ഭാരതത്തിന്റെ ചൊവ്വാ പര്യവേക്ഷണ വാഹനം വിജയകരമായി ചൊവ്വാ ഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ എത്തിയിരിക്കുന്നു. ഓരോ ഭാരതീയനും അഭിമാനിയ്ക്കാവുന്ന ഉജ്വലനേട്ടം ആണിത്. ഭാരതത്തിന്റെ ആദ്യ ഉദ്യമം തന്നെ വിജയകരമായത് ഈ നേട്ടത്തെ കൂടുതല്‍ മധുരതരം ആക്കുന്നു. ചൊവ്വ ഗ്രഹത്തിലെത്താന്‍ ആദ്യ ഉദ്യമത്തില്‍ വിജയിക്കുന്ന ഒരേ ഒരു രാജ്യം എന്ന ബഹുമതികൂടി നമ്മുടെ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന് ഉണ്ട്. അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളുടെകൂടെ ചൊവ്വയില്‍ എത്തിയ നാലാമത്തെ രാജ്യമായി ഭാരതം.
ഈ വിജയത്തിന്റെ ശില്‍പ്പികള്‍ ഭാരതത്തിന്റെ ശാസ്ത്രജ്ഞര്‍ ആണ്. കഴിഞ്ഞ 300 ദിവസങ്ങളിലായി 650 ദശലക്ഷം കിലോ മീറ്ററുകള്‍ സഞ്ചരിച്ച് ചൊവ്വയില്‍ ഈ പേടകം എത്തിക്കുകയെന്ന ഇത്രയും സങ്കീര്‍ണവും ദുഷ്കരവുമായ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി എന്നത് നമ്മുടെ ശാസ്ത്രജ്ഞരുടെ കഴിവ് ആണ് പ്രകടമാക്കുന്നത്. മറ്റു മേഖലകളില്‍, അന്യരാജ്യങ്ങളില്‍ ലഭിച്ചേക്കാവുന്ന വന്‍ ശമ്പളവും മറ്റു ആനുകൂല്യങ്ങളും ത്യജിച്ച് ഒരു സര്‍ക്കാര്‍ സ്ഥാപനമായ ‘ഇസ്രോ’ യില്‍ ചേര്‍ന്ന ഈ ശാസ്ത്രജ്ഞരുടെ രാജ്യസ്നേഹവും അര്‍പ്പണ ബോധവും എത്ര പ്രശംസിച്ചാലും മതിയാവില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതുപോലെ വിജയം കൊണ്ടുവരുന്ന ക്രിക്കറ്റ് ടീമിനേക്കാള്‍ ആയിരം മടങ്ങ് പ്രശംസയാണ് ഈ ശാസ്ത്രജ്ഞര്‍ക്ക് ലഭിക്കേണ്ടത്.
ഭൗമശാസ്ത്രത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കാവുന്ന ആര്യഭട്ടന് എന്ന ഭാരതീയ ശാസ്തജ്ഞനില്‍ തുടങ്ങിയ പൈതൃകവും പാരമ്പര്യവും കാത്തു സൂക്ഷിച്ച നമ്മുടെ ശാസ്ത്രജ്ഞര്‍ ആണ് നമ്മെ ഇന്ന് ചൊവ്വയുടെ പടിമുറ്റത്ത് എത്തിച്ചത്. ഇതില്‍ പങ്കെടുത്ത ഓരോ ശാസ്ത്രജ്ഞനും നമ്മുടെ വിജയത്തിന്റെ ഭാഗമാണ്.
കക്ഷിരാഷ്ട്രീയ സംസ്ഥാന ഭേദമന്യേ ഭാരതത്തിന്റെഓരോ പൗരന്റെയും അഭിമാനമാണ് ഈ വിജയം. എന്നിരുന്നാലും മലയാളികള്‍ക്ക് അഭിമാനിക്കാനും ആഹ്ലാദിയ്ക്കാനും കൂടുതല്‍ കാര്യങ്ങള്‍ ഉണ്ട്. ഭാരതത്തിന്റെ റോക്കറ്റ് വിക്ഷേപണത്തിന്റെ തുടക്കം തിരുവനന്തപുരത്തെ ‘തുമ്പ ഇക്ക്വിറ്റോറിയല്‍ റോക്കറ്റ് ലാഞ്ചിംഗ് സ്റ്റെഷനി’ ല്‍ നിന്നാണ്. ദുരിതപൂര്‍ണമായ തുടക്കത്തില്‍നിന്ന് ഇന്നത്തെ നിലയില്‍ എത്തിയ ‘വിക്രം സാരാഭായി സ്പേസ് സെന്ററും’ ‘എല്പിഎസ്സി’ യും ആണ് മംഗള്‍യാന്റെ പല ഭാഗങ്ങളും രൂപകല്‍പ്പന ചെയ്തതും നിര്‍മിച്ചതും. മറ്റൊന്ന് ഇസ്രോ ചെയര്മാന് കെ. രാധാകൃഷ്ണന് ഉള്‍പ്പടെ പല മിഷനുകളുടെ തലപ്പത്തിരിക്കുന്നതും പല പ്രധാന പദവികളില്‍ ഇരിയ്ക്കുന്നതും മലയാളികള്‍ ആണെന്നതാണ്.അങ്ങനെ ധാരാളം മലയാളികള്‍ ഇസ്രോയില്‍ ഉണ്ടെന്നുള്ളത് മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്.
ഈ വിജയത്തിന്റെ മുഖ്യശില്പ്പിയും എല്ലാവര്‍ക്കുംപ്രചോദനം ആയി നില്‍ക്കുകയും ചെയ്ത വ്യക്തിയാണ് ഇസ്രോ ചെയര്മാന് കെ. രാധാകൃഷ്ണന്. ശാസ്ത്രവും കലയും അദ്ദേഹത്തില്‍ സമജ്ഞസമായി സമ്മേളിച്ചിരിക്കുന്നു. ലാളിത്യമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ താമസസ്ഥലത്ത് സന്ദര്‍ശിച്ചത് ഓര്മ വരുന്നു. പദവിയുടെ നാട്യമോ കനമോ ഇല്ലാത്ത ഒരു സാധാരണ മനുഷ്യന്. കുറെ നേരത്തെ സൗഹൃദ സംഭാഷണത്തിന് ശേഷം അവിടെ ഇരുന്ന കഥകളി വേഷത്തിന്റെ ഒരു ഫോട്ടോ അദ്ദേഹം ചൂണ്ടിക്കാട്ടി. അത് അദ്ദേഹമായിരുന്നു.
കഥകളി നന്നായി അഭ്യസിച്ചിട്ടുണ്ട്, പല അരങ്ങുകളിലും കളിക്കുകയും ചെയ്തിട്ടുണ്ട്. അതുപോലെ നല്ലൊരു കര്‍ണാടക സംഗീതജ്ഞന് കൂടിയാണ് അദ്ദേഹം. ഞങ്ങള്‍ നടത്തിയ ത്യാഗരാജാരാധനയില്‍ അദ്ദേഹം ഒരു സംഗീത കച്ചേരി അവതരിപ്പിക്കുകയും ഉണ്ടായി. നമ്മുടെ ജനങ്ങള്‍ക്ക് പൊതുവെ ശാസ്ത്ര ബോധം അല്‍പ്പം കുറവാണ്. ഒരു നേരത്തെ ഭക്ഷണം നേടാനുള്ള തിരക്കില്‍ അതിന് കഴിയാതെ പോകുന്ന സാധാരണ ജനങ്ങളെ കുറ്റപ്പെടുത്താന്‍കഴിയില്ല. വിദ്യാര്‍ത്ഥിസമൂഹത്തിനും യുവതലമുറയ്ക്കും ശാസ്ത്ര ജ്ഞാനവും ശാസ്ത്രീയ മനോഭാവം ഇല്ലാതെ പോകുന്നു.
മംഗള്യാന് ചൊവ്വയിലേക്ക് എത്താന്‍ കാത്തിരുന്ന ദിവസങ്ങള്‍. ആ ദിവസങ്ങളില്‍ എങ്കിലും തങ്ങളുടെ വിദ്യാര്‍ഥികള്‍ക്ക് അതിനെപ്പറ്റിയുള്ള വിവരങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ എത്ര അധ്യാപകര്‍ തയ്യാറായിട്ടുണ്ട്? എത്ര സ്കൂളുകളില്‍ അതിനെ പറ്റി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്? ഉത്തരം വട്ടപൂജ്യം ആണെന്ന് പറയാം. അറിയാന്‍ ആകാംക്ഷ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍. അറിവ് പകരാന്‍ കഴിവില്ലാത്ത അധ്യാപകര്‍. അതാണ് നമ്മുടെ യുവതലമുറയുടെ അവസ്ഥ. ഫുട്ട്ബാള്‍ ലോകകപ്പിന്റെ ദിവസങ്ങളില്‍ അന്യരാജ്യക്കാരുടെ കുപ്പായ മാതൃകയും അണിഞ്ഞ് കേരളക്കാര് മുഴുവന്‍ നടന്നല്ലോ. കളിക്കും കളിക്കാര്‍ക്കും വേണ്ടി ഒന്നും ചെയ്യാത്ത ജനപ്രതിനിധികളും രാഷ്ട്രീയക്കാരും ഉള്‍പ്പടെ എന്തെല്ലാം കാട്ടിക്കൂട്ടി? അങ്ങനെ ഒരു ഷോ, അതായത് കാപട്യം, കാണിക്കാന്‍ മാത്രമേ നമുക്ക് കഴിയൂ.
ശാസ്ത്ര ഗവേഷണങ്ങള്‍ നടത്താന്‍ തയ്യാറാകുന്നവര്‍ വളരെ വിരളം. ഗവേഷണ മേഖല തെരഞ്ഞെടുക്കുന്നവര്‍ ആകട്ടെ സൗകര്യങ്ങളുടെ അഭാവം കൊണ്ടും ഉന്നതങ്ങളിലെ അവഗണനകൊണ്ടും വല്ലാതെ കഷ്ടപ്പെടും. പലരും ശാസ്ത്ര ഗവേഷണ മേഖല ഒഴിവാക്കുന്നത് ഇതേകാരണംകൊണ്ടാണ്. ഭരണത്തില്‍ ഇരിക്കുന്നവരുടെ അജ്ഞതയും അനാസ്ഥയും കൊണ്ടാണ് നമ്മള് ഈ സ്ഥിതിയില്‍ എത്തിയത്. ഏതാണ്ട് നൂറോളം ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍ ഭാരതത്തില്‍ ഉണ്ട്. ഐഎസ്ആര്‍ഒ, ഡിആര്‍ഡിഒ, ബിഎആര്‍സി തുടങ്ങിയ വിരലില്‍ എണ്ണാവുന്ന സ്ഥാപങ്ങളില്‍ മാത്രമാണ് ശരിയായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പല സ്ഥാപങ്ങളും ആവശ്യമായ പണം കിട്ടാതെ വിഷമിക്കുന്നു. ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണം ഇല്ലായ്മയും അറിവില്ലായ്മയും ആണ് ഈ ദുസ്ഥിതിയ്ക്ക് കാരണം.
ഇതിനൊരു മാറ്റംവരുന്നു എന്നൊരു തോന്നല്‍ ഇസ്രോ ശാസ്ത്രജ്ഞന്മാരെ അനുമോദിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം കേട്ടപ്പോള്‍ തോന്നി. ഒരു തുണ്ട് കടലാസില്‍ എഴുതിക്കൊണ്ടുവരുന്ന ജീവനില്ലാത്ത വാക്കുകളുടെ ഉരുവിടല് ആയിരുന്നില്ല ആ പ്രസംഗം. ഉള്ളില്‍ നിന്നും വരുന്ന ആത്മാര്‍ഥമായ വാക്കുകള്‍. അറിവിന്റെയും പാണ്ഡിത്യത്തിന്റെയും നൈസര്‍ഗിക പ്രകടനം. ശാസ്ത്രലോകത്ത് കടന്നുവരുന്ന ഒരു കുട്ടിയുടെ കൗതുകവും ജിജ്ഞാസയും ആ വാക്കുകളില്‍ സ്ഫുരിച്ചു. എത്ര മഹത്തായ സേവനമാണ് ശാസ്ത്രജ്ഞര്‍ രാജ്യത്തിന് വേണ്ടി ചെയ്യുന്നത് എന്നും എത്രയധികം ആദരവും ബഹുമാനവും അവര്‍ അര്‍ഹിക്കുന്നു എന്നും പ്രധാനമന്ത്രി ജനങ്ങളെ ബോധവാന്മാരാക്കി. ഇത്തരം ശാസ്ത്രീയ മനോഭാവമുള്ള നേതാക്കളാണ് ഭാരതത്തെ മുന്നോട്ടുനയിക്കാന്‍ വേണ്ടത്. വിജ്ഞാന കുതുകികളും വിജ്ഞാനദാഹികളുമായ ഒരു തലമുറയെ വാര്‍ത്തെടുക്കാനായി നമ്മുടെ ഭരണാധികാരികള്‍ പ്രവര്‍ത്തിക്കും എന്ന് ആശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: