കൊച്ചി: ഹൃസ്വ ചലച്ചിത്രങ്ങള്‍, കോഫി ടേബിള്‍ ബുക്ക്, തനത് പാചകപ്പുരകളുടെ മുദ്രണം എന്നിവ ഉള്‍കൊളളിച്ച് ഇന്ത്യന്‍ സുഗന്ധവ്യഞ്ജന മേഖലയുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമിട്ടുളള സ്പൈസസ് ബോര്‍ഡ് ഇന്ത്യ പദ്ധതികള്‍ക്ക് തുടക്കമായി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മല സീതാരാമന് വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഇന്ത്യന്‍ ആഭ്യന്തര വിപണി കാര്യമായ വളര്‍ച്ചയുടെ പാതയിലാണ്. ഇതിനു വേണ്ട ഉത്പന്നങ്ങള്‍ എത്തിക്കുന്നതിന് സുഗന്ധവ്യഞ്ജന വ്യവസായം ശ്രദ്ധ തിരിക്കേണ്ടതുണ്ടെന്ന് കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു. ഇന്ത്യന്‍ സുഗന്ധവ്യഞ്ജന പൈതൃകം പരിപോഷിപ്പിക്കുന്നതിന് വേണ്ട എല്ലാ സഹായങ്ങളും കേന്ദ്ര വാണിജ്യ മന്ത്രാലയം നല്‍കുമെന്നും സംശുദ്ധ കാര്‍ഷിക വ്യവസ്ഥ, ഉത്പന്നങ്ങളുടെ സ്വാഭാവിക രുചി, ഗുണം, സംസ്കരണം എന്നിവ മുന്‍നിര്‍ത്തി ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളുടെ പ്രൗഡി ആഗോളതലത്തില്‍ പ്രചരിപ്പിക്കാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. സുഗന്ധവ്യഞ്ജനങ്ങളുടെ പ്രാമുഖ്യം വിളിച്ചോതുന്ന സിനിമകള്‍, കോഫി ടേബിള്‍ ബുക്ക്, പാചകശാലകളുടെ ബ്രാന്‍ഡിംഗ് എന്നിവ ഈ വഴിക്കുളള മികച്ച ശ്രമങ്ങളാണ്. സുഗന്ധവ്യഞ്ജനങ്ങളുടെ മിശ്രണത്തിലൂടെ ഇന്ത്യന്‍ വിഭവങ്ങള്‍ക്ക് കൈവരുന്ന സ്വാഭാവിക രുചിയുടെ ബ്രാന്‍ഡിംഗാണ് പാചകപ്പുരകളുടെ മുദ്രണത്തിലൂടെ ഉന്നംവെക്കുന്നതെന്നും നിര്‍മല സീതാരാമന് പറഞ്ഞു.
സമയബന്ധിതമായ ഇടപാടിലൂടെ ഏലക്ക വ്യാപാര മേഖലയില്‍ ഇടപെടാന്‍ സ്പൈസസ് ബോര്‍ഡിനു കഴിയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദ്ദേശിച്ചു. സുഗന്ധവ്യഞ്ജന ഉത്പാദന രംഗത്ത് കേരളം പിന്നോട്ടു പോവുകയാണ്, പ്രത്യേകിച്ചും കുരുമുളകിന്റെ ഉത്പാദനം. സുഗന്ധവ്യഞ്ജന ഉത്പാദനം വിനോദ സഞ്ചാരവുമായി കൂട്ടിയിണക്കുന്ന പദ്ധതികള്‍ ആവിഷ്കരിക്കുന്നതിലൂടെ സമഗ്ര വളര്‍ച്ച കൈവരിക്കാനാവും, ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: