കൊച്ചി: റബ്ബര്പ്രശ്നത്തില് എന്തെങ്കിലും തീരുമാനമെടുക്കും മുമ്പ് എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ആരായുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി നിര്‍മ്മലാ സീതാരാമന് പ്രസ്താവിച്ചു. കൊച്ചി പോര്‍ട്ട് ട്രസ്റ്റ് ഓഫീസില്‍ വിളിച്ചുചേര്‍ത്ത റബ്ബര്രംഗവുമായി ബന്ധപ്പെട്ടവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ മാസങ്ങളില്‍ വാണിജ്യമന്ത്രാലയത്തില്‍ റബ്ബര്‍പ്രശ്നം സംബന്ധിച്ച് നിരവധി നിവേദനങ്ങളും നിര്‍ദ്ദേശങ്ങളും ലഭിച്ചുവെന്നും അവയില്‍ പലതും വ്യത്യസ്തവും ചിലപ്പോഴൊക്കെ പരസ്പരവിരുദ്ധവുമായ ആവശ്യങ്ങളായിരുന്നുവെന്നും മന്ത്രി പറഞ്ഞു. അതിനാലാണ് പ്രശ്നത്തെ സംബന്ധിച്ച് ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായങ്ങള്‍ നേരിട്ടുകേള്‍ക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ അറിയിച്ചു. പ്രശ്നം സംബന്ധിച്ചുള്ള പരിഹാര നിര്‍ദ്ദേശങ്ങളും യോഗത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നു. ഇതുസംബന്ധിച്ചുള്ള തീരുമാനം ആത്യന്തികമായി വ്യവസായത്തിനാവശ്യമായ ഗുണമേന്മയുള്ള റബ്ബര്‍ ആവശ്യത്തിന് ഇന്ത്യയില്‍തന്നെ ലഭ്യമാക്കാന്‍ സഹായകമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ധനകാര്യമന്ത്രി കെ.എം. മാണി, ജലസേചനവകുപ്പുമന്ത്രി പി.ജെ. ജോസഫ്, എംപിമാരായ പ്രൊഫ. കെ.വി. തോമസ്, ജോസ് കെ. മാണി, കെ.എന്‍. ബാലഗോപാല്‍, ആന്റോ ആന്റണി, ജോയ് എബ്രഹാം എന്നിവരും യോഗത്തില്‍ പങ്കെടുത്ത് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിച്ചു. രജനി രഞ്ജന്‍ രശ്മി (അഡീഷണല്‍ സെക്രട്ടറി, വാണിജ്യമന്ത്രാലയം), വന്ദന യാദവ് (പ്ലാന്റേഷന് ഡയറക്ടര്‍) എന്നിവരും മന്ത്രിയോടൊപ്പം യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: