ന്യൂദല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ ഹര്‍ജിക്കാരെ വിസ്തരിക്കണമെന്നാവശ്യപ്പെട്ട് തുറമുഖ കമ്പനി നല്കിയ അപേക്ഷയില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ കക്ഷികള്‍ക്ക് നോട്ടീസയച്ചു. തുറമുഖ പദ്ധതിക്കെതിരായ പരാതിക്കാരായ മേരിദാസനും വില്‍ഫ്രഡിനും കേസിലെ കക്ഷിയായ സംസ്ഥാനസര്ക്കാരിനുമാണ് നോട്ടീസ്.
തീരദേശ മേഖലയിലുള്ള എട്ടു സംസ്ഥാനങ്ങളെയും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള സമിതിയായ ഐപിസിസിയെയും കേസില്‍ കക്ഷി ചേര്‍ക്കണമെന്ന വില്ഫ്രഡിന്റെയും മേരിദാസന്റെയും അപേക്ഷയിലും ട്രിബ്യൂണല്‍ നോട്ടീസയച്ചിട്ടുണ്ട്. വില്‍ഫ്രഡിനും മേരിദാസനും കേസിനെക്കുറിച്ച് യാതൊരു അറിവുമില്ലെന്നും മറ്റാരുടെയോ നിര്‍ബന്ധപ്രകാരമാണ് അവര്‍ പരാതി നല്‍കിയതെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരെ വിളിച്ചു വരുത്തി വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് വിഴിഞ്ഞം തുറമുഖ അധികൃതര്‍ ദേശീയ ഹരിത ട്രിബ്യൂണലില്‍ അപേക്ഷ നല്‍കിയത്. ഹര്‍ജി പരിഗണിച്ച ട്രിബ്യൂണല്‍ നോട്ടീസിന് നവംബര്‍ മൂന്നിനകം മറുപടി നല്കാന് നിര്‍ദേശം നല്കി. വിഴിഞ്ഞം പദ്ധതി കേരളത്തിലെ തീരദേശ മേഖലയില്‍ മാത്രം വരുന്നതാണെന്നും അതുകൊണ്ടു തന്നെ മറ്റ് സംസ്ഥാനങ്ങളെ കക്ഷി ചേര്‍ക്കേണ്ടതില്ലെന്നും കമ്പനി വാദിച്ചു. പദ്ധതി തടസപ്പെടുത്താനാണ് എല്ലാ സംസ്ഥാനങ്ങളെയും കക്ഷി ചേര്‍ക്കണമെന്ന് പരാതിക്കാര്‍ ആവശ്യപ്പെടുന്നതെന്നും കമ്പനി ട്രിബ്യൂണലിനെ അറിയിച്ചു. ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ വ്യതിയാനത്തെ സംബന്ധിക്കുന്ന സമിതിയായ ഐപിസിസിയെ കക്ഷി ചേര്‍ക്കണമെന്ന ആവശ്യവും പദ്ധതി വൈകിപ്പിക്കുന്നതിനുവേണ്ടിയാണെന്ന് കമ്പനി അഭിഭാഷകര്‍ വാദിച്ചു.
ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ചില്‍ വാദം കേട്ടിരുന്ന പ്രധാന ഹര്‍ജികളെല്ലാം ഇന്നലെ പ്രിന്‍സിപ്പല്‍ ബെഞ്ച് പരിഗണനയ്ക്കെടുത്തു. പദ്ധതിക്കെതിരെ എ. ജോസഫ് വിജയന് ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ചില്‍ നല്കിയ ഹര്‍ജിയും പരിഗണനയ്ക്കു വന്നു. ഹര്‍ജികളെല്ലാം നവംബര്‍ 3ന് പരിഗണിക്കും.
വിഴിഞ്ഞം കേസിനു വേണ്ടി വില്‍ഫ്രഡിനും മേരിദാസനും ചെലവഴിക്കുന്ന പണത്തിന്റെ ഉറവിടം, ഇരുവരുടേയും ബാങ്ക് അക്കൗണ്ട് രേഖകള്‍, ഫോണ്‍ രേഖകള്‍ എന്നിവ പരിശോധിക്കണമെന്നും തുറമുഖ കമ്പനി ഇന്നലെ ട്രിബ്യൂണലിനോട് ആവശ്യപ്പെട്ടു. സ്ഥലത്തെ പള്ളിയിലെ വികാരിയായ ഫാദര്‍ മത്തേയൂസിന്റെ നിര്‍ദ്ദേശപ്രകാരം ചില രേഖകളില്‍ ഒപ്പുവെച്ചതല്ലാതെ കേസിന്റെ കാര്യങ്ങളൊന്നും തനിക്കറിയില്ലെന്ന് മേരിദാസന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ സീഡിയും പരിഭാഷയും അപേക്ഷയ്ക്കൊപ്പം ഹരിത ട്രിബ്യൂണലില്‍ സമര്‍പ്പിച്ചു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് പരാതിക്കാര്‍ക്ക് നോട്ടീസ് നല്കാന് ഹരിത ട്രിബ്യൂണല്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: