കൊച്ചി: നീതി നടപ്പിലാക്കേണ്ടവര്‍ തന്നെ നീതിനിഷേധകരാകുന്നത് കേരളത്തിന് അപമാനമാണെന്ന് പ്രമുഖ പത്രപ്രവര്‍ത്തകയും ജന്മഭൂമി എഡിറ്ററുമായ ലീലാമേനോന്. ചേരാനല്ലൂരില്‍ സ്ത്രീയെ ക്രൂരമായി മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
നിരാലംബരായ സ്ത്രീക്ക് പോലീസ് സ്റ്റേഷനില്‍ സംരക്ഷണ ലഭിച്ചില്ലെങ്കില്‍ പിന്നെവിടെയാണ് ഇവര്‍ സംരക്ഷികപ്പെടുന്നത്. ജനകീയ പോലീസ് ജനദ്രോഹ പോലീസായി മാറുന്നത് കേരളത്തിന് ശാപമാണ്. പണത്തിന്റെ പുറകെപോയി തല്പരകക്ഷികളെ സംരക്ഷിക്കുന്ന നിലപാടുകളാണ് ചില പോലീസ് ഉദ്യോഗസ്ഥര്‍ കൈകൊള്ളുന്നത്. ഇതുകാരണം പവപ്പെട്ടവര്‍ക്ക് നീതി ലഭിക്കുന്നില്ല. ഇതിനെതിരെ സ്ത്രീസമൂഹം കൂടുതല്‍ ശക്തിയോടെ മുന്നോട്ട് വരേണ്ടിയിരിക്കുന്നു.
സ്ത്രീക്ക് സുരക്ഷനല്കാത്ത പോലീസിന്റെ സമീപനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷനുകളും മറ്റ് സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. യാതൊരു പ്രാഥമിക അന്വേഷണങ്ങളും നടത്താതെയാണ് പോലീസ് ലീബയെ കേസില്‍ പ്രതിയാക്കി ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിനിരയായ ഇവര്‍ക്ക് ഇനിയും മറ്റൊരു തൊഴില്‍പോലും ചെയ്യാനാവത്ത അവസ്ഥയിലാണ്. അതിനാല്‍ ഇവര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായവും മറ്റ് ആനുകൂല്യങ്ങളും നല്കാന് തയ്യാറാകണമെന്നും ലീലാമേനോന് പറഞ്ഞു.
ലീബയുടെ ചികിത്സാ സഹായ നിധിയിലേക്ക് ആദ്യതുക സമര്‍പ്പിച്ച് സാമ്പത്തിക സഹായ ഫണ്ടിന്റെ ഉദ്ഘാടനവും ലീലാമേനോന് നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: