കോഴിക്കോട്: കേരളത്തില്‍ സായുധ സമരം നടത്തുമെന്ന് ഭീഷണി മുഴക്കിയ സിപിഐ മാവോയിസ്റ്റ് നേതാവ് രൂപേഷിനായി അന്വേഷണം ഊര്‍ജിതമാക്കി. രാഷ്ട്രീയ നിലപാടുകള്‍ വിശദീകരിച്ചുകൊണ്ട് സിപിഐ മാവോയിസ്റ്റ് സംഘടനയുടെ പത്താംവാര്‍ഷികത്തിന്റെ ഭാഗമായി് രൂപേഷുമായുള്ള വീഡിയോ അഭിമുഖത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഈ സിഡി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം.
കേരളത്തിലെ തന്നെ വനാന്തരങ്ങളില്‍ രൂപേഷ് ഒളിച്ചു കഴിയുന്നു എന്നാണ് നിഗമനം. അതിനാല്‍ തന്നെ വയനാട് വനാന്തരങ്ങളില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), തണ്ടര്‍ബോള്‍ട്ട്, റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റാ), കേന്ദ്ര ആഭ്യന്തര സുരക്ഷാ വിഭാഗം എന്നീ ഏജന്‍സികളാണ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. മാവോയിസ്റ്റ് വിരുദ്ധ സേനയും അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്.
രൂപേഷിന്റെ വാക്കുകളടങ്ങിയ സിഡി അജ്ഞാതര്‍ കോഴിക്കോട് പ്രസ് ക്ലബ്ബില്‍ മാധ്യമങ്ങളുടെ ബോക്സുകളില്‍ നിക്ഷേപിക്കുകയായിരുന്നു. യൂണിഫോമില്‍ തോക്കുമേന്തിയാണ് രൂപേഷ് വീഡിയോയില്‍ കാണുന്നത്. എന്നാല്‍ മുഖം സിഡിയില്‍ മറച്ചിരിക്കുകയാണ്. അതിനാല്‍ തന്നെ വീഡിയോയില്‍ കാണുന്നത് രൂപേഷ് ആണെന്ന് ഉറപ്പിക്കാനും അന്വേഷണ ഏജന്‍സികള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. സിഡി എങ്ങനെ ചാനല്‍ ഓഫീസില്‍ ലഭിച്ചു എന്നത് സംബന്ധിച്ചും അന്വേഷിക്കും.
സൈനികവത്കരിക്കപ്പെട്ട ഭരണകൂടം ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങളെ പോലും അടിച്ചമര്‍ത്തലിലൂടെ നേരിടുകയാണ്. മാവോയിസ്റ്റുകളെ അടിച്ചമര്‍ത്താന്‍ ആദിവാസികളില്‍ ഒരു വിഭാഗത്തെ ഹോം ഗാര്‍ഡുകള്‍ എന്ന പേരില്‍ സംഘടിപ്പിച്ച് കേരളത്തിലും സാല്വാ ജുദൂം നടപ്പാക്കുകയാണ്. ആദിവാസികളടക്കമുള്ള അടിസ്ഥാന വര്‍ഗത്തെ എല്ലാ പാര്‍ട്ടികളും വഞ്ചിച്ചതായും വീഡിയോയില്‍ രൂപേഷ് പറയുന്നു.
എല്ലാ തരത്തിലുള്ള ജനാധിപത്യ സമരങ്ങളും നിഷേധിക്കപ്പെടുന്നതു കൊണ്ടാണ് സായുധ വിപ്ലവത്തിന് ഒരുങ്ങുന്നതെന്നും രൂപേഷ് സിഡിയില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: