമോര്‍ച്ചയുടെ സെക്രട്ടേറിയറ്റ് പ്രതിഷേധ മാര്‍ച്ച് സര്‍ക്കാരിന് താക്കീതായി. യുഡിഎഫ് സര്‍ക്കാരിന്റെ നിരുത്തരവാദ ഭരണത്തിന്റെ ഫലം അനുഭവിക്കേണ്ടത് ജനങ്ങളാണെന്ന നയം തിരുത്തിയില്ലെങ്കില്‍ സമരത്തിന്റെ രൂപം തന്നെ മാറ്റുമെന്ന മുന്നറിയിപ്പാണ് യുവമോര്‍ച്ച ഇന്നലെ ഭരണകൂടത്തിന് നല്‍കിയത്.
ആയിരത്തോളം യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ നിന്ന് പ്രകടനമായെത്തിയപ്പോള്‍ തടുക്കാന്‍ നിന്ന പോലീസുകാര്‍ നിഷ്പ്രഭരായി. ചൂടേറിയ സമരങ്ങളെ വെള്ളം ചീറ്റിച്ചു തണുപ്പിക്കുന്ന പോലീസിന്റെ ജലപീരങ്കി വരുണും യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ അടിയറവു പറഞ്ഞു. വെള്ളം ചീറ്റിച്ചു തണുപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട പോലീസുകാര്‍ക്കു മുന്നില്‍ തങ്ങളുടെ സമരലക്ഷ്യം എന്താണെന്നു വ്യക്തമാക്കുന്ന തരത്തില്‍ പ്രവര്‍ത്തകര്‍ റോഡിലിരുന്നു.
സമരം പരാജയപ്പെടുത്താന്‍ ശ്രമിച്ച പോലീസുകാര്‍ക്കു മുന്നില്‍ സമാധാനപരമായി പ്രതിഷേധിക്കേണ്ടതെങ്ങനെയെന്നും യുവമോര്‍ച്ചാ നേതൃത്വം കാട്ടിക്കൊടുത്തു. സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധിച്ച യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ സമരം ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ചാ സംസ്ഥാന പ്രസിഡന്റ് പി. സുധീര്‍, ബിജെപി സംസ്ഥാന വക്താവ് വി.വി. രാജേഷ് തുടങ്ങി ബിജെപി യുവമോര്‍ച്ചാ സംസ്ഥാന, ജില്ലാ നേതാക്കളായ എസ്. സുരേഷ്, ആര്.എസ്. രാജീവ്, സജി, പ്രശാന്ത്, ഡോ. പി.പി. വാവ, ശിവന്‍കുട്ടി, മഹേഷ്, നിശാന്ത്, സമ്പത്ത് തുടങ്ങിയവര്‍ പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്കി. പോലീസ് ജലപീരങ്കി പ്രയോഗത്തില്‍ ഒരു യുവമോര്‍ച്ചാ പ്രവര്ത്തകന് പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: