പത്തനംതിട്ട: ജനവാസമേഖലയും ആരാധനാലയങ്ങളും ഉള്‍പ്പെടുത്തി ആറന്മുളയെ വ്യവസായ മേഖലയായി പ്രഖ്യാപിച്ച ഉത്തരവ് പൂര്‍ണ്ണമായും പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം പുനരാരംഭിക്കുവാന്‍ വിമാനത്താവള വിരുദ്ധ ഏകോപന സമിതി തീരുമാനിച്ചു.
വിമാനത്താവള കമ്പനിയുടെ നിര്‍ദ്ദേശപ്രകാരം ജനങ്ങളെ തെറ്റിധരിപ്പിക്കുവാന്‍ സര്‍ക്കാര്‍ നടത്തുന്ന ഒരു നടപടിയും അംഗീകരിക്കുകയില്ലെന്നും സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വ്യവസായ മേഖലാ പ്രഖ്യാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങളും നിയമ നടപടികളും സമരസമിതി നടത്തിയിട്ടുണ്ട്. കേരള നിയമസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യവസായ മേഖലാ പ്രഖ്യാപനം പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചിട്ടും നാളിതുവരെ ആറന്മുളയിലെ ഭൂപ്രദേശം വ്യവസായ മേഖലയായി തുടരുകയാണ്.
വിമാനത്താവള നിര്‍മ്മാണം തടഞ്ഞുകൊണ്ട് ഗ്രീന്‍ ട്രൈബ്യൂണലും കേരള ഹൈക്കോടതിയും ഉത്തരവുകള്‍ നല്‍കിയിട്ടും സ്വകാര്യ കമ്പനിക്കുവേണ്ടി ആറന്മുളയെ വ്യവസായ മേഖലയായി നിലനിര്‍ത്തുന്നത് ദൂരൂഹമാണ്. ഭൂമിസംബന്ധമായ ഗുരുതര ക്രമക്കേടുകള്‍ ആറന്മുളയില് കമ്പനി നടത്തിയിട്ടുണ്ടെന്നും ഇത് പ്രത്യേക ഏജന്‍സി അന്വേഷിക്കണമെന്നും നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിഎജി ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതുതോടുകളും ചാലുകളും കൈയേറി നികത്തിയതായി ഹൈക്കോടതി കണ്ടെത്തുകയും പൂര്‍വ്വസ്ഥിതി പുനഃസ്ഥാപിക്കണമെന്ന് ഉത്തരവ് നല്കി. എന്നിട്ടും വിമാനത്താവള നിര്‍മ്മാണത്തിന് പ്രാഥമികമായി ലഭിക്കേണ്ട എന്‍ഒസി പോലും സര്‍ക്കാരില്‍ നിന്ന് കരസ്ഥമാക്കുവാന്‍ കഴിയാത്ത കമ്പനിയുടെ താല്പര്യം സംരക്ഷിക്കുന്ന നടപടികളാണ് ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ആറന്മുളയിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും നിയമലംഘനങ്ങള്‍ മാത്രം നടത്തിയ കമ്പനിയെ കരിമ്പട്ടികയില്‍പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് സമരപരിപാടികള്‍ ആവിഷ്ക്കരിക്കുന്നത്.
കേരള ഭൂപരിഷ്ക്കരണ നിയമത്തിന്റെ പരിധിയില്‍ അധികഭൂമി വിമാനത്താവള നിര്‍മ്മാണ കമ്പനി കൈവശം വെച്ചിട്ടുണ്ടെന്ന് പ്രഥമദൃഷ്ടാ താലൂക്ക് ലാന്റ് ബോര്‍ഡും ജില്ലാ ഭരണകൂടവും കണ്ടെത്തി മിച്ചഭൂമിയായി പ്രഖ്യാപിച്ചിരുന്നു. നടപടി ക്രമങ്ങളിലുണ്ടായ ആക്ഷേപങ്ങള്‍ തീര്‍ത്ത് റിപ്പോര്‍ട്ടുകള്‍ സപ്തംബര്‍ 30 നകം നല്‍കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സമയം കോടതിയോട് അഭ്യര്‍ത്ഥിക്കുവാനാണ് ലാന്റ് ബോര്‍ഡിന്റെ നീക്കം. ഭൂരഹിതര്‍ക്ക് വിതരണം ചെയ്യേണ്ട മിച്ചഭൂമി വളഞ്ഞ മാര്‍ഗ്ഗങ്ങളിലൂടെ പൊതു ആവശ്യമെന്ന പേരില്‍ ക്രമക്കേടുകള്‍ മാത്രം നടത്തിയിട്ടുള്ള കമ്പനിക്കായി തിരികെ നല്കുവാന് ജില്ലാ ഭരണകൂടം ശ്രമിക്കുകയാണ്. നടപടി ക്രമങ്ങള്‍ ദീര്‍ഘിപ്പിച്ച് ഭൂരഹിതര്‍ക്ക് അവകാശപ്പെട്ട ഭൂമി കമ്പനിക്ക് മറിച്ചു നല്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനെതിരേ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിനാണ് വിമാനത്താവള വിരുദ്ധ ഏകോപനസമിതി തയ്യാറെടുക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ ബിജെപി പത്തനംതിട്ടജില്ലാ പ്രസിഡന്റ് ടി.ആര്.അജിത് കുമാര്‍, പൈതൃകഗ്രാമകര്‍മ്മസമിതി പ്രസിഡന്റ് പി.ഇന്ദൂചൂഡന്, കണ്‍വീനര്‍ പി.ആര്.ഷാജി, സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.പത്മകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: