കൊച്ചി: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളില്‍ മണ്ണെണ്ണ പെര്‍മിറ്റിന് അര്‍ഹതയുള്ളവരെ കണ്ടെത്തുന്നതിനായുള്ള സംയുക്ത പരിശോധന നവംബര്‍ 16ന് തീരദേശജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തുമെന്ന് ഫിഷറീസ് – തുറമുഖ മന്ത്രി കെ. ബാബു അറിയിച്ചു. മത്സ്യമേഖലയിലെ വിവിധ സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം.
ഫിഷറീസ്, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ മത്സ്യഫെഡ് എന്നിവയുടെ മേല്‍നോട്ടത്തിലായിരിക്കും സംയുക്ത പരിശോധന. അതത് ജില്ലകളില്‍ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ഫിഷറീസ്, സിവില്‍സപ്ലൈസ്, മത്സ്യഫെഡ് ഉദ്യോഗസ്ഥര്‍, വിവിധ മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി സമിതികള്‍ രൂപീകരിക്കും. പരിശോധനാ സമയത്ത് 15 വര്‍ഷം കാലാവധി കഴിയാത്ത എഞ്ചിനുകള്‍ക്കും പെര്‍മിറ്റ് നല്‍കും.
ഈ വര്‍ഷത്തെ സംയുക്ത പരിശോധനയ്ക്ക് ശേഷം 15 വര്‍ഷം പൂര്‍ത്തിയാക്കുന്ന എഞ്ചിനുകള്‍ക്ക് അടുത്ത സംയുക്ത പരിശോധന വരെ തുടര്‍ന്നും മണ്ണെണ്ണ നല്‍കും. 2014 ഡിസംബര്‍ 31 വരെ മത്സ്യബന്ധനയാനങ്ങള്‍ക്ക് രജിസ്ട്രേഷന് അനുവദിക്കും. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഡോ. മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ടിനെ സംബന്ധിച്ച വിശദമായ ചര്‍ച്ച മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കള്‍, മത്സ്യമേഖലാ വിദഗ്ദ്ധര്‍, ഫിഷറീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഒക്ടോബര്‍ 14-ന് സംഘടിപ്പിക്കും. പുതിയ എഞ്ചിനുകളുടെ രജിസ്ട്രേഷന് ഒക്ടോബര്‍ 15-നു മുമ്പ് പൂര്‍ത്തിയാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: