മംഗള്‍യാനിന്റെ വിജയം മണ്ണിലും വിണ്ണിലും പുതിയ ചരിത്രം കുറിച്ചപ്പോള്‍ ഏറ്റവും ആകര്‍ഷകമായതും ലോകരാഷ്ട്രങ്ങളെപ്പോലും അത്ഭുതപ്പെടുത്തിയതും ഈ മഹാദൗത്യത്തിനുവേണ്ടി ചെലവഴിച്ചത് വളരെ ചെറിയൊരു തുകയാണെന്നതാണ്; വെറും 450 കോടി രൂപ. ഹോളിവുഡ് ചിത്രമായ ‘ഗ്രാവിറ്റി’ നിര്‍മിക്കാന്‍ ചെലവായ തുക പോലും മംഗള്യാനിനുവേണ്ടിവന്നില്ല എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം ലോകം ആശ്ചര്യത്തോടെയാണ് ശ്രവിച്ചത്. ഗ്രാവിറ്റിക്കുവേണ്ടിവന്ന 610 കോടിയോളം രൂപ മംഗള്യാനിന് ചെലവായതിനേക്കാള്‍ 160 കോടിയോളം അധികമായിരുന്നു. എന്നാല്‍ ‘ഗ്രാവിറ്റി’യുടെ കാര്യത്തില്‍ മാത്രമല്ല ഭാരതത്തിലെതന്നെ പല നിര്‍മിതികള്‍ക്കും ചെലവായ തുകയുമായി താരമ്യംചെയ്യുമ്പോള് മംഗള്‍യാനിന്റെ ശില്പികളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
റിലയന്‍സ് ഇന്‍ഡസ്ട്രിയുടെ ഉടമയായ മുകേഷ് അംബാനി ദക്ഷിണ മുംബൈയില്‍ 400,000 ചതുശ്ര അടി വിസ്തൃതിയില്‍ പടുത്തുയര്‍ത്തിയിട്ടുള്ള രമ്യഹര്മ്യത്തിന് ചെലവായത് 228 ദശലക്ഷം ഡോളറാണ്. മുംബൈ മെട്രോക്ക് ചെലവായതാകട്ടെ 4,321 കോടിയും. മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രണ്ടാം ടെര്‍മിനലിനുവേണ്ടി ചെലവായത് 12,500 കോടി. ഉരുക്കുനിര്മാണരംഗത്തെ ഭീമനായ ലക്ഷ്മി മിത്തലിന്റെ ഇളയ സഹോദരന് പ്രമോദ് മിത്തലിന്റെ മകളുടെ വിവാഹത്തിന് പൊടിച്ചത് 500 കോടി രൂപ. മന്‍മോഹന്‍സിംഗിന്റെ ഭരണകാലത്ത് ഫ്രഞ്ച് കമ്പനിയായ ഡാസള്‍ട്ട് ഏവിയേഷനുമായി 1,50,000 കോടി രൂപയുടെ പ്രതിരോധകരാറിനാണ് ധാരണയായത്. പത്തുവര്‍ഷക്കാലത്തെ യുപിഎ ഭരണത്തിന്‍കീഴില്‍ സഹസ്രകോടികളുടെ അഴിമതി നടന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്; ഐഎസ്ആര്‍ഒ വിചാരിച്ചാല്‍ എത്ര ചൊവ്വാ ദൗത്യവും പൂര്‍ത്തിയാക്കാന്‍ കഴിയുന്ന തുക.
ആദ്യശ്രമത്തില്‍തന്നെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ ഉപഗ്രഹം എത്തിക്കാന്‍ കഴിഞ്ഞ രാജ്യമെന്ന ബഹുമതി ഭാരതം നേടിയെടുത്തതാണ് മംഗള്‍യാനിന്റെ വിജയത്തിന് മാറ്റുകൂട്ടുന്നത്. ലോകത്ത് ഇതുവരെ നടന്ന 51 ചൊവ്വാദൗത്യങ്ങളില്‍ 30 എണ്ണവും പരാജയപ്പെട്ടിടത്താണ് ഭാരതം വിജയക്കൊടി പാറിച്ചത്. ചൈനയെയും ജപ്പാനെയും ഇക്കാര്യത്തില്‍ നരേന്ദ്ര ഭാരതം കടത്തിവെട്ടിയിരിക്കുന്നു. ഒപ്പം ചൊവ്വയുടെ ഭ്രമണപഥത്തിലോ ചൊവ്വയില്ത്തന്നെയോ ഉപഗ്രഹമെത്തിക്കാന്‍ കഴിഞ്ഞ അമേരിക്കയുടെയും റഷ്യയുടെയും യൂറോപ്യന്‍ യൂണിയന്റെയും നിരയിലേക്ക് ഭാരതം എത്തിച്ചേര്‍ന്നിരിക്കുന്നു.
അമേരിക്കയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ വിക്ഷേപിച്ച ‘മാവെന്’ 710 ദശലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് മംഗള്‍യാനിന്റെ തൊട്ടുമുമ്പ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചിരുന്നു. 1964 ല്‍ അമേരിക്കയിലെ കേപ്കാനവറില്നിന്ന് മാരിനര്‍-4 എന്ന ഉപഗ്രഹവുമേന്തിക്കൊണ്ടുള്ള റോക്കറ്റ് ചൊവ്വയെ ലക്ഷ്യമാക്കി കുതിച്ചിരുന്നു. 1965 ല്‍ ഇത് ചൊവ്വയുടെ ചിത്രങ്ങള്‍ അയച്ചുതുടങ്ങി. മാരിനര്‍ 4 ന് ചെലവായത് 83.2 ദശലക്ഷം ഡോളറാണെന്ന് കണക്കാക്കപ്പെടുന്നു. കേപ്കാനവറില്നിന്നുതന്നെ 1969 ല്‍ മാരിനര്‍-6, മാരിനര്‍-7 എന്നിവയും ചൊവ്വയിലേക്ക് പറന്നു. 1979 ല്‍ മാരിനര്‍ എട്ട് പരാജയപ്പെട്ടതിനെതുടര്‍ന്ന് മാരിനര്‍ 9 വിക്ഷേപിക്കപ്പെട്ടു.
1975 ല്‍ അമേരിക്ക വിക്ഷേപിച്ച വൈക്കിംഗ് ഒന്നും രണ്ടും ചൊവ്വയുടെ ഉപരിതലത്തില്‍ സുരക്ഷിതമായി ഇറങ്ങിയ ഉപഗ്രഹങ്ങളാണ്. നാസയുടെതന്നെ 1996 ല്‍ വിക്ഷേപിച്ച മാര്‍സ് ഗ്ലോബര്‍ സര്‍വെയര്‍ 2006 ല്‍ നിശബ്ദമായി. നാസയുടെ പാത്ഫൈന്‍ഡര്‍ (1996), ഒഡീസി (2001), യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ മാര്‍സ് എക്സ്പ്രസ് (2003), നാസയുടെ സ്പിരിറ്റ് (2003), ഓപ്പര്‍ച്യൂണിറ്റി (2003), മാര്‍സ് റെക്കഗ്നൈസസ് ഓര്‍ബിറ്റര്‍ (2007), 2008 ഓഗസ്റ്റ്അഞ്ചിന് ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങിയ ഫീനിക്സ് മാര്സ്ലാന്റര് തുടങ്ങിയവയാണ് മംഗള്‍യാനിന്റെ മുന്‍ഗാമികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: