ബംഗളൂരു: ഭാരതത്തിന്റെ നൂറ് കോടി വരുന്ന ജനങ്ങളുടെ അഭിമാനമാണ് മംഗള്‍യാന്റെ വിജയത്തിലൂടെ ജ്വലിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ചരിത്രനേട്ടത്തില്‍ രാജ്യം അഭിമാനിക്കുന്നു. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ നമ്മുടെ നമ്മുടെ ശാസ്ത്രജ്ഞര്‍ ചരിത്ര നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നതെന്നും മോദി പറഞ്ഞു.
ചൊവ്വാ ദൗത്യം വിജയിച്ചതിനു ശേഷം ഐഎസ്ആര്‍ഒയില്‍ ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ചരിത്രദൗത്യത്തില്‍ പങ്കാളികളായ എല്ലാ ശാസ്ത്രജ്ഞരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ചരിത്ര നിമിഷത്തിന് സാക്ഷിയാവാന്‍ നരേന്ദ്രമോദി ഐഎസ്ആര്‍ഒ ആസ്ഥാനത്ത് രാവിലെ ആറ് മണിയോടെ എത്തിയിരുന്നു.
മംഗള്‍യാനിലൂടെ ചൊവ്വാ ദൗത്യം വിജയിച്ച നാലാമത്തെ ബഹിരാകാശ ഏജന്‍സിയായി ഐ.എസ്.ആര്.ഒ മാറിയിരിക്കുന്നു. ആദ്യ ശ്രമത്തില്‍ വിജയിക്കുന്ന ലോകത്തെ ആദ്യ രാജ്യമെന്ന അഭിമാന നേട്ടം നമുക്ക് മാത്രം സ്വന്തമാണെന്നും മോദി പറഞ്ഞു. ഇപ്പോള്‍ ചൊവ്വാ ഗ്രഹത്തിന് അമ്മയെ(മാര്‍സ് ഓര്‍ബിറ്റ് മിഷന് മോം) ലഭിച്ചിരിക്കുകയാണ്. ചൊവ്വാ ദൗത്യം വിജയമായതിന്റെ അഭിനന്ദനങ്ങള്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്ക്കുള്ളതാണ്.
ഭൂമിയില്‍ നിന്നും 65 കോടി കിലോമീറ്റര്‍ അകലേക്ക് പോയതോടെ നമ്മള് മനുഷ്യ ചിന്തക്ക് അപ്പുറത്തുള്ള നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. ലോകത്ത് ഇതുവരെ നടന്ന 51 ചൊവ്വാ ദൗത്യങ്ങളില്‍ 21 എണ്ണം മാത്രമാണ് വിജയിച്ചതെന്നും മോദി ചൂണ്ടിക്കാട്ടി. ചൊവ്വാദൗത്യത്തിന്റെ വിജയത്തില്‍ നാസയും ഐഎസ്ആര്‍ഒയെ അഭിനന്ദനം അറിയിച്ചു. മംഗള്യാന് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയതോടെ ആദ്യ ശ്രമത്തില്‍ തന്നെ വിജയിക്കുന്ന രാജ്യമായി ഇന്ത്യ മാറി. ഒപ്പം ചൊവ്വാദൗത്യം പൂര്‍ത്തിയാക്കുന്ന ഏക ഏഷ്യന്‍ രാജ്യമെന്ന ബഹുമതിയും ഇന്ത്യയ്ക്ക് സ്വന്തം.
കൂടാതെ ഏറ്റവും കുറഞ്ഞ ചെലവില്‍ ചൊവ്വയിലെത്തിക്കുന്ന പേടകമെന്ന റെക്കോര്‍ഡും ഇന്ത്യയ്ക്ക് സ്വന്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: