ന്യൂദല്‍ഹി: ആഗോളതലത്തിലുള്ള ഭീകരവാദ ശക്തികള്‍ക്കെതിരായ പ്രത്യേക ദൗത്യവുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്കുമാര്‍ ഡോവല്‍ അമേരിക്കയില്‍. പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനസംഘത്തില്‍ വിദേശകാര്യമന്ത്രിക്കു പുറമേയുള്ള ഉന്നത ഉദ്യോഗസ്ഥന് അജിത്കുമാര്‍ ഡോവലാണ്. അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം മേധാവിയുമായും നടത്തുന്ന കൂടിക്കാഴ്ചകള്‍ നരേന്ദ്രമോദി അമേരിക്കയില്‍ നിന്നും മടങ്ങിയ ശേഷവും തുടരും. ഒക്ടോബര്‍ 4വരെ ഡോവല്‍ അമേരിക്കയിലുണ്ടാകും. ഐസിസ്, അല്‍ ഖ്വയ്ദ ഭീകരര്‍ക്കെതിരായ സംയുക്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് അജിത് ഡോവലിന്റെ ലക്ഷ്യം. അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കിടയില്‍ സൂപ്പര്‍ സ്പൈ എന്ന അപരനാമത്തില്‍ അറിയപ്പെടുന്നയാളാണ് ഡോവല്‍.
അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന് റൈസ്, ദേശീയ രഹസ്യാന്വേഷണ ഡയറക്ടര്‍ ജയിംസ് ആര് ക്ലാപ്പര്‍, രഹസ്യാന്വേഷണ ഏജന്‍സി ഡയറക്ടര്‍ ജോണ്‍ ഒ ബ്രണ്ണന്‍, എഫ്ബിഐ ഡയറക്ടര്‍ ജയിംസ് കോര്‍ണി എന്നിവരുമായി അജിത് ഡോവല്‍ ചര്‍ച്ചകള്‍ നടത്തും. ഭാരതത്തില്‍ അല്‍ഖ്വയ്ദ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ക്കൂടിയാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ ഡോവലിന്റെ ശ്രമം. പടിഞ്ഞാറന്‍ ഏഷ്യയില്‍ 7 മില്യണ്‍ ഭാരതീയരാണ് ജീവിക്കുന്നത്. ഐസിസിന്റെ സ്വാധീനമേഖലകളില്‍ കഴിയുന്ന ഇവരെ ഭീകരസംഘടനകള്‍ സ്വാധീനിക്കാതിരിക്കാനുള്ള ശ്രമം ഭാരത സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ഐസിസ്, അല്‍ ഖ്വയ്ദ എന്നീ ഭീകരസംഘടനകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇരു രാഷ്ട്രങ്ങളും പരസ്പരം കൈമാറുകയെന്ന ധാരണയിലേക്ക് ഡോവല്‍ നടത്തുന്ന ചര്‍ച്ചകള്‍ എത്തിയേക്കും. സുന്നി മുസ്ലീം യുവാക്കള്‍ ഐസിസിന്റെ ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് എത്തിച്ചേരുന്നത് തടയുകയെന്ന ലക്ഷ്യമാണ് ഭാരതത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനുള്ളത്. സൈബര്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും ഇന്റര്‍നെറ്റില്‍ കൂടുതല്‍ നിരീക്ഷണം ഏര്‍പ്പെടുത്തുന്നതിനും അമേരിക്കന്‍ സഹായം ആവശ്യമാണ്. ഇന്‍ര്‍നെറ്റ് കമ്പനികള്‍ കൂടുതലും അമേരിക്കന്‍ ഉടമസ്ഥതയിലായതിനാലാണ് ഇക്കാര്യത്തില്‍ അമേരിക്കന്‍ സഹായം തേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: