കോഴിക്കോട്: യുപിഎ സര്‍ക്കാര്‍ നിയോഗിച്ച കേന്ദ്ര ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. മീനാകുമാരി അദ്ധ്യക്ഷയായുള്ള വിദഗ്ധ സമിതി റിപ്പോര്‍ട്ട് തള്ളണമെന്ന് കോഴിക്കോട് ചേര്‍ന്ന ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സമിതി കേന്ദ്ര സര്‍ക്കാറിനോടാവശ്യപ്പെട്ടു. മീന്‍പിടിത്തം നിയന്ത്രിക്കാന്‍ തീരക്കടലില്‍ നിശ്ചിതമേഖലയെ കരുതല്‍ മേഖല (ബഫര്‍സോണ്‍) യായി പ്രഖ്യാപിക്കണമെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് മത്സ്യമേഖലയെ തകര്‍ക്കുമെന്നും, അശാസ്ത്രീയമാണെന്നും യോഗംചൂണ്ടിക്കാട്ടി. വിദഗ്ധസമിതി ചൂണ്ടിക്കാട്ടിയ പല നിര്‍ദ്ദേശങ്ങളും മത്സ്യബന്ധനത്തിന് കൂടുതല്‍ നിയന്ത്രണമുണ്ടാക്കും. കരുതല്‍ മേഖലയില്‍ മത്സ്യബന്ധനത്തിനായി വിദേശട്രോളറുകള്‍ക്ക് അനുവാദം നല്‍കണമെന്ന കമ്മീഷന് ശുപാര്‍ശ അസംബന്ധമാണ്.
പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് ഈ മേഖലയില്‍ മത്സ്യബന്ധനത്തിനാവശ്യമായ പരിശീലനവും പര്യാപ്തമായ ജലയാനങ്ങളും ലഭ്യമാക്കുകയാണ് വേണ്ടത്, യോഗം ചൂണ്ടിക്കാട്ടി. കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ നിയമിച്ച ഈ സമിതിയെ സംശയത്തോടെയാണ് കാണുന്നത്. ആരെ സന്തോഷിപ്പിക്കാനാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് കമ്മീഷന്തയ്യാറാക്കിയതെന്ന് പരിശോധിക്കണമെന്നും, മല്‍സ്യതൊഴിലാളി വിരുദ്ധവും രാഷ്ട്രവിരുദ്ധവുമായ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ഇന്ത്യന്‍ സമുദ്രതീരങ്ങളില്‍ കഴുകന്‍കണ്ണുമായി നോക്കിയിരിക്കുന്ന വിദേശചാരന്മാര്‍ക്ക് വേണ്ടിയാണ് തയ്യാറാക്കിയിരിക്കുന്നതെന്നും യോഗം ആരോപിച്ചു. കമ്മീഷനെ പിരിച്ചുവിടണമെന്നും ഭാരതത്തിലെ മത്സ്യത്തൊഴിലാളി സമൂഹത്തോട് കാണിക്കുന്ന ഇത്തരം വെല്ലുവിളികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കേന്ദ്രഫിഷറീസ് മന്ത്രിയേയും ധരിപ്പിക്കുമെന്നും ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം പ്രസ്താവനയില്‍ പറഞ്ഞു.
പൂര്ണ്ണസമതിയില് സംസ്ഥാന പ്രസിഡന്റ് കെ. പ്രദീപ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ പി.പി. ഉദയഘോഷ്, എന്‍.പി. രാധാകൃഷ്ണന്, പി.പി.സദാനന്ദന് എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രജനീഷ് ബാബു സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: