ന്യൂദല്‍ഹി: പശ്ചിമ ഘട്ടത്തില്‍ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേണ്ടെന്ന് ഹരിത ട്രൈബ്യൂണല്‍. 2013 നവംബര്‍ 13ലെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം നടപ്പാക്കണമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ വിജ്ഞാപനം വരുന്നതുവരെ പരിസ്ഥിതി ദുര്‍ബല പ്രദേശത്തെ സംരക്ഷിക്കണമെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടു.
പശ്ചിമഘട്ട സംരക്ഷണ കേസില്‍ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷന് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. അന്തിമവിജ്ഞാപനം പുറപ്പെടുവിക്കുന്ന നടപടികള്‍ കേന്ദ്രം വേഗത്തിലാക്കണമെന്നും ഹരിത ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു. പരിസ്ഥിതി ലോല പ്രദേശങ്ങള്‍ നിര്‍ണയിച്ച കേരളത്തിന്റെ കാര്യത്തില്‍ കേന്ദ്രം ഉടന്‍ തീരുമാനമെടുക്കണമെന്നും ഹരിത ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു.
2013ലെ വിജ്ഞാപനം അനുസരിച്ച് പശ്ചിമഘട്ട മേഖലയില്‍ ഖനികള്‍, ക്വാറികള്‍, മണല്‍വാരല്‍, താപനിലയങ്ങള്‍, ടൗണ്‍ഷിപ്പുകള്‍, വന്‍കിട സ്ഥാപനങ്ങള്‍ എന്നിവ പാടില്ല. ഇതോടൊപ്പം 20000 സ്ക്വയര്‍ മീറ്ററില്‍ കൂടുതലുള്ള പ്രദേശങ്ങളിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദനീയമല്ല. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഈ നിയന്ത്രണങ്ങളെല്ലാം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കൊണ്ടുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: