കൊച്ചി: ചേരാനല്ലൂര്‍ പോലീസിന്റെ മൂന്നാംമുറ പ്രയോഗത്തിന് ഇരയായ ലീബയുടെ ബന്ധുക്കളെ കമ്മീഷണര്‍ ഓഫീസില്‍വെച്ച് ചോദ്യംചെയ്തു. കുറ്റക്കാരായ മുഴുവന്‍ പോലീസുകാരെയും സര്‍വ്വീസില്‍ നിന്ന് പുറത്താക്കണമെന്ന് വിവിധ സംഘടനകളുടെ ആവശ്യം ശക്തമായ സാഹചര്യത്തിലാണ് ഇവരെ ഡിസിപി നിശാന്തിനിയുടെ ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്തത്. ലീബയുടെ സഹോദരനെയും സഹോദരിയെയും സഹോദരി ഭര്‍ത്താവിനെയുമാണ് ചോദ്യം ചെയ്തത്.
കുറ്റക്കാരായ പോലീസുകാരുടെ മുഖം രക്ഷിക്കാനാണ് പോലീസ് ഇപ്പോള്‍ നടത്തുന്ന ചോദ്യംചെയ്യലെന്ന് പൗരസമിതി ആരോപിച്ചു.
നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന ലീബയെ സ്വര്‍ണ്ണം മോഷ്ടിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. പോലീസിന്റെ മൂന്നാമുറ പ്രയോഗത്തിന് ഇരയായ ചേരാനല്ലൂരിലെ തുണ്ടിപ്പറമ്പില്‍ രതീഷിന്റെ ഭാര്യ ലീബ നട്ടെല്ലിനും തലച്ചോറിനും ഗുരുതരമായി ക്ഷതമേറ്റ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞമാസം 23ന് രാവിലെ പോലീസ് ഡോക്ടറുടെ മകനുമായെത്തിയാണ് ലീബയെയും ഭര്‍ത്താവ് രതീഷിനെയും അറസ്റ്റ് ചെയ്തത്. രാവിലെ മുതല്‍ മര്‍ദ്ദിച്ചതിനുശേഷം രാത്രി രതീഷിനെ ജാമ്യത്തില്‍വിട്ടു. വനിതാപോലീസ് അടക്കമുള്ള പോലീസുകാര്‍ അതിക്രൂരമായി മര്‍ദ്ദിച്ചു. മോഷ്ടിച്ച സ്വര്‍ണ്ണം എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത് എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. കണ്ണില്‍ മുളക്പൊടിയും പച്ചമുളകും പുരട്ടുകയും ഉള്ളംകാലില്‍ ലാത്തികൊണ്ട് അടിക്കുകയും മുടിയില്‍ ചുറ്റിപ്പിടിച്ച് നിലത്തിട്ട് വലിച്ചിഴക്കുകയും ചെയ്തു. എന്നിട്ടും രോഷം അടങ്ങാത്ത പോലീസ് തലങ്ങും വിലങ്ങും മര്‍ദ്ദിച്ചു. 29ന് ജാമ്യത്തിലിറങ്ങുന്നതുവരെ പോലീസിന്റെ മൂന്നാമുറ പ്രയോഗം തുടര്‍ന്നു.
തെളിവെടുപ്പിനായി ദേശീയ മനുഷ്യവാകാശ കമ്മീഷന്റെയോ സംസ്ഥാന വനിതാകമ്മീഷന്റെയോ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് രതീഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: