തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ ടാക്സി പണിമുടക്ക് പിന്‍വലിച്ചു. സംയുക്ത സമരസമിതി ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. ഈ മാസം 29ന് ഗതാഗത മന്ത്രിയുമായി വിശദമായി ചര്‍ച്ച നടത്താന്‍ യോഗത്തില്‍ ധാരണയായി.
ഐഎന്‍ടിയുസി ഒഴികെയുള്ള തൊഴിലാളി യൂണിയനുകളാണ് ഇന്ന് പണിമുടക്കിയത്. മിനിമം നിരക്ക് വര്‍ദ്ധിപ്പിച്ചതിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ കുറഞ്ഞ ടാക്സി നിരക്ക് 150 രൂപയായും ഓട്ടോ നിരക്ക് 20 രൂപയായും വര്‍ധിപ്പിച്ചിരുന്നു. ഈ വര്‍ധന അംഗീകരിക്കാനാവില്ലെന്നും സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും സംയുക്ത സമര സമിതി വ്യക്തമാക്കിയിരുന്നു.
ഇന്ന് രാവിലെ മുതല്‍ ഓട്ടോ – ടാക്സികള്‍ ഓടിയില്ല. റെയില്‍വെ സ്റ്റേഷനിലും ബസ് സ്റ്റാന്റിലും എത്തിയ യാത്രക്കാര്‍ സമരം മൂലം കഷ്ടത്തിലായി. ഓട്ടോ ടാക്സി നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇന്നലെ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നുവെങ്കിലും ഭൂരിപക്ഷം യൂണിയനുകളും നേരത്തേ പ്രഖ്യാപിച്ച പണിമുടക്കില്‍ ഉറച്ചു നിന്നു.
നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് സംയുക്ത തൊ!ഴിലാളി യൂണിയനുകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിലാണ് ഇന്നലെ വൈകുന്നേരം നിരക്ക് വര്‍ദ്ധിപ്പിച്ച് തീരുമാനമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: