പത്തനംതിട്ട: തോട്ടം മേഖലയില്‍ നടക്കുന്ന കോടികളുടെ നികുതി വെട്ടിപ്പ് സംസ്ഥാന സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു. സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമ്പോഴും മേഖലയിലെ വമ്പന്മാരില് നിന്നും നികുതി പിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ മടികാട്ടുകയാണ്. കമ്പനികാര്യ നിയമത്തിലെ 394-ാം വകുപ്പ് പ്രകാരം കോടികളുടെ വെട്ടിപ്പാണ് സംസ്ഥാനത്ത് നടക്കുന്നത്. രാജ്യത്തെ ഏതെങ്കിലും ഒരു ഹൈക്കോടതിയില്‍ നല്കുന്ന ഹര്‍ജിയുടെ മറവിലാണ് ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയുടെ കൈമാറ്റം ഫീസോ സ്റ്റാമ്പ് ഡ്യൂട്ടിയോ ഇല്ലാതെ നടക്കുന്നത്.
ഈ നീക്കം തടയുന്നതിന് സര്‍ക്കാര്‍ ശ്രമിക്കുന്നില്ല എന്നതാണ് ഏറെ വിചിത്രം.
തോട്ടം മേഖലയിലെ വന്‍കിടക്കാര്‍ ഷെയര്‍ കൈമാറ്റത്തിലൂടെയാണ് സര്‍ക്കാരിനെ നോക്കുകുത്തിയാക്കി ഭൂമി കൈമാറ്റം നടത്തുന്നത്. മറ്റൊരു കമ്പനിയിലേക്ക് വില്ക്കപ്പെടേണ്ട തോട്ടത്തിന്റെ ഷെയറുകള്‍ കൈമാറ്റം ചെയ്യപ്പെടുന്നു. ഇതിന് നിയമപരമായ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി കക്ഷികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കുന്നു. കമ്പനികാര്യം കേന്ദ്രസര്‍ക്കാരിന്റെ കീഴിലെ വകുപ്പാണ്. അതിനാല്‍ നോട്ടീസ് കേന്ദ്രത്തിലേക്കാണ് പോകുക. സംസ്ഥാനം ഇക്കാര്യം അറിയില്ല. കേന്ദ്ര കമ്പനികാര്യ വകുപ്പില്‍ നിന്നും അനുകൂല മറുപടി ലഭിച്ചാല്‍ ഷെയര്‍ കൈമാറ്റത്തിന് ഹൈക്കോടതി അനുമതി നല്‍കും. ഇതോടെ തണ്ടപ്പേരുള്പ്പെടെ എല്ലാം പുതിയ കമ്പനിയിലേക്ക് മാറും.
രജിസ്ട്രേഷന് ഫീസിനത്തിലും സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും ആറ് ശതമാനം വീതമാണ് നികുതി. ഈ തുകയാണ് സംസ്ഥാനത്തിന് നഷ്ടപ്പെടുന്നത്. സാധാരണക്കാരന്റെ വസ്തു കൈമാറ്റത്തിന് നികുതി കര്‍ശനമാക്കുന്ന സര്‍ക്കാര്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയുടെ വില്‍പ്പനയ്ക്ക് നേരെ കണ്ണടയ്ക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി മൂലം ഭൂനികുതിയും രജിസ്ട്രേഷന് ഫീസും മറ്റും ഉയര്‍ത്തുന്ന സര്‍ക്കാര്‍ നിലവില്‍ ലഭിക്കാവുന്ന തുക നേടാന്‍ നടപടി സ്വീകരിക്കുന്നില്ല.
പീരുമേട്ടിലെ ഹോപ് പ്ലാന്റേഷന്‍സ് കൊല്‍ക്കത്ത ആസ്ഥാനമായ കമ്പനിയില്‍ ലയിച്ചത് ഇതിന് ഉദാഹരണമാണ്. അടുത്തിടെ നടന്ന ഈ ഷെയര്‍ കൈമാറ്റത്തില്‍ 6000 ഏക്കറിന്റെ വില്‍പ്പനയാണ് നടന്നത്. ഈ തോട്ടത്തിന്റെ കൈമാറ്റത്തിനായി കൊല്‍ക്കത്തയിലാണ് ഹര്‍ജി നല്‍കിയിരുന്നത്. ഇതിനാല്‍ കേരളം ഇക്കാര്യം അറിഞ്ഞതേയില്ല. രജിസ്ട്രേഷന്, സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ 48 കോടി യോളം രൂപ ലഭിക്കേണ്ട കൈമാറ്റമാണ് ഇവിടെ നടന്നത്. ഷെയര്‍ കൈമാറ്റത്തിനായി ഹര്‍ജി നല്കി തടസ്സപ്പെട്ടത് ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ നീക്കമായിരുന്നു. 60,000 ഏക്കര്‍ ഭൂമി ചെന്നൈ ആസ്ഥാനമായ കമ്പനിയിലേക്ക് മാറ്റാനാണ് ശ്രമം നടത്തിയത്. വിവാദമായതുകൊണ്ട് മാത്രം ഇത് തടസ്സപ്പെട്ടു. ഈ കൈമാറ്റം നടന്നിരുന്നെങ്കില്‍ നികുതിയിനത്തില്‍ കേരളത്തിന് 7200 കോടി നഷ്ടപ്പെടുമായിരുന്നു.
തോട്ടം മേഖലയിലെ കമ്പനികളുടെ ഷെയര്‍ കൈമാറ്റം നിയമവിധേയമാക്കുവാന്‍ സര്‍ക്കാരിന് നിയമനിര്‍മ്മാണം നടത്താവുന്നതാണ്. ചില സംസ്ഥാനങ്ങള്‍ നിയമങ്ങള്‍ നടപ്പാക്കി. മറ്റു ചിലര്‍ അതിന്റെ പാതയിലാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും ജനദ്രോഹപരമായ നികുതികള്‍ ചുമത്തുന്നതിനാണ് ഇപ്പോഴും അധികൃതര്‍ക്കു താല്പര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: