തിരുവനന്തപുരം: ഒഴിവുകള്‍ ഇല്ലെന്ന് ഗതാഗത മന്ത്രിയും കെഎസ്ആര്‍ടിസിയും ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍ തസ്തികകളിലേക്ക് 1200ലധികം സംവരണ വിഭാഗത്തില്‍പ്പെട്ടവരെ നിയമിക്കാന്‍ നീക്കം. സംവരണ വിഭാഗക്കാര്‍ക്ക് മാത്രമുള്ള എന്‍സിഎ ലിസ്റ്റില്‍ നിന്നുള്ള 1200ലധികം പേര്‍ക്ക് അടുത്തമാസം പകുതിക്ക് മുമ്പ് അഡൈ്വസ് മെമ്മോ അയക്കാനാണ് നീക്കം. 2010ല്‍ വിജ്ഞാപനം പുറപ്പെടുവിച്ച് 2012ല്‍ പ്രസിദ്ധീകരിച്ച ജനറല്‍ വിഭാഗങ്ങളുടെ റാങ്ക് ലിസ്റ്റില്‍ 19000ത്തിലേറെ അവസരത്തിന് കാത്തി നില്‍ക്കുമ്പോഴാണ് ഈ ലിസ്റ്റിലുള്ളവരെ പൂര്‍ണമായി അവഗണിച്ചുകൊണ്ട് ന്യൂനപക്ഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംവരണവിഭാഗത്തില്‍ നിന്നും നിയമനം നടത്താനൊരുങ്ങുന്നത്. 2012ല്‍ പ്രസിദ്ധീകരിച്ച 23000 പേരുടെ റാങ്ക് ലിസ്റ്റില്‍ നിന്നും 3974 പേര്‍ക്കാണ് 2013ല്‍ അഡൈ്വസ് മെമ്മോ നല്‍കിയത്. ഇതില്‍ ജോലിയില്‍ പ്രവേശിക്കാത്ത 101 പേരുടെ ഒഴിവും മറ്റ് 185 ഒഴിവും മാത്രമാണ് കെഎസ്ആര്ടിസിയില്ഉള്ളതെന്നാണ് ജനറല്‍ ലിസ്റ്റിലുള്ളവരെ ധരിപ്പിച്ചിരുന്നത്. ഒന്‍പത് മാസം കഴിയുമ്പോള്‍ ഈ റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയുന്നതോടെ ലിസ്റ്റിലുള്ളവര്‍ക്ക് ജോലി ലഭിക്കാതെ വരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇനി ഒരു പിഎസ്സി ടെസ്റ്റിനുള്ള അവസരമില്ലാത്തവരാണ് ഇതിലേറെയും കെഎസ്ആര്‍ടിസിയില്‍ ഒഴിവുകളില്ലെന്നു പറഞ്ഞിരുന്ന സാഹചര്യത്തില്‍ എങ്ങനെ 1200ലധികം സംവരണ ഒഴിവുകള്‍ പെട്ടെന്നുണ്ടായി എന്ന ചോദ്യമാണുയരുന്നത്. എസ്സി വിഭാഗത്തില്‍ 395 പേര്‍ക്കും എസ്ടി വിഭാഗത്തില്‍ 312 പേര്‍ക്കും മറ്റ് വിഭാഗങ്ങളില്‍ 512 പേര്‍ക്കും ഒഴിവുകളിലേക്കാണ് അഡൈ്വസ് മെമ്മോ നല്കാന് ധാരണയായിട്ടുള്ളത്. കെഎസ്ആര്‍ടിസിയില്‍ ഒഴിവുകളില്ലെന്ന സര്‍ക്കാര്‍ വാദം പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് പുതിയ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: