കോഴിക്കോട്: ആശുപത്രി ഫീസിലടക്കം വരുത്തിയിട്ടുള്ള അമ്പത് ശതമാനം വര്‍ദ്ധന അടുത്ത മാസം ഒന്നുമുതല്‍ പ്രാബല്യത്തില്‍.
സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്കുന്ന വിവിധ സേവനങ്ങള്‍ക്ക് ഈടാക്കുന്ന പ്രതിഫലമാണ് കുത്തനെ ഉയര്‍ത്തിയത്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ ഭാഗമായാണ് ഈ അമിത ഭാരം അടിച്ചേല്‍പ്പിക്കല്‍. പത്ത് രൂപയില്‍ കൂടുതലുള്ള ഫീസ്, ഫൈന്‍, വാടക, അപേക്ഷാഫോറം, പ്രമാണവില തുടങ്ങിയവയെല്ലാം ഇതിലുള്‍പ്പെടും.
ആശുപത്രി, ഡിസ്പെന്‍സറി എന്നിവിടങ്ങളില്‍ നിന്ന് രോഗിക്ക് ലഭിക്കുന്ന എല്ലാ സേവനങ്ങള്‍ക്കും ഫീസ് കൂട്ടും. എക്സ്റേ, രക്തം, പ്രമേഹം തുടങ്ങിയ വിവിധ പരിശോധനകള്‍ക്കും പേവാര്ഡുകള്ക്കും കൂടിയ നിരക്ക് ബാധകമാകും. ആശുപത്രികളില്‍ നിന്ന് ലഭ്യമാകുന്ന വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കും നിരക്ക് കൂടും.
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയടക്കം ആശ്രയിക്കുന്ന ലക്ഷക്കണക്കിന് രോഗികളെയാണ് ഇത് ബാധിക്കുക.
ജനന-മരണ, വിവാഹ സര്‍ട്ടിഫിക്കറ്റ്, ക്ഷേമ പെന്ഷന്കള്ക്കുള്ള സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവക്കുള്ള ഫീസും വര്‍ദ്ധിക്കും. കാര്‍ഷിക, ചെറുകിട നിര്‍മ്മാണയൂണിറ്റ്, പ്രസിദ്ധീകരണം തുടങ്ങിയ മേഖലകളില്‍ സര്‍ക്കാര്‍ നല്കുന്ന ഫീസുകളും ട്രാഫിക് ഫീസുകളും ഉയരും. സര്‍ക്കാറിന്റെ ഏത് മേഖലയിലും യൂസര്‍ ചാര്‍ജ്/ഫീസ് ഇനി മുതല്‍ ഇരട്ടിയാകും. പത്ത് മുതല്‍ ആയിരം രൂപവരെയുള്ള എല്ലാ ഫീസും 50 ശതമാനം വര്‍ദ്ധിക്കും. ആയിരം മുതല്‍ പതിനായിരം വരെയുള്ളത് 25 ശതമാനമായും പതിനായിരത്തിന് മുകളില്‍ 15 ശതമാനമായും ഉയരും.
നികുതിയിതര മാര്‍ഗ്ഗത്തിലൂടെ 369 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നികുതിയിതര വരുമാനം സംബന്ധിച്ച് അതത് വകുപ്പ് തലവന്മാര് ആഴ്ചതോറും അവലോകനം ചെയ്യണം. ആയത് സംബന്ധിച്ച റിപ്പോര്‍ട്ട് എല്ലാമാസവും 10ന് ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കണം.
വലിയ വീടുകള്‍ക്കും ഫ്ളാറ്റുകള്‍ക്കും ആഢംബര കാറുകള്‍ക്കുള്ള നികുതിയും സര്‍ക്കാര്‍ കൂട്ടിയിട്ടുണ്ട്. ഈ ഇനത്തില്‍ 260 കോടി രൂപയുടെ അധികനികുതി സമാഹരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: