അമൃതപുരി: ശ്രീമാതാ അമൃതാനന്ദമയി ദേവിയുടെ 61 -ാ ം ജന്മദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാജ്യത്തു നിന്നും വിദേശത്തുനിന്നുമായി ലക്ഷക്കണക്കിന് ഭക്തരാണ് അമൃതപുരിയിലേക്ക് ഒഴുകുന്നത്. ആചാര്യശ്രേഷ്ഠര്‍, കേന്ദ്ര-സംസ്ഥാനമന്ത്രിമാര്‍, മത-സാമുദായിക നേതാക്കള്‍, കലാ സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നുണ്ട്.
അഞ്ചു ലക്ഷം പേര്‍ക്ക് ഇരിക്കാവുന്ന പന്തല്‍
അമൃതപുരിയിലെ അമൃതവിശ്വവിദ്യാപീഠം കാമ്പസില്‍ അഞ്ചുലക്ഷം പേര്‍ക്ക് ഒരേ സമയം ഇരിക്കാവുന്ന പന്തലാണ് ജന്മദിനാഘോഷങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമ്മേളന പന്തലാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. മരങ്ങള്‍ ഒന്നും തന്നെ മുറിച്ചു മാറ്റാതെ തികച്ചും പ്രകൃത്യനുസാരിയായിട്ടാണ് പന്തല്‍. ഫാന്‍ വേണ്ടാത്തവിധം 50 അടി പൊക്കത്തിലാണ് മേല്‍കൂര നിര്‍മ്മിച്ചിട്ടുള്ളത്. ആശ്രമത്തിന്റെ കോയമ്പത്തൂര്‍, മൈസൂര്‍, അമൃതപുരി, കൊച്ചി മേഖലകളിലെ നിര്‍മാണ വിഭാഗത്തിലെ 500 ലേറെപ്പേര്‍ ഒന്നരമാസം കൊണ്ടാണ് പന്തല്‍ നിര്‍മ്മിച്ചിട്ടുള്ളത്.
250അടിയുള്ള വേദി
ജന്മദിന സമ്മേളനത്തിനായി ശില്‍പ്പി ആര്‍ട്ടിസ്റ്റ് സാബുശിവന്റെ നേതൃത്വത്തിലാണ് വേദി നിര്‍മ്മിച്ചിടുന്നത്.
ലോകാ: സമസ്താ: സുഖിനോ ഭവന്തു’എന്ന ആശയ സംഹിതയിലാണ് വേദി നിര്‍മ്മിച്ചിട്ടുള്ളതെന്ന് ആര്‍ട്ടിസ്റ്റ് സാബു ശിവന് പറഞ്ഞു. സമാധാനത്തിന്റെയും സ്നേഹത്തിന്റെയും വെള്ളരി പ്രാവുകള്‍ ഭൂമിയെ സ്നേഹപൂര്‍വം പുല്കുന്ന സന്ദേശമാണ് വേദിയില്‍ ചിത്രീകരിച്ചിട്ടുള്ളത്. അമ്മയുടെ വിശ്വസ്നേഹത്തിന്റെ ചിത്രസാക്ഷാത്കാരമാണ് ഇതില്‍ പ്രതിഫലിക്കുക. താജ്മഹല്‍, അമേരികയിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടി, സാഞ്ചിസ്തൂപം, ശ്രീപത്മനാഭസ്വാമിക്ഷേത്രം തുടങ്ങി എല്ലാ രാജ്യങ്ങളിലെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകങ്ങള്‍ വേദിയില്‍ ആലേഖനം ചെയ്യുന്നുണ്ട്. തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥികളായ അഖില്‍ രാജ്, സാജന് എന്നിവരാണ് ഈ ചിത്രങ്ങള്‍ വരച്ചിട്ടുള്ളത്. 250 അടിയിലെറെ വലിപ്പമുള്ള വേദി ഏഷ്യയില്‍ തന്നെ ആദ്യമാണെന്ന് സാബുശിവന് പറഞ്ഞു. കേരളത്തില്‍ ആദ്യമായി അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ശബ്ദ നിയന്ത്രണ-മിശ്രണ സംവിധാനങ്ങളാണ് ആഘോഷ വേദിയില്‍ ഒരുക്കിയിട്ടുള്ളത്.
കര്‍ശനസുരക്ഷ
ജന്മദിനത്തോടനുബന്ധിച്ച് അമൃതപുരിയിലും പരിസരത്തും ശക്തമായ സുരക്ഷാസന്നാഹമാണ് ഒരുക്കിയിട്ടുള്ളത്.സമ്മേളനവേദിയിലും കരുനാഗപ്പള്ളിയിലും പ്രത്യേക പോലീസ് കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൊല്ലം പോലീസ് കമ്മീഷണര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ 2000 – ത്തോളം പോലീസുദ്യോഗസ്ഥരെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. ആശ്രമത്തിലെ ബ്രഹ്മചാരി മുരളികൃഷ്ണന്റെ നേതൃത്വത്തില്‍ 2500 ഓളം സന്നദ്ധ‘ഭടന്മാരെയും സുരക്ഷക്കായി വിനിയോഗിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി മുതല്‍ സമ്മേളനവേദി വരെയും ആശ്രമപരിസരവും സി സി ടിവി ക്യാമറയിലൂടെ പോലീസും ആശ്രമസുരക്ഷാവി‘ഭാഗവും നിരീക്ഷണവിധേയമാക്കുന്നുണ്ട്. വനിതപോലീസ് കൂടാതെ 500 – ഓളം വനിതാ വളണ്ടിയേഴ്സും സുരക്ഷാസംവിധാനത്തിനായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. 500 ലേറെ വൈദ്യുതി വിളക്കുകള്‍ സമ്മേളന വേദിയിലും പരിസരത്തും തയ്യാറാക്കിയിട്ടുണ്ട്. വൈദ്യുതി വിതരണം ഒരുനിമിഷം പോലും തടസ്സപ്പെടാതിരിക്കാനുള്ള ബദല്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ലക്ഷങ്ങള്‍ക്ക് ഭക്ഷണം
വെള്ളിയാഴ്ച ഉച്ച മുതല്‍ ശനിയാഴ്ച വരെ എത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഏതാണ്ട് നൂറിലേറെ കൗണ്ടറുകളാണ് ‘ഭക്ഷണവിതരണത്തിന് ഒരുക്കിയിട്ടുള്ളത്. ഉത്തരേന്ത്യക്കാര്‍ക്കും വിദേശികള്‍ക്കും പ്രത്യേക ഭക്ഷണ വിതരണ കേന്ദ്രങ്ങളൊരുക്കിയിട്ടുണ്ട്.
ടെന്നീസില്‍ നിന്ന് അടുക്കളയിലേക്ക്
അമേരിക്കയിലെ വാഷിംഗ്ടണില്‍ നിന്നുള്ള ഭക്തയായ ചൈതന്യയുടെ നേതൃത്വത്തിലാണ് വിദേശികള്‍ക്കുള്ള ഭക്ഷണശാല പ്രവര്‍ത്തിക്കുന്നത്. ചൈതന്യ 16 വര്‍ഷമായി കുടുംബസമേതം ആശ്രമ അന്തേവാസിയാണ്. യൂറോപ്യന്‍ ഭക്ഷണവും അമേരിക്കന്‍ ഭക്ഷണവുമാണ് വിദേശികള്‍ക്കായുള്ള മെസ്സില്‍ തയ്യാറാക്കുന്നത്. സൗജന്യ ഭക്ഷണം കൂടാതെ അമേരിക്കന്‍/യൂറോപ്യന്‍ കേക്കുകള്‍, കപ്പാച്ചിനോ, ഇറ്റാലിയന്‍ എസ്പ്രസൊ ബര്‍ഗര്‍ തുടങ്ങിയ സസ്യവിഭവങ്ങളാണ് ഇവിടെ ലഭിക്കുക. വിവിധ തരം കാപ്പികളും ചായകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിദേശികളായ 200 സന്നദ്ധ ഭടന്മാരടക്കം 250 പേരാണ് വിദേശികള്‍ക്കുള്ള ഭക്ഷണമൊരുക്കുന്നത്. വിദേശികള്‍ക്കുള്ള ഭക്ഷണമൊരുക്കുന്നതില്‍ ഒരു അന്താരാഷ്ട്ര ടെന്നീസ് താരവും ഉള്‍പ്പെടുന്നു. ഫ്രഞ്ച് അന്താരാഷ്ട്ര ടെന്നീസ് താരമായിരുന്ന റെമി നോവെറ്റ് ആണ്് മറ്റ് ഭക്തര്‍ക്കൊപ്പം വിദേശികള്‍ക്കുള്ള ഭക്ഷണശാലയില്‍ സന്നദ്ധ സേവനം നടത്തുന്നത്. റോളണ്ട് ഫാറോസ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ റെമി കഴിഞ്ഞ അഞ്ചുവര്‍ഷമായി മഠത്തിലെ അന്തേവാസിയാണ്.
പഞ്ചാബി /ഉത്തരേന്ത്യന്‍/ഭക്ഷണശാല
ജന്മദിനത്തോടനുബന്ധിച്ച് മുബൈയില്‍ നിന്നുള്ള സാധനാ- അശോക് ദമ്പതികളാണ് ഉത്തരേന്ത്യന്‍ – പഞ്ചാബി ഭക്ഷണശാല ഒരുക്കിയിട്ടുള്ളത്. വെള്ളിയാഴ്ച മുതല്‍ ശനിയാഴ്ച രാത്രി വരെ ഈ ഭക്ഷണശാല പ്രവര്‍ത്തിക്കും. ഡാല്ഫ്രൈ, പഞ്ചാബി കപ്പത്ത, കോഫ്ത്ത, സോയാബിന്‍ പഞ്ചാബി സ്പെഷ്യല്‍, ഗോബി- ആലൂപൂരി , പഞ്ചാബി പപ്പടം, ചോളാ ബട്ടൂര, ദാല്‍ തസ്ക, പനീര്‍ മഖ്നി, വെജിറ്റബിള്‍ കോലാപൂരി, ജീരറൈസ് എന്നിവയാണ് ഇവിടെ ഉണ്ടാക്കുക. സൂര്യകാന്തി എണ്ണയിലും നെയ്യിലുമാണ് പഞ്ചാബി വിഭവങ്ങള്‍ ഒരുക്കിയിട്ടുള്ളത്. കൂടാതെ ദല്‍ഫി ഫാലുദക്ക മാത്രമായി പ്രത്യേകം കൗണ്ടറും സജ്ജമാക്കിയിട്ടുണ്ട്.
1000 സന്നദ്ധ ഭടന്മാര്
ഏതുസമയവും 20,000 ലിറ്റര്‍ കുടിവെള്ളം സജ്ജമാക്കിക്കൊണ്ട് 1000 സന്നദ്ധഭടന്മാരെയാണ് കുടിവെള്ള വിതരണത്തിന് സജ്ജമാക്കിയിട്ടുള്ളതെന്ന് ചുമതല വഹിക്കുന്ന ബ്രഹ്മചാരിണി നിഷ്ഠാമൃതചൈതന്യ പറഞ്ഞു. പതിമുഖം, രാമച്ചം, ചുക്ക്, ഏലക്ക തുടങ്ങിയ ആയുര്‍വ്വേദ ഔഷധങ്ങളും ദാഹശമനികളും ഇട്ട് തിളപ്പിച്ചാറ്റിയ വെള്ളമാണ് വെള്ളിയാഴ്ചയും ശനിയാഴ്ചയും വിതരണം ചെയ്യുന്നത്. സമ്മേളന പന്തലില്‍ മുഴുവന്‍ സമയവും കുടിവെള്ളം വിതരണം ചെയ്യുന്നതിനൊപ്പം യാത്രചെയ്യുന്നവര്‍ക്ക് കുപ്പിവെള്ളവും നല്‍കും.
ലക്ഷം പേര്‍ക്ക് താമസ സൗകര്യം
അമ്മയുടെ ജന്മദിനത്തോടനുബന്ധിച്ച് വിവിധ സ്ഥാപനങ്ങളിലും താല്‍ക്കാലിക പന്തലുകളിലും ആശ്രമത്തിലുമായി ഏതാണ്ട് ഒരുലക്ഷത്തോളം പേര്‍ക്കാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. ആയുര്‍വേദകോളേജ്, എഞ്ചിനീയറിംഗ് കോളേജ്, കോളേജ് ഓഫ് ബയോ ടെക്നൊളജി, മാനേജ്മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍, അമൃതവിദ്യാലയങ്ങള്‍, വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. താമസസൗകര്യത്തിന്റെ കോര്‍ഡിനേഷന്‍ സെന്റര്‍ അമൃതവിശ്വവിദ്യാലയത്തിലെ ബ്രഹ്മചാരി ആനന്ദ് ഷേണായിയുടെയും, ബ്രഹ്മചാരിണി ഇന്ദുവിന്റെയും നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ ഓരോ കേന്ദ്രങ്ങളിലും ഉപകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു.
രാജ്നാഥ് സിംഗ്
വെള്ളിയാഴ്ച അമൃതവിശ്വവിദ്യാപീഠത്തിലെ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ ഉണ്ടാകും. ശനിയാഴ്ച രാവിലെ സൂര്യകാലടി ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ മഹാഗണപതി
ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക. തുടര്‍ന്ന് ലോകശാന്തിക്കായി ലളിതാസഹസ്രനാമ അര്‍ച്ചന നടക്കും. അമൃതാനന്ദമയി മഠം ഉപാദ്ധ്യക്ഷന്‍ സ്വാമി അമൃത സ്വരൂപാനന്ദപുരിയുടെ സത്സംഗം നടക്കും. തുടര്‍ന്ന് അമ്മയെ വരവേറ്റുകൊണ്ടുള്ള നൃത്തങ്ങള്‍ ഉണ്ടാകും. രാവിലെ 9 ന് അമ്മയുടെ സന്യാസശിഷ്യരുടെ നേതൃത്വത്തില്‍ ഗുരുപാദപൂജ നടക്കും. പ്രഥമസന്യാസശിഷ്യനും മഠം ഉപാദ്ധ്യക്ഷനുമായ സ്വാമി അമൃതസ്വരൂപാനന്ദപുരി നേതൃത്വം നല്‍കും. തുടര്‍ന്ന് അമ്മ അനുഗ്രഹപ്രഭാഷണം നടത്തും. 11 ന് നടക്കുന്ന ജയന്തി സമ്മേളനത്തില്‍ ആശ്രമത്തിന്റെ പുതിയ സേവന പദ്ധതികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും. ഭക്തകവി എസ് രമേശന് നായര്‍ക്ക് ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്കാരം നല്‍കും. വിവിധ അമൃതാ ഗവേഷണ സ്ഥാപനങ്ങളുടെ ഗവേഷണഫലങ്ങളുടെ സമര്‍പ്പണം, ആശ്രമപ്രസിദ്ധീകരണങ്ങളുടെ പ്രകാശനം, സമൂഹ വിവാഹം തുടങ്ങിയവയും നടക്കും. തുടര്‍ന്ന് അമ്മയുടെ ദര്‍ശനം ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: