അമൃതപുരി: വിശ്വപ്രേമത്തിന്റെ മഹനീയ മാതൃകയായ മാതാ അമൃതാനന്ദമയിദേവിയുടെ അറുപത്തിഒന്നാംമത് ജന്മദിനാഘോഷങ്ങള്‍ക്ക് ഇനി നാലുനാള്‍ മാത്രം. 27ന് നടക്കുന്ന ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമായി ഭക്തര്‍ അമൃതപുരിയിലേക്ക് ഒഴുകി തുടങ്ങി.
അമ്മയുടെ ജന്മം കൊണ്ട് പവിത്രമായ കൊല്ലം ജില്ലയിലെ അമൃതപുരി ആഗോളതലത്തില്‍ ആശ്രമം നടത്തുന്ന ആദ്ധ്യാത്മിക സേവനപ്രവര്‍ത്തനങ്ങളുടെ ആസ്ഥാനം കൂടിയാണ്. വര്‍ഷങ്ങളായി അമ്മയുടെ ജന്മദിനത്തിന് ലോകമെമ്പാടുമുള്ള ഭക്തര്‍ ഇവിടെ എത്തുന്നു. ലോകത്തെ മുഴുവന്‍ ഒന്നായിക്കണ്ട് ഉദാത്തമായ വിശ്വമാനവികതയുടെ അടിത്തറയിലാണ് അമ്മ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അതേ സമയം വ്യക്തികളുടെ കണ്ണീരൊപ്പുകയും ചെയ്യുന്നു.
വെള്ളിയാഴ്ച ജന്മദിനാഘോഷത്തോട്നുഅനുബന്ധിച്ച് കലാ-സാംസ്കാരിക പരിപാടി അരങ്ങേറും. രാവിലെ സന്യാസശിഷ്യരുടെ നേതൃത്വത്തിലുള്ള പാദപൂജാചടങ്ങായ ‘ശ്രീ ഗുരുപാദപൂജ’ നടക്കും. അമ്മയുടെ പാദപൂജ നടത്തുന്നതാണ് ഈ ചടങ്ങ്. തുടര്‍ന്ന് അമ്മ ജന്മദിനസന്ദേശം നല്‍കും. അതിനുശേഷം നടക്കുന്ന ജന്മദിന സമ്മേളനത്തില്‍ ആശ്രമത്തിന്റെ പുതിയ സേവന പദ്ധതികളും പ്രവര്‍ത്തനങ്ങളും പ്രഖ്യാപിക്കും. പുതിയ പുസ്തകങ്ങള്‍, മാതൃവാണി ജന്മദിനപ്പതിപ്പ് എന്നിവയുടെ പ്രകാശനം, മഠം ഏര്‍പ്പെടുത്തിയിട്ടുള്ള വൈജ്ഞാനിക സാഹിത്യ പുരസ്കാരമായ അമൃതകീര്‍ത്തി പുരസ്കാരദാനം’എന്നിവയുമുണ്ടാകും. ജന്മദിനത്തോട്നുഅനുബന്ധിച്ച് വസ്ത്രദാനവും ഉണ്ടാകും.
തുടര്‍ന്ന് എല്ലാ ജന്മദിനാഘോഷങ്ങളിലെയും പോലെ അമ്മയുടെ കാര്‍മ്മികത്വത്തില്‍ പതിനായിരങ്ങളെ സാക്ഷിയാക്കി സമൂഹവിവാഹം നടക്കും. അമ്മ തുടക്കമിട്ട കല്‍പ്പിത സര്‍വ്വകലാശാലയായ അമൃതവിശ്വവിദ്യാപീഠത്തിലെ ഗവേഷണ പദ്ധതികള്‍, ഗവേഷണഫലങ്ങള്‍, കണ്ടുപിടുത്തങ്ങളെ അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പന്നങ്ങള്‍ എന്നിവ ജന്മദിനാഘോഷവേദിയില് പ്രഖ്യാപിക്കും.’പുരോഗമനാത്മക സ്വാശ്രയപ്രസ്ഥാനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് അമൃതാ സ്ഥാപനങ്ങളിലെ ഗവേഷണപദ്ധതികള്‍ പുരോഗമിക്കുന്നത്. ഉടന്‍ പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരാനാകും വിധം ശാസ്ത്രനേട്ടങ്ങള്‍ സമൂഹത്തിലേക്ക് എത്തിക്കാനാണ് ഊന്നല്‍ നല്ക്കുന്നത്.
പാരമ്പര്യേതര ഊര്‍ജ്ജം, ആരോഗ്യ രക്ഷാ ഉപകരണങ്ങള്‍, കമ്പ്യൂട്ടര്‍-ഐടി നിയന്ത്രിത സംവിധാനങ്ങള്‍ എന്നിവയാണ് ഇവയിലുണ്ടാവുക. സമൂഹ വിവാഹത്തിനു ശേഷം അമ്മ ദര്‍ശനം നല്‍കും. ജന്മദിനവും ഒരു സാധാരണ ദിനമായാണ് അമ്മ കാണുന്നത്. അസംഖ്യം സാധാരണക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും ആശ്ലേഷിച്ച് സമാധാനിപ്പിക്കാനുമാണ് അമ്മ സമയം ചെലവിടുക. നീണ്ട നിരയിലെ അവസാനത്തെ ആളിനും ദര്‍ശനം നല്‍കിയാകും അമ്മ വേദി വിടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: