കാക്കനാട്: ആഗോളതലത്തില്‍ അനുഭവപ്പെടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി രാജ്യത്തിന്റെ സാമ്പത്തികഭദ്രതക്ക് ഭീഷണിയാകാന്‍ പ്രധാന കാരണം കയറ്റുമതിയിലെ കുറവാണെന്ന് കേന്ദ്ര വ്യവസായ-വാണിജ്യകാര്യ സഹമന്ത്രി നിര്‍മലാ സീതാരാമന് പറഞ്ഞു. ഇതിലേക്ക് ഏതൊക്കെ നിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് സര്‍ക്കാര്‍ പഠിച്ചുകൊണ്ടിരിക്കുകയാണ് അവര്‍ പറഞ്ഞു.
കാക്കനാട്ടെ പ്രത്യേക സാമ്പത്തികമേഖലയില്‍ ഏറ്റവും കൂടുതല്‍ വിദേശനാണ്യം നേടിയ കമ്പനികള്‍ക്കുള്ള അവാര്‍ഡ് ദാനവും പൊതുഭരണശാലയുടെയും ബഹുനില കാര്‍ പാര്‍ക്കിംഗ് സമുച്ചയത്തിന്റെയും ഫെസിലിട്ടേഷന് ടവറിന്റെയും സോളാര്‍ പാനല്‍ പവര്‍ സ്റ്റേഷന്റെയും ശിലാസ്ഥാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
കേന്ദ്രസര്‍ക്കാര്‍ ചെറുകിട വ്യവസായത്തെ പരിപോഷിപ്പിക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കിവരികയാണ്. രാജ്യത്തെ ഏഴ് സെപ്സുകളില് ഏറ്റവും പഴക്കമുള്ള കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയുടെ വളര്‍ച്ച ത്വരിതഗതിയിലാക്കുന്നതില്‍ വ്യവസായ സംരംഭകരുടെയും സെപ്സ് അധികാരികളുടെയും പ്രവര്‍ത്തനം ശ്ലാഘനീയമാണെന്ന് അവര്‍ പറഞ്ഞു.
പ്രത്യേക സാമ്പത്തിക മേഖലയനുഭവിക്കുന്ന സ്ഥലപരിമിതി നേരിട്ട് ബോധ്യപ്പെട്ടെന്നും സംസ്ഥാന സര്‍ക്കാര്‍ മതിയായ സ്ഥലം വിട്ടുതന്നാല്‍ പുതിയൊരു സാമ്പത്തികമേഖല കേരളത്തിന് അനുവദിക്കുമെന്നും സദസ്സില്‍ നീണ്ട കരഘോഷങ്ങള്‍ക്കിടയില്‍ മന്ത്രി പറഞ്ഞു. ഇതിലേക്കുള്ള പ്രൊപ്പോസല്‍ അടിയന്തരമായി നല്കാന് വേദിയിലുണ്ടായിരുന്ന മന്ത്രി കെ.ബാബുവിനോട് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
വളരെ കാര്യക്ഷമതയുള്ള 120 യൂണിറ്റുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ മാനവവിഭവശേഷി ചൂഷണം ചെയ്യാന്‍ നമുക്ക് കഴിയണം. ഇവിടെ അര്ധമാനവശേഷിയാണുള്ളത്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെപ്സിന്റെ വിവിധ യൂണിറ്റുകള്‍ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനത്തെ കേന്ദ്രമന്ത്രി ശ്ലാഘിച്ചു. സെപ്സിന്റെ പ്രത്യേക ബ്രോഷറും ചടങ്ങില്‍ കേന്ദ്രമന്ത്രി പ്രകാശനം ചെയ്തു.
കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനു പുറമെ മന്ത്രി കെ.ബാബു, പ്രൊഫ.കെ.വി.തോമസ് എംപി, ബെന്നി ബഹനാന് എംഎല്‍എ, കേന്ദ്ര വ്യവസായ വകുപ്പ് ജോയിന്റ് സെക്രട്ടറി രാജീവ് അറോറ, ഷാജി വാഴക്കാല, സെപ്സ് വ്യവസായ അസോസിയേഷന് പ്രസിഡന്റ് കെ.കെ.പിള്ള, സെസ് ഡെവലപ്മെന്റ് കമ്മീഷണര്‍ ഡോ. സഫീന ഐഎഎസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: