കൊച്ചി: ചേരാനല്ലൂര്‍ സ്വദേശി ലീബയെ പോലീസ് സ്റ്റേഷനിലും ഡോക്ടറുടെ വസതിയിലുംവച്ച് മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും വ്യാജപരാതി നല്കി ലീബയെ മര്‍ദ്ദിക്കുന്നതിന് പ്രേരിപ്പിച്ചവര്‍ക്കെതിരെയും കേസെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജിയും (റിട്ട) ജഗതിക് കൊങ്കണി സംഘടന്റെ വൈസ് പ്രസിഡന്റുമായ കെ. കെ. ഉത്തരന് ആവശ്യപ്പെട്ടു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ലീബയെ സന്ദര്‍ശിച്ചതിനുശേഷമാണ് അദ്ദേഹം ഇങ്ങനെ ആവശ്യപ്പെട്ടത്.
മൂന്നു പോലീസുകാരെ മാത്രം സസ്പെന്റ് ചെയ്ത് ലീബയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം ലഘൂകരിക്കാനാണ് ഉന്നത അധികാരികള്‍ ശ്രമിക്കുന്നത്. ലീബയെ മര്‍ദ്ദിച്ച എല്ലാ പോലീസ് ഉദ്യോഗസ്ഥന്മാരെയും സസ്പെന്റ് ചെയ്യുകയും ഇവര്‍ക്കെതിരെ കേസെടുക്കുകയും വേണം. പോലീസിന്റെ മൂന്നാംമുറയ്ക്ക് വിധേയമായ ലീബയ്ക്ക് ശരീരം അനക്കുന്നതിനോ എഴുന്നേറ്റ് നടക്കുവാനോ പറ്റാത്ത അവസ്ഥയാണ്. ജീവിക്കുവാന്‍ വേണ്ടി കഷ്ടപ്പെടുന്ന ലീബയുടെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിത്യവൃത്തിക്കായി വീട്ടുജോലി ചെയ്ത് ജീവിക്കുന്ന ലീബ കൊങ്കണിഭാഷാ സമൂഹത്തിലെ അംഗമാണ്. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കണമെന്ന് ഭരണഘടന അനുശാസിക്കുമ്പോഴും ഇത് കണ്ടില്ലെന്ന് നടിച്ച് ഇത്തരക്കാര്‍ക്കെതിരെ ക്രൂരമായ മര്‍ദ്ദനമുറകള്‍ അഴിച്ചുവിടുന്നത് ഭരണഘടനാ ലംഘനവും കാട്ടുനീതിയുമാണ്. കൊങ്കണിഭാഷക്കാര്ക്കെതിരെ ഇതുപോലെയുള്ള സമാനമായ സംഭവങ്ങള്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ലീബയെയും ഭര്‍ത്താവിനെയും മറ്റും മര്‍ദ്ദിച്ചവര്‍ക്കെതിരെ തക്കതായ നടപടികള്‍ സ്വീകരിക്കണമെന്ന് കൊങ്കണി ഭാഷാ പഠനഗവേഷണകേന്ദ്രം ചെയര്മാന് എം.കെ. ശശി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: