ആലപ്പുഴ: മുളകുപൊടി മുഖത്തെറിഞ്ഞശേഷം മര്‍ദ്ദിച്ച് അഞ്ചംഗസംഘം രണ്ടുലക്ഷം രൂപ കവര്‍ന്നതായുള്ള വീട്ടമ്മയുടെ പരാതി തട്ടിപ്പാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. മോഷ്ടാക്കള്‍ കവര്‍ന്നെന്ന് പറഞ്ഞ പണം ഇവരുടെ വീടിനോട് ചേര്‍ന്നുള്ള വിറകുപുരയിലെ തടികള്‍ക്കിടയില്‍ നിന്നും കണ്ടെത്തി.
ആലപ്പുഴ നഗരസഭയില്‍ ബാപ്പുവൈദ്യര്‍ ജങ്ഷന് സമീപം എന്‍.സി. ജോണ്‍ പുരയിടത്തില്‍ ആസാദിന്റെ ഭാര്യ നിസയാണ് പണം കവര്‍ന്നതായി നാടകം കളിച്ചത്. വീട്ടമ്മ പോലീസിന് നല്കിയ മൊഴി ഇപ്രകാരമായിരുന്നു: ഇന്നലെ പുലര്‍ച്ചെ ആറോടെയായിരുന്നു സംഭവം. ഈസമയം വീട്ടമ്മയും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവ് അഞ്ചരയോടെ പള്ളിയില്‍ പോയിരുന്നു. വീടിന്റെ മുന്‍വാതില്‍ കുറ്റിയിട്ടിരുന്നില്ല. വാതിലിലൂടെ അതിക്രമിച്ച് കടന്ന അഞ്ചംഗസംഘം കണ്ണിലേക്ക് മുളകുപൊടിയെറിഞ്ഞശേഷം അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം കവരുകയായിരുന്നുവത്രേ. ഭര്‍ത്താവിന്റെ സഹോദരിക്ക് വീട് പണയത്തിനെടുക്കാനായി സൂക്ഷിച്ചിരുന്ന തുകയാണ് ആക്രമികള്‍ കവര്‍ന്നതെന്നാണ് വീട്ടമ്മ പോലീസില്‍ മൊഴി നല്‍കിയത്.
ആക്രമണ സമയത്ത് താന്‍ ഉറക്കെ നിലവിളിച്ചെങ്കിലും ഈ സമയം ട്രെയിന്‍ കടന്നുപോയതിനാല്‍ ശബ്ദം വെളിയില്‍ കേട്ടിരുന്നില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു. റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നാണ് ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത്. ബഹളമുണ്ടാക്കുന്നത് കണ്ടപ്പോള്‍ അക്രമികള്‍ തലയ്ക്കടിച്ചതായും വീട്ടമ്മ പോലീസിനോട് പറഞ്ഞിരുന്നു. ഇതിനിടെ ഇവര്‍ ഭര്‍ത്താവിന്റെ ഫോണിലേക്ക് വിളിക്കുകയും ചെയ്തിരുന്നു. ഭര്‍ത്താവ് ഫോണെടുക്കുന്നതിന് മുമ്പുതന്നെ ഇവരുടെ ബോധം മറഞ്ഞു. പള്ളിയില്‍ നിന്ന് തിരിച്ചെത്തിയ ആസാദാണ് നിസയെ വീടിനുള്ളില്‍ ബോധരഹിതയായ നിലയില്‍ കണ്ടെത്തിയത്.
സംഭവം പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് നോര്‍ത്ത് പോലീസ് സംഘം സ്ഥലത്തെത്തി. സംഭവം സംബന്ധിച്ച് വീട്ടമ്മയുടെ മൊഴിയില്‍ ദുരൂഹതയുള്ളതായി തുടക്കത്തില്‍ തന്നെ പോലീസിന് തോന്നിയിരുന്നു. വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി വീണിരുന്നില്ലായെന്ന ഡോക്ടറുടെ റിപ്പോര്‍ട്ടും സ്പൂണ്‍ ഉപയോഗിച്ച് മുളകുപൊടി തലയില്‍ തൂകിയതരത്തിലാണ് കണ്ടതെന്ന വിവരവും വ്യക്തമായതോടെ പോലീസ് വീട്ടമ്മയെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോള്‍ വീട്ടമ്മ ആക്രമിക്കപ്പെട്ടുവെന്ന് പറഞ്ഞ സമയത്ത് ട്രെയിന്‍ ഉണ്ടായിരുന്നില്ലായെന്നും അറിയാന്‍ കഴിഞ്ഞു. ആശുപത്രിയില്‍ നിന്നും സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യലില്‍ വീട്ടമ്മ സത്യം പറയുകയായിരുന്നു.
മൂന്നുദിവസം മുമ്പാണ് പണം ഇവരുടെ വീട്ടില്‍ സഹോദരി എത്തിച്ചത്. രണ്ടുദിവസം കൊണ്ട് ഈ തുകയില്‍ നിന്ന് 2,500 രൂപ വീട്ടമ്മ ചിലവാക്കുകയും ചെയ്തു. പണം മോഷണം പോയെന്നു പറഞ്ഞ് ബാക്കിതുകയും കൈക്കലാക്കാന്‍ നടത്തിയ നീക്കമാണ് പോലീസിന്റെ ചോദ്യം ചെയ്യലില്‍ പൊളിഞ്ഞത്. സംഭവം സംബന്ധിച്ച് ഇവരുടെ ഭര്‍ത്താവിന് അറിവുണ്ടായിരുന്നില്ലെന്നാണ് പോലീസ് വ്യക്തമാക്കിയത്. പിന്നീട് ഇവരുമായി വീട്ടിലെത്തി മോഷണം പോയെന്നു പറഞ്ഞ തുക കണ്ടെത്തിയതോടെയാണ് മണിക്കൂറുകള്‍ നീണ്ട അഭ്യൂഹത്തിന് വിരാമമായത്. സംഭവം സംബന്ധിച്ച് പോലീസ് കേസെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: