സര്‍ക്കാരിന്റെയും കത്തോലിക്കാ സഭയുടെയും ഒത്താശയോടെ ഭൂമാഫിയ വിളയാടുന്ന സംസ്ഥാനമാണ് കേരളം. പശ്ചിമഘട്ടം ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങളില്‍ പുതിയ ഒരു പദ്ധതികളും അനുവദിച്ചുകൂടെന്നും പരിസ്ഥിതി ലോല മേഖലകളില്‍ പരിശോധന നടത്തിയിരിക്കണമെന്നും ഹരിത ട്രിബ്യൂണല്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. പശ്ചിമഘട്ട മലനിരകളില്‍ യാതൊരു പുതിയ പദ്ധതികളും പാടില്ല എന്ന നിലപാടിലാണ് ഹരിതട്രിബ്യൂണല്‍. പശ്ചിമഘട്ട മലനിരകള്‍ മഹാരാഷ്ട്ര, ഗോവ, കേരള, തമിഴ്നാട് മുതലായ സംസ്ഥാനങ്ങളിലായി പരന്നുകിടക്കുന്നു. ഈ മേഖലയില്‍ പുതിയ പദ്ധതികള്‍ വേണ്ടെന്നും അനുവദിക്കരുതെന്നുമാണ് ഗോവ ഫൗണ്ടേഷന്റെ നിലപാട്. ഗോവ ഫൗണ്ടേഷന്റെയും മറ്റ് ചില സംഘടനകളുടെയും എതിര്‍പ്പാണ് ‘പശ്ചിമഘട്ട വികസനം,’ അത് മാധവ് ഗാഡ്ഗലിന്റെ പേരിലായാലും കസ്തൂരി രംഗന്റെ പേരിലായാലും നിശ്ചലമാക്കിയിരിക്കുന്നത്. ഇതിനെതിരെയാണ് പള്ളിയും പട്ടക്കാരും ചില രാഷ്ട്രീയക്കാരും അണിനിരക്കുന്നത്. പശ്ചിമഘട്ടം സംരക്ഷിക്കാനുള്ള നടപടികളെടുത്താല്‍ ചോരചിന്തുമെന്നുവരെ കേരളത്തില്‍ ഒരു പാതിരി പരസ്യമായി പ്രഖ്യാപിച്ചിട്ടും നടപടിയുണ്ടായില്ല. അക്രമത്തിനുള്ള പാതിരിയുടെ ആഹ്വാനത്തിന് പച്ചക്കൊടി കാണിക്കുകയാണ് കേരളം ഭരിക്കുന്നവര്‍ ചെയ്തത്. വെസ്റ്റേണ്‍ ഗാട്ട്സ് ഇക്കോളജി എക്സ്പോര്‍ട്ട് പാനല്‍ പശ്ചിമഘട്ട മലനിരകളുടെ 37 ശതമാനം പാരിസ്ഥിതിക ദുര്‍ബല പ്രദേശമായി പ്രഖ്യാപിക്കാനാണ് ഉദ്ദേശിക്കുന്നത്. അതിനുള്ള പ്രധാന കാരണം മനുഷ്യസാന്നിദ്ധ്യം പരിസ്ഥിതിക്ക് ഇവിടെ ഭീഷണിയാണെന്നതാണ്. പശ്ചിമഘട്ട വനമേഖല ഒരു ലോകപൈതൃക പ്രദേശമായി യുഎന്‍ പ്രഖ്യാപിച്ചിരുന്നു. കേരള സര്‍ക്കാരിന്റെ ആവശ്യം പക്ഷേ ഇതിന്റെ നിരാകരണമാണ്.
സീറോ മലബാര്‍ കാത്തലിക് സഭയില്‍പ്പെട്ടവരാണ് കേരളത്തിന്റെ മലയോരമേഖലകളിലധികവുമുള്ളത്. കുടിയേറ്റക്കാരെന്ന വ്യാജേന വനം കയ്യേറിയിരിക്കുന്നവരാണ് ഇവര്‍. കൃഷിക്കാരുടെ മുഖംമൂടിയണിഞ്ഞാണ് ഇവര്‍ കാലാകാലങ്ങളില്‍ നിയമവിരുദ്ധമായ ഓരോ കാര്യങ്ങള്‍ നേടിയെടുത്തിട്ടുള്ളത്. പശ്ചിമഘട്ട സംരക്ഷണത്തിനെതിരെയും പടക്കിറങ്ങിയിരിക്കുന്നത് ഇക്കൂട്ടര്‍ തന്നെയാണ്. വനം കയ്യേറിയവര്‍ക്കൊക്കെ പട്ടയം നല്‍കണമെന്ന നിലപാടാണ് മതന്യൂനപക്ഷ വോട്ടുബാങ്കിനെ പ്രീണിപ്പിക്കാന്‍ ലക്ഷ്യമിട്ട് മാറിമാറി അധികാരത്തില്‍വന്ന കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരുകളുടെ നിലപാട്. ഇപ്പോഴത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ നിയന്ത്രിക്കുന്നതുപോലും ഇക്കൂട്ടരാണ്. ഇവര്‍ കല്‍പ്പിക്കുന്നതിനപ്പുറം കേരളത്തിലെ ജനങ്ങളുടെ യാതൊരാവശ്യവും അംഗീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറല്ല. വനം കയ്യേറ്റക്കാരുടെ കാര്യം വരുമ്പോള്‍ കെ.എം.മാണിയാവും കേരളത്തിന്റെ മുഖ്യമന്ത്രി. മാണി പറയുന്നത് വേദവാക്യമായി സ്വീകരിക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്യാറുള്ളത്. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട പി.ടി.തോമസിന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചത് ഇവര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ്. തങ്ങള്‍ കയ്യടക്കി വെച്ചിരിക്കുന്ന വനമേഖലയില്‍ മറ്റുള്ളവര്‍ വരുന്നത് ഇക്കൂട്ടര്‍ക്ക് അരോചകമാണ്. അവരെ ശാരീരികമായി പിടിച്ചുപുറത്താക്കണം എന്നാണല്ലോ കേരള ചീഫ് വിപ്പിന്റെ നിര്‍ദ്ദേശം. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പറയുന്നത് പശ്ചിമഘട്ടം ആഗോളപൈതൃകമാണെന്നും ഇത് സംരക്ഷിക്കപ്പെടേണ്ടതാണെന്നുമാണ്. പരിസ്ഥിതി സംബന്ധിച്ച് ഇവിടെ ഉയരുന്ന വിവാദങ്ങള്‍ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് കേരളസര്‍ക്കാര്‍ വാദിക്കുന്നത്.
അതിരപ്പള്ളി വെള്ളച്ചാട്ടത്തില്‍നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ശ്രമം തുടങ്ങിയതോടെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രക്ഷോഭരംഗത്തിറങ്ങിയിരുന്നു. സര്‍ക്കാര്‍ ഇപ്പോഴും പറയുന്നത് ഇവിടെനിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കേണ്ടത് വൈദ്യുതിക്ഷാമം നേരിടുന്ന കേരളത്തിന്റെ ആവശ്യമാണെന്നാണ്. ഇപ്പോള്‍ ഹരിത ട്രിബ്യൂണല്‍ റിപ്പോര്‍ട്ട് തിരസ്കരിക്കുന്ന മുഖ്യമന്ത്രി പശ്ചിമഘട്ടത്തിന്റെ നാശത്തില്‍ ആശങ്കാകുലനല്ല. ഭൂമി കുറവായ കേരളത്തില്‍ ഭൂമാഫിയകള്‍ വിഹരിക്കുന്ന കേരളത്തില്‍, ഭൂമിയുടെമേല്‍ കടുത്ത സമ്മര്‍ദ്ദമാണ്. കയ്യേറ്റക്കാരുടെ സാന്നിദ്ധ്യം ഇവിടെ ശക്തമായത് രാഷ്ട്രീയക്കാരുടെ പിന്‍ബലത്തോടെയാണ്. കെ.എം. മാണി മുതല്‍ എം.എം.മണി വരെയുള്ളവര്‍ ഇതിന്റെ പ്രതീകങ്ങളാണ്. ഹരിത ട്രിബ്യൂണലിന്റെ വിധിക്കെതിരെ സമരത്തിനിറങ്ങാനാണ് മണി കയ്യേറ്റക്കാരെ ആഹ്വാനം ചെയ്തിരിക്കുന്നത്. അതിരപ്പള്ളി പദ്ധതിക്കെതിരെ മുന്‍ കേന്ദ്രമന്ത്രി ജയ്റാം രമേഷ്, ബിനോയ് വിശ്വം മുതലായവര്‍ അണിനിരക്കുകയുണ്ടായി. അതിരപ്പള്ളി പദ്ധതി വന്നാല്‍ അത് സ്ഥലവാസികളായ ആദിവാസി സമൂഹത്തെ മാത്രമല്ല, മത്സ്യസമ്പത്ത്, വിവിധതരം പക്ഷികള്‍, ചിത്രശലഭങ്ങള്‍ എല്ലാറ്റിനെയും പ്രതികൂലമായി ബാധിക്കും. എന്നാല്‍ അധികാരത്തില്‍ തുടരണമെന്നുമാത്രം താല്പര്യമുള്ള ഉമ്മന്‍ചാണ്ടി ഈവക കാര്യങ്ങളിലൊന്നും താല്പര്യം കാണിക്കുന്നയാളല്ല. ഏതെങ്കിലും വിഷയത്തില്‍ കോടതിവിയുണ്ടാകുമ്പോള് താനും തന്റെ സര്‍ക്കാരും അതിനെതിരല്ലെന്ന് പറഞ്ഞുകൊണ്ടുതന്നെ മറ്റുതരത്തില്‍ തീരുമാനങ്ങളെ അട്ടിമറിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കാറുള്ളത്. ഹരിത ട്രിബ്യൂണലിന്റെ ഇപ്പോഴത്തെ ഉത്തരവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ യാതൊരു മാനസാന്തരവും വരുത്താന്‍ പോകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: