ഇഞ്ചിയോണ്‍: സ്ക്വാഷ് പുരുഷ സിംഗിള്‍സ് സ്വര്ണ്ണമെഡലെന്ന നേട്ടം സഫലമായില്ല. എന്നാല്‍ കഴിഞ്ഞ രണ്ട് ഏഷ്യന്‍ ഗെയിംസുകളിലും വെങ്കലം കൊണ്ട് തൃപ്തിപ്പെട്ട സൗരവ് ഘോഷാല്‍ എന്ന ഇന്ത്യന്‍ താരം ഇത്തവണ ഇഞ്ചിയോണില്‍ ഒരുപടി കൂടി മുന്നേറി വെള്ളി കരസ്ഥമാക്കി. ഈ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ വെള്ളി മെഡലുമാണിത്.
ഇന്നലെ യോരുമുല് സ്ക്വാഷ് കോര്‍ട്ടില്‍ നടന്ന ഫൈനലില്‍ കുവൈറ്റിന്റെ അബ്ദുള്ള അല്മെസായെനോട് പരാജയപ്പെട്ടാണ് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്. വിജയത്തിന്റെ പടിവാതില്ക്കലെത്തിയശേഷമാണ് സൗരവ് ഘോഷാല്‍ കുവൈറ്റ് എതിരാളിയോട് കീഴടങ്ങിയത്.
ദോഹ, ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസുകളില്‍ വ്യക്തിഗത വിഭാഗത്തലും ഗ്വാങ്ഷുവില്‍ ടീമിനത്തിലും വെങ്കലം നേടിയിട്ടുള്ള സൗരവിന്റെ ആദ്യ ഏഷ്യന്‍ ഗെയിംസ് വെള്ളിയാണിത്. ലോക ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്ട്ടര്ഫൈനലിലെത്തുകയും ബ്രിട്ടീഷ് ജൂനിയര്‍ ഓപ്പണില്‍ കിരീടം ചൂടുകയും ചെയ്തിട്ടുള്ള സൗരവിന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടം കൂടിയാണിത്.
അബ്ദുള്ള അല്മെസായെനെതിരായ ഫൈനലില്‍ ആദ്യ രണ്ട് ഗെയിമും വിജയിച്ചശേഷമാണ് സൗരവ് കീഴടങ്ങിയത്. തുടര്‍ന്നുള്ള മൂന്ന് ഗെയിമിലും ഘോഷാല്‍ പരാജയപ്പെടുകയായിരുന്നു. സ്കോര്‍: 12-10, 11-2, 12-14, 8-11, 9-11. ലോക റാങ്കിങ്ങില്‍ പതിനാറാം സ്ഥാനക്കാരനായ സൗരവിനെതിരെ ഉജ്ജ്വലമായ തിരിച്ചുവരവാണ് ആദ്യ രണ്ട് ഗെയിമും നഷ്ടപ്പെട്ടശേഷം ലോക റാങ്കിംഗില്‍ 48-ാം റാങ്കുകാരനായ അബ്ദുള്ള നടത്തിയത്. ഇരു താരങ്ങളും രണ്ട് ഗെയിമുകള്‍ വീതം നേടിയശേഷം അവസാന ഗെയിമിലും സൗരവ് ലീഡ് നേടിയിരുന്നു.
ഒരുഘട്ടത്തില്‍ അവസാന ഗെയിമില്‍ 6-4ന് മുന്നിട്ടുനിന്ന സൗരവിനെ അമ്പരപ്പിച്ച പ്രകടനമാണ് കുവൈറ്റ് താരം പുറത്തെടുത്ത്. പിന്നീട് 7-5 എന്ന ലീഡ് നേടിയശേഷം തുടര്‍ച്ചയായി ആറ് പോയിന്റ് വിട്ടുകൊടുത്താണ് പരിചയസമ്പന്നനായ സൗരവ് മത്സരം കളഞ്ഞുകുളിച്ചത്. ഈ ഘട്ടത്തില്‍ നിന്നാണ് അബ്ദുള്ളയുടെ തകര്‍പ്പന്‍ തിരിച്ചുവരവിന് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. തുടര്‍ച്ചയായി അഞ്ച് പോയിന്റുകള്‍ വാരിക്കൂട്ടിയ അബ്ദുള്ള 10-7ന്റെ ലീഡ് സ്വന്തമാക്കി. പിന്നീട് സൗരവ് രണ്ട് പോയിന്റ് നേടി സ്കോര്‍ 10-9ലെത്തിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും സ്വര്‍ണത്തിലേയ്ക്ക് ഒരു പോയിന്റ് മാത്രം മതിയായിരുന്ന അബ്ദുള്ളയുടെ അവസാന കുതിപ്പില്‍ പിടിച്ചുനില്‍ക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: