കൊച്ചി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിയമന നിരോധനമേര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ മറുവശത്ത് വിരമിച്ച ഉദ്യോഗസ്ഥരെ ഉയര്‍ന്ന തസ്തികകളില്‍ വന്‍ തുക പ്രതിഫലം നല്കി നിയമിക്കുന്നു. സാമ്പത്തികബുദ്ധിമുട്ടില്‍നിന്ന് കരകയറാന്‍ ജനങ്ങള്‍ക്കു മേല്‍ നികുതിഭാരം ഏല്‍പ്പിക്കുമ്പോഴാണ് ഈ നടപടികള്‍.
സംസ്ഥാന അഡീഷണല്‍ ലേബര്‍ കമ്മീഷണറായി വിരമിച്ച പി.എന്‍. അനില്‍കുമാറിനെ ഷോപ്സ് ആന്റ് കമേഴ്സ്യല്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറായിട്ടാണ് നിയമിച്ചിരിക്കുന്നത്. പെന്ഷന് പുറമെ 40,000 രൂപ ശമ്പളം, കാറും യാത്രാപ്പടിയും വേറെ. ഇദ്ദേഹത്തിന് ഇടക്കാലത്ത് ലേബര്‍ കമ്മീഷണറുടെ ചുമതലയും ഉണ്ടായിരുന്നു. സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരുടെ സമരംനടക്കുന്ന ആ സമയത്ത് പതിനൊന്ന് ജില്ലാ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരെയും രണ്ട് ഡിഎല്ഒമാരെയും ഇദ്ദേഹം പിരിച്ചുവിട്ടിരുന്നു. സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ യുഡിഎഫിനോട് കാണിച്ച കൂറിന്റെ പേരിലാണ് ഈ പ്രത്യുപകാരം.
കൂടാതെ മറ്റൊരു അഡീഷണല്‍ ലേബര്‍ ഓഫീസറായിരുന്ന വിന്‍സെന്റ് അലക്സിനും സര്‍ക്കാര്‍ വക ആനുകൂല്യമുണ്ട്. ഇദ്ദേഹത്തിന് ഒന്നല്ല രണ്ട് പോസ്റ്റുകള്‍. ഇതേ വകുപ്പില്‍ ഹൗസിംഗിന്റെ സ്പെഷ്യല്‍ ഓഫീസര്‍ പദവി നല്കി തിരുവനന്തപുരത്തും ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ചെയര്മാന് പദവി നല്കി എറണാകുളത്തും ഇരുത്തി. പെന്‍ഷനു പുറമെ 40,000 രൂപ ശമ്പളവും കാറും യാത്രപ്പടിയും മറ്റാനുകൂല്യങ്ങളും നല്കി ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ഡ്യൂട്ടി എന്ന പദവിയിലാണ് നിയമനം. മറ്റൊരു അഡീഷണല്‍ ലേബര്‍ കമ്മീഷണറായിരുന്ന എം.എല്‍. സോണിയെ തൊഴില്വകുപ്പുമന്ത്രിയുടെ പേഴ്സണല്‍ ഓഫീസര്‍ പദവിതന്നെ നല്‍കിയിരിക്കുകയാണ്.
അനില്‍കുമാറാകട്ടെ, അധികാരം വന്നതോടെ അതിരുകവിഞ്ഞ് ഭരണകാര്യങ്ങളില്‍ ഇടപെടുന്നുവെന്നാണ് ആരോപണം. എഎല്ഒമാരെ വരെ ഭരിക്കുന്നുവെന്നു പരാതികളുണ്ട്. സ്വതന്ത്ര ചുമതലയാണ് അദ്ദേഹത്തിന് നല്‍കിയിട്ടുള്ളത്.
പാലക്കാട് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത മെഡിക്കല്‍ കോളേജിന്റെ സ്പെഷ്യല്‍ ഓഫീസര്‍ പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥനും വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ്. പെന്ഷന് പുറമെ ലക്ഷത്തോളം രൂപ ശമ്പളവും മറ്റാനുകൂല്യങ്ങളും. ഇതേ മെഡിക്കല്‍ കോളേജില്‍ പൊതുമരാമത്ത് വകുപ്പില്‍നിന്നു വിരമിച്ച പത്തോളം എക്സിക്യൂട്ടിവ് എഞ്ചിനീയര്‍മാരെയും സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. സര്‍വീസിലുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരെ നിയമിച്ചാല്‍ ഇരട്ടിച്ചെലവ് ഒഴിവാക്കാം. അതിന് പകരം കോണ്‍ഗ്രസ് പാര്‍ട്ടിയോടുള്ള കൂറും സ്വജന പക്ഷപാതിത്വവുമാണ് നിയമനങ്ങള്‍ക്കു മാനദണ്ഡമാക്കിയിരിക്കുന്നത്.
കോളേജിലെ നിയമനങ്ങള്‍ ഇപ്പോള്‍ ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. പാലക്കാട് സിവില്‍ സ്റ്റേഷനില്‍ മെഡിക്കല്‍ കോളേജിനുവേണ്ടി ഓഫീസ് തുറന്നിട്ടുണ്ടെങ്കിലും നിയമനങ്ങളും ഭരണസംബന്ധമായ എല്ലാ കാര്യങ്ങളും നടക്കുന്നത് സിവില്‍ സ്റ്റേഷന് പിന്നില്‍ വാടകക്കെടുത്ത ഒരു കെട്ടിടത്തിലാണ്. മെഡിക്കല്‍ കോളേജില്‍ നിയമനവുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ അഴിമതി നടന്നുവെന്നതിന്റെ പേരില്‍ മെഡിക്കല്‍ കോളേജും ആക്ഷന്‍ കൗണ്‍സിലും. പട്ടികജാതിമോര്‍ച്ചയും യുവമോര്‍ച്ചയും പ്രക്ഷോഭത്തിന്റെ പാതയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: