സ്ത്യാനം എന്നാണ് രണ്ടാമത്തെ വിഘ്നത്തിന്റെ പേര്. വ്യാധിയെ ജയിച്ചാലും യോഗമാര്ഗ്ഗത്തില് മുന്നേറ്റം ഉണ്ടാവണമെന്നില്ല. മനസ്സിന്റെ തമോഭാവം കാരണമായി യോഗ വിഷയത്തില്‍-താനറിഞ്ഞിരിക്കേണ്ട വിഷയത്തില്‍ താത്പര്യക്കുറവുണ്ടാവുകയാണ് സ്ത്യാനത്തിന്റെ ലക്ഷണം. സ്വയം പരിശ്രമിക്കാതെ അന്യര്‍ പരിശ്രമിച്ചുകൊള്ളട്ടെ എന്ന വിചാരമാണ് സ്ത്യാനം. എടുക്കാതിരിക്കുക, എടുത്തത് പൂര്‍ത്തിയാക്കാതിരിക്കുക, വെച്ചത് ഉപയോഗിക്കാതെ അവിടെത്തന്നെയിരിക്കുക എന്നിവ സ്ത്യാനത്തിന്റെ മുഖമുദ്രകളാണ്.
സ്ത്യാനക്കാര് തപസ്സിനെ ഭയപ്പെടുന്നു. സുഖം-ദുഃഖം, ശീതം-ഉഷ്ണം, വിശപ്പ്-ദാഹം, മാനം-അപമാനം, ജയം-പരാജയം, പ്രാപ്തി-അപ്രാപ്തി എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളെ സഹിക്കുന്നതിനെയാണ് തപസ്സ് എന്നു പറയുന്നത്. ഈ തപസ്സാണ് അടുത്ത യോഗഭൂമിയിലേക്ക് നാമോരോരുത്തരെയും എത്തിക്കുന്നത്. ജന്മജന്മാന്തരമായി ഒരുവന്റെ ഉള്ളില്‍ അടിഞ്ഞുകൂടിയിട്ടുള്ള ആ ശുദ്ധി, തപസ്സുകൊണ്ടു മാത്രമേ ഇളകുകയുളളൂ. അതിന് യോഗസാധകന്‍-ലക്ഷ്യം നേടണമെന്നാഗ്രഹിക്കുന്നവര് തപസ്സനുഷ്ഠിക്കണം. അവര്‍ ഭൂമിയെപ്പോലെ താപത്തെ സഹിക്കുന്നവരാകണം. ഭാരം വഹിക്കുന്നവരാകണം.
ധര്‍മശാസ്ത്രം പറയുന്നു- ”ക്ഷമാ”. ഓം ആദിത്യായ നമഃ, ഓം ഭാനവേ നമഃ, ഓം ഭാസ്കരായ നമഃ, ഓം രവയേ നമഃ, ഓം ഉഷായൈ നമഃ, ഓം പ്രഭായൈ നമഃ, ഓം പ്രജായൈ നമഃ, ഓം സന്ധ്യായൈ നമഃ എന്നിങ്ങനെ പതീപത്നീഭാവത്തില് വര്‍ത്തിക്കുന്ന ആദിത്യാദി ദേവതകളെയാണ് ഇവിടെ രണ്ടാംരാത്രിയുടെ ഉല്ലംഘനത്തിനായി ജപിക്കേണ്ടത്. പൂജയില്‍ ഈ മന്ത്രങ്ങളെ വിനയോഗിക്കുന്നതായാല് അത് യോഗന്മാര്ഗ്ഗത്തില് ”സ്ത്യാനം” എന്ന അന്തരായത്തെ-വിക്ഷേപത്തെ ജയിക്കാന്‍ സഹായിക്കും.
ഇവിടെ ആദിത്യന് മുതലായവര്‍ സവിതൃരൂപങ്ങളും ഉഷാ മുതലായത് പൃഥ്വീ-ക്ഷമാ രൂപങ്ങളുമാണ്. സൂര്യോദയത്തിനു മുമ്പ് ആദിത്യകിരണങ്ങളും ഉഷസ്സും കിഴക്ക് കാണാന്‍ കഴിയുന്നു. രോഗമോ സ്ത്യാനമോ ഇല്ലാതെയാണ് ആദിത്യന്റെ വരവ്. ആ വരവ് കാണാനാണ് ബ്രാഹ്മമുഹൂര്‍ത്തത്തില്‍ത്തന്നെ എഴുന്നേറ്റ്, ശൗചാദികളും സ്നാനാദികളും ചെയ്ത്, ഉത്തമവസ്ത്രം ധരിച്ച് നാം തയ്യാറാവേണ്ടത്. ഈ ഉഷാകിരണങ്ങളെ സ്വീകരിക്കാന്‍ ഈറനുടുത്തു നില്‍ക്കുന്നത് അത്യന്തം ശ്രേയസ്കരമാണ്. നോക്കിനില്‍ക്കെ, ആദിത്യന് ഭാനുവായി മാറുന്നു. ഉഷസ്സ്, പ്രഭയ്ക്ക് സ്ഥാനമൊഴിഞ്ഞു കൊടുക്കുന്നു.
സൂര്യനോ സൂര്യന്റെ പത്നിമാര്ക്കോ സ്ഥാനമൊഴിയാന്‍ താല്പര്യമില്ലായ്മ അല്‍പ്പം പോലുമില്ല എന്ന് നമുക്ക് ആരും പറയാതെ തന്നെ ബോധ്യമാകും. ക്രമേണ ഭാനു ഭാസ്കര രൂപത്തിനും ഭാസ്കര രൂപം രവിരൂപത്തിനും വഴിമാറിക്കൊടുക്കുന്നു. അവരുടെ പത്നിമാരായ പ്രഭ, പ്രജയ്ക്കും പ്രജ സന്ധ്യക്കും വഴിമാറിക്കൊടുക്കുന്നു. ആരാണോ തന്റെ സമക്ഷത്തില്‍ നടക്കുന്ന സൂര്യ-സൂര്യപത്നിമാരുടെ ഈ ഉത്സാഹം ദര്‍ശിക്കുന്നത് അവന്റെ മുന്നില്‍ ഈ ‘സ്ത്യാന’മെന്ന യോഗവിക്ഷേപം ഉണ്ടാകില്ല എന്ന കാര്യത്തില്‍ സംശയമില്ല.
സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന് ഖ്യാതികേട്ട ബ്രിട്ടന്റെ അനേകം പ്രതിപുരുഷന്മാര് വൈസ്രോയിമാരായി ഭാരതത്തില്‍ വസിച്ചിട്ടുണ്ട്. ബ്രിട്ടീഷ് സര്‍ക്കാര്‍ തിരിച്ചുവിളിക്കുമ്പോള്‍ യാതൊരു മടിയും കാണിക്കാതെ അവര്‍ തിരിച്ചുപോയിട്ടുമുണ്ട്. അവര്‍ ലോകം അടക്കി ഭരിച്ചിരുന്നുവെങ്കില്‍ അതില്‍ ആശ്ചര്യപ്പെടാനെന്തുണ്ട്. അവരുടെ സാമ്രാജ്യത്തെ ”സൂര്യനസ്തമിക്കാത്ത സാമ്രാജ്യം” എന്നു വിളിച്ചിരുന്നതില്‍ എന്താണ് അപാകത. ”സ്ത്യാന”മെന്ന യോഗവിഘ്നത്തിന്റെ അപനയനമാണ് ”ക്ഷമാ” എന്ന ധര്മശാസ്ത്രകാരന് പറഞ്ഞത്. ”ആദിത്യായ നമഃ” മുതലായ എട്ടു മന്ത്രങ്ങളുടെ ജപവും പൂജയും. സ്ത്യാനമെന്ന വിഘ്നം സാധകനു വഴിമാറിക്കൊടുക്കുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: