ഇഞ്ചിയോണ്‍: ഇന്ത്യയുടെ മെഡല്‍ സ്വപ്നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തി സൂപ്പര്‍താരം പി.വി. സിന്ധു ഏഷ്യന്‍ ഗെയിംസ് വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ നിന്ന് പുറത്തായി. അതേസമയം മറ്റൊരു സൂപ്പര്‍താരമായ സൈന നെഹ്വാള് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. പുരുഷ വിഭാഗം സിംഗിള്‍സില്‍ പി. കശ്യപും കെ. ശ്രീകാന്തും പ്രീ ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.
ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കലമെഡല്‍ ജേതാവായ പി.വി. സിന്ധു ഇന്തോനേഷ്യന്‍ താരം ബെല്ലെട്രിക്സ് മനുപ്പുട്ടിയോടാണ് തോല്‍വി ഏറ്റുവാങ്ങിയത്. മൂന്ന് ഗെയിം നീണ്ട മത്സരത്തിനുശേഷമാണ് സിന്ധു കീഴടങ്ങിയത്. സ്കോര്‍: 22-20, 16-21, 20-22.
മറ്റൊരു മത്സരത്തില്‍ കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവായ സൈന നെഹ്വാള് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പ്രീക്വാര്‍ട്ടറില്‍ ഇറാന്റെ സൊരായ അഗെയ്ഹാജിയാഗയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സൈന അവസാന എട്ടില്‍ ഇടംപിടിച്ചത്. സ്കോര്‍: 21-7, 21-6.
പുരുഷന്മാരുടെ സിംഗിള്‍സില്‍ ഇന്ത്യയുടെ പി. കശ്യപ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അഫ്ഗാനിസ്ഥാന്റെ അഹമ്മദ് ഷെയ്ഖ് ഇഖ്ബാലിനെ 17 മിനിറ്റ് മാത്രം നീണ്ട മത്സരത്തിനൊടുവില്‍ 21-6, 21-6 എന്ന സ്കോറിനാണ് കശ്യപ് പരാജയപ്പെടുത്തിയത്. ശ്രീകാന്ത് വിയറ്റ്നാമിന്റെ കോ കോംഗ് ഫാമിനെ 23-21, 21-8 എന്ന സ്കോറിന് പരാജയപ്പെടുത്തി പ്രീ ക്വാര്‍ട്ടറിലെത്തി. മിക്സഡ് ഡബിള്‍സില്‍ മനു അത്രി-ശിഖി റെഡ്ഢി സഖ്യവും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്. മാലദ്വീപിന്റെ അഫ്നാന് റഷീദ്-നഷീയു ഷറഫുദ്ദീന് സഖ്യത്തെ 21-8, 21-4 എന്ന സ്കോറിനാണ് ശിഖി സഖ്യം പരാജയപ്പെടുത്തിയത്. അതേസമയം മറ്റൊരു മിക്സഡ് ഡബിള്‍സില്‍ അക്ഷയ് ദേവാല്‍ക്കര്‍-പ്രദന്യ ഗദ്രെ സഖ്യം സിംഗപ്പൂര്സഖ്യത്തോട് പരാജയപ്പെട്ട് പുറത്തായി.
വനിതാ ഡബിള്‍സില്‍ ശിഖി റെഡ്ഢി-പ്രദന്യ ഗദ്രെ സഖ്യം ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടപ്പോള്‍ പുരുഷ ഡബിള്‍സില്‍ മനു അത്രി-സുമീത് റെഡ്ഢി സഖ്യം ക്വാര്‍ട്ടറിലെത്തി. എന്നാല്‍ മറ്റൊരു ഡബിള്‍സില്‍ പ്രണവ് ചോപ്ര-അക്ഷയ് ദേവാല്‍ക്കര്‍ സഖ്യം പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: