ന്യൂയോര്‍ക്ക് : ഇന്ത്യ-പാക് ഔദ്യോഗിക ചര്‍ച്ചകള്‍ തകരാന്‍ കാരണം പാകിസ്ഥാന്റെ നടപടിയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. വിദേശകാര്യ ബന്ധത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പുതിയ പാത തുറന്നിട്ടു. എന്നാല്‍ അവര്‍ എല്ലാം കളഞ്ഞുകുളിഞ്ഞു. കളി അവര്‍ നശിപ്പിച്ചുവെന്നും സുഷമ പറഞ്ഞു. യു.എന്‍ പൊതുസഭ സമ്മേളനത്തിനിടെ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്ന സുഷമ.
പാകിസ്ഥാനെതിരേ ശക്തമായ ഭാഷയിലാണ് സുഷമ ആഞ്ഞടിച്ചത്. കഴിഞ്ഞമാസം ഇസ്ലാമാബാദില് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഔദ്യോഗിക ചര്‍ച്ചകള്‍ക്കു മുമ്പ് പാകിസ്ഥാന് നേതാക്കള്‍ കശ്മീര്‍ വിഘടനവാദി നേതാക്കളുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യ ചര്‍ച്ചകളില്‍ നിന്നു പിന്മാറിയത്.
പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോദി ഷെരീഫിനെ ക്ഷണിച്ചിരുന്നു. പുതിയ സര്‍ക്കാര്‍ പാകിസ്ഥാനുമായുള്ള ബന്ധത്തിന് പുതിയ സൂചന നല്‍കിയിരുന്നു. എന്നാല്‍ അവര്‍ അത് തകര്‍ത്തു – സുഷമ പറഞ്ഞു. വാഗാ അട്ടാരി അതിര്‍ത്തിയിലൂടെ ഉടനടി വ്യാപാരം ആരംഭിക്കാന്‍ ഇരു പ്രധാനമന്ത്രിമാരും തീരുമാനിച്ചിരുന്നു. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഇരു രാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാര്‍ കൂടിക്കാഴ്ച നടത്തട്ടേയെന്ന് ഷെഫീക്കാണ് ആവശ്യപ്പെട്ടതെന്നും സുഷമ അറിയിച്ചു.
ആഗസ്റ്റ് 25ലെ ഇന്ത്യ -പാക് സെക്രട്ടറി തല ചര്‍ച്ചകള്‍ ഇന്ത്യയാണ് റദ്ദാക്കിയതെന്നും ഇനി ചര്‍ച്ചകള്‍ നടക്കണമെങ്കില്‍ ഇന്ത്യ മുന്‍കൈ എടുക്കണമെന്നുമുള്ള പാകിസ്ഥാന് ദേശീയ സുരക്ഷാ ഉപദേഷ്ടാവും വിദേശകാര്യ ഉപദേശകനുമായ സര്‍താജ് അസീസിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുഷമ. ഇവിടെ ആദ്യത്തേത് രണ്ടാമത്തേത് എന്ന പ്രശ്നമില്ലെന്നും ചര്‍ച്ചകള്‍ക്ക് ഇന്ത്യ തന്നെയാണ് മുന്‍കൈ എടുത്തതെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: