മനുഷ്യ ജീവിതം മോക്ഷയോഗ്യമാണ്. മനുഷ്യന് മാത്രമേ മോക്ഷത്തിനായി യത്നിക്കുവാന്‍ കഴിയൂ. സാധനയും തപസ്സും മോക്ഷപ്രാപ്തിക്ക് പരമാവശ്യങ്ങളാണ്. മനുഷ്യന്റെ സാധനാപഥത്തെ ‘ദേവയാനം’ എന്നാണ് ശ്രുതി വിളിക്കുന്നത്. നമ്മുടെ പൂര്‍വികര്‍ ദേവയാനപഥത്തില് സഞ്ചരിച്ചവരായിരുന്നു. ദേവത്വപ്രാപ്തിയാണ് ദേവയാനപഥത്തിന്റെ ഫലം. ദേവയാനം വെളിച്ചത്തിന്റെ മാര്‍ഗ്ഗമാണ്. ‘തമസോ മാ ജ്യോതിര്‍ഗമയ’ എന്നത് അതിന്റെ മുദ്രാവാക്യമാണ്. ദേവയാനക്കാരാണ് സൂര്യവംശികള്‍. അവര്‍ സുഖപ്രാപ്തിയെക്കാളേറെ ഇഷ്ടപ്പെട്ടിരുന്നത് കര്ത്തവ്യപാലനത്തെയായിരുന്നു. രാമന് തന്നെ ഉദാഹരണം. പിന്നീടുവന്നവര്‍ ബലവാന്മാരായിരുന്നില്ല. അവരെ സൂര്യതേജസ്സിയന്ന ഭഗവാന് കൃഷ്ണന് നേര്‍വഴി നടത്തി. അവര്‍ ചന്ദ്രയാനക്കാരായിരുന്നു. ചന്ദ്രവംശികള്‍ എന്ന് അവര്‍ അറിയപ്പെട്ടു.
സാധനാപഥം വിഘ്നങ്ങള്‍ നിറഞ്ഞതാണ്. സാധനാപഥത്തില്‍ ചിലവ സാധകങ്ങളാണെങ്കില് ചിലവ ബാധകങ്ങളാണ്. ബാധകളെ നേരിടുന്നതാണ് ബലവര്ധനവിനു കാരണം. ദേവയാനക്കാര് ബാധകളെ നേരിട്ടവരാണ്. കാട്ടില്‍ പോകേണ്ടിവന്നിട്ടും രാമന് കുലുങ്ങിയോ? ഇല്ലെന്ന് കാണാം. വ്യാധി, സ്ത്യാനം, സംശയം, പ്രമാദം, ആലസ്യം, അവിരതി, ഭ്രാന്തി ദര്‍ശനം, അലബ്ധ ഭൂമികത്വം, അനവസ്ഥിതത്വം എന്നിങ്ങനെ യോഗമാര്ഗത്തില് ഒമ്പതു വിഘ്നങ്ങളുണ്ട്. ഈ വിഘ്നങ്ങളെ പരാജയപ്പെടുത്തുന്നവര്‍ക്കു മാത്രമേ അച്യുതപദത്തിലെത്താനാവൂ.
നവരാത്രി സൂര്യോത്സവമാണ്. സംഖ്യാവാചിയായ രാത്രി ശബ്ദം നപുംസകലിംഗമാണ്. ആയതിനാല്‍ നവരാത്രം എന്നാണ് അറിയപ്പെടുക. നവശബ്ദത്തിന് നവീനമെന്ന് അര്‍ത്ഥം കൊടുത്താല്‍പ്പിന്നെ നവരാത്രി ശബ്ദമാകാം. ആശ്വിനമാസത്തിലെ വെളുത്തപക്ഷ പ്രതിപദ മുതല്‍ നവമിവരെയാണ് നവരാത്രമെന്ന് അറിയപ്പെടുക. ഈ സമയത്താണ് ദുര്‍ഗ്ഗാപൂജ നാം നടത്തുന്നത്. നവരാത്രത്തിന്റെ ഒമ്പതു ദിവസങ്ങളും സൂര്യനെ സംബന്ധിച്ചിടത്തോളം നവംനവമായ ചൈതന്യത്തെ സ്വാംശീകരിക്കുന്ന ദിനങ്ങളാണ്. ഓരോ രാത്രി കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ കരുത്താര്‍ജിച്ച് പത്താം ദിനമായ വിജയദശമിക്ക് പത്തിരട്ടി ശക്തിയെ സമാര്‍ജിക്കുന്നു.
സൂര്യന് നമ്മുടെ പ്രത്യക്ഷ ദൈവതമാണ്. ”വയമാദിത്യ വ്രതേ തവ സ്യാമ” എന്ന് വേദം ഘോഷിക്കുന്നു. ഹേ ആദിത്യ, ഇതാ ഞങ്ങള്‍ ഏവരും നിന്റെ വ്രതത്തെ സ്വാംശീകരിക്കുന്നു. ഓണം സൂര്യോത്സവമാണ്. നവരാത്രം സൂര്യന്റെ വിജയയാത്രയാണ്. ഈ യാത്രയില്‍ സൂര്യന് തന്റെ ഒമ്പത് ആവരണങ്ങളെ മറികടക്കുന്നു. ഓരോ ആവരണം ഓരോ വിഘ്നങ്ങളാണ്. ഓരോ വിഘ്നത്തിനും അനേകം ദേവതകള്‍ അധിഷ്ഠാതൃക്കളായുണ്ട്. ഗായത്രി, സാവിത്രി, സരസ്വതി, ബ്രഹ്മാവ്, വിഷ്ണു, രുദ്രന് എന്നിവരാണ് ഈ ആവരണത്തിന്റെ ദേവതകള്‍. ആവരണങ്ങളെ ജയിക്കാന്‍, സ്വയം അവയ്ക്കു സമര്‍പ്പിച്ചാല്‍ മതി. തന്നെ ആവരണ ദേവതകള്‍ക്കു സമര്‍പ്പിക്കുന്ന സാധകനെ ആവരണദേവതകള് കടന്നുപോകാനനുവദിക്കുന്നു. മന്ത്രങ്ങള്‍ ഇപ്രകാരമാണ്.
”ഓം ഗായത്രൈ്യ നമഃ, ഓം സാവിത്രൈ്യ നമഃ, ഓം സരസ്വതൈ്യ നമഃ, ഓം ബ്രഹ്മണേ നമഃ, ഓം വിഷ്ണവേ നമഃ, ഓം രുദ്രായനമഃ ഇപ്രകാരം മിഥുനഭാവത്തില് പൂജിക്കുകയും ജപിക്കുകയും ചെയ്യുന്ന സാധകന് സൂര്യനെപ്പോലെ ധൃതിമാനായി, ധാരണശക്തിമാനായി മുന്നേറുന്നു. ഉദയകാലത്ത് സൂര്യന് ഗായത്രിയുമായും ഏകീഭവിക്കുന്നു. ഇത് പ്രകൃതിഭാവമാണ്. പ്രകൃതിഭാവത്തെ സ്വീകരിക്കുമ്പോള്‍ രോഗനിവൃത്തിയുണ്ടാവുന്നു. ഈ ജഗത്തില്‍ ജനിക്കുന്ന ഓരോരുത്തരും രോഗികളാണ്. ഇതിനെ ഭവരോഗം എന്നാണ് വിളിക്കുന്നത്. ”ഭിഷജേ ഭവോരോഗിണാമ്” എന്ത് തന്ത്രാഗമങ്ങള്‍ പറയുന്നത് ഇതുകൊണ്ടാണ്. പ്രകൃതിഭാവത്തെ ഉപാസിച്ചാല്‍ സ്വസ്ഥതയുണ്ടാകും. വികൃതിയെ ആശ്രയിച്ചാല്‍ രോഗമായിരിക്കും ഫലം. വരും… നമുക്ക് രണ്ടാമത്തെ തലത്തിലേക്ക് കടക്കാം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: