തിരുവനന്തപുരം: ജാതി-മത സംഘടനകളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നത് വിലക്കിക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ജാതി-മത സംഘടനകളില്‍ പ്രവര്‍ത്തിക്കുവാനുള്ള സ്വാതന്ത്ര്യം ഏതൊരു പൗരനുമുണ്ട്. മതസ്വാതന്ത്ര്യവും പ്രവര്ത്തനാവകാശവും ഭരണഘടനാദത്തമാകയാല് സര്‍ക്കാര്‍ ഉത്തരവിലൂടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രം അവ നിഷേധിക്കരുത്.
ഹിന്ദുമത-ജാതിസംഘടനകള്‍ കേരളത്തിലെ സാമൂഹ്യ പരിഷ്കരണത്തിനും നവോത്ഥാനത്തിനും ഒട്ടെറെ സംഭാവനകള്‍ നല്‍കിയിട്ടുള്ള മഹത്തായ ജനകീയ പ്രസ്ഥാനങ്ങളാണ്. സാമൂഹ്യ തിന്മകള്ക്കും അസമത്വങ്ങള്‍ക്കുമെതിരെ ഐതിഹാസിക പോരാട്ടങ്ങള്‍ നടത്തിയിട്ടുള്ള ഈ സംഘടനകള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തുന്ന വിലക്ക് നീതീകരിക്കാനാവുന്നതല്ല.
സാമൂഹ്യാവബോധവും സാംസ്കാരിക പ്രതിബദ്ധതയുമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട മതജാതി സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നത് പൊതുജനസേവനമായിട്ടാണ് കരുതുന്നത്. അത് ജീവനക്കാരന്റെ കൃത്യനിര്‍വ്വഹണത്തെ തടസപ്പെടുത്തുകയില്ല, മറിച്ച് ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇഷ്ടാനുസരണം മതജാതി സംഘടനകളില്‍ പ്രവര്‍ത്തിക്കാനുള്ള സാവകാശവും സ്വാതന്ത്ര്യവും അനുവദിക്കണമെന്ന് കുമ്മനം രാജശേഖരന് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: