‘പ്ര’ എന്നാല്‍ പ്രകൃഷ്ടമായത്-ഉത്കൃഷ്ടമായത്-എന്നര്‍ത്ഥം. ‘കൃതി’ എന്നാല്‍ ‘സൃഷ്ടി’ എന്നുമാണ്. അതായത് ‘പ്രകൃതി’ എന്നാല്‍ ഉത്കൃഷ്ടമായ സൃഷ്ടി എന്നുതന്നെ.
സത്വഗുണത്തിന് ‘പ്ര’ എന്നും രജോഗുണത്തിന് ‘കൃ’ എന്നും തമോഗുണത്തിന് ‘തി’ എന്നും അര്‍ത്ഥം. അതായത് ത്രിഗുണാത്മികമായ ശക്തിയോട് കലര്‍ന്ന സൃഷ്ടി നടത്തുന്നവള്‍ ‘പ്രകൃതി’ അതല്ലെങ്കില്‍ സൃഷ്ടിക്കും മുമ്പുള്ളവര്‍ എന്നും.
യോഗശക്തിയാല്‍ സൃഷ്ടി രണ്ട് രൂപത്തിലായി. വലതുഭാഗം പുരുഷനും ഇടതുഭാഗം പ്രകൃതിയും. രണ്ടും ബ്രഹ്മമയം തന്നെ! സ്ത്രീയെന്നോ പുരുഷനെന്നോ ഭേദമില്ല.
സൃഷ്ടിക്കുവാനുള്ള ആഗ്രഹമുണ്ടായപ്പോള്‍ മൂലപ്രകൃതിയായ ഈശ്വരി അഞ്ചുവിധമായിത്തീര്ന്നു. എല്ലാറ്റിന്റേയും ആത്മാവും ജീവിതത്തിന്റെ ഉപായരൂപിണിയും അവളാണ്. അവള് മാതാവാണ്, വേദവും ഗാനവും സന്ധ്യാവന്ദന മന്ത്രങ്ങളും തന്ത്രങ്ങളും ഗായത്രിയും തീര്‍ത്ഥങ്ങളും ആണ്. സ്ത്രീരത്നങ്ങളുടെ സാരമാണ്. ലോകത്തിലെ സ്ത്രീകളെല്ലാം നല്ലതും ചീത്തയുമെല്ലാം-ദേവിയുടെ കലാംശങ്ങളില് നിന്നുമുണ്ടായതാണ് സ്ത്രീകളെ അപമാനിച്ചാല്‍, അത് ‘പ്രകൃതി’യെ അപമാനിക്കുന്നതാണെന്ന് ‘ദേവീഭാഗവതം’ പറയുന്നു.
പ്രകൃതി, ദേവിതന്നെയാണ് ആ ദേവി പലരൂപമെടുത്തു. സൃഷ്ടിയില്ലാതിരുന്നപ്പോള് ബ്രഹ്മാവിന് താന്‍ തനിച്ചാണെന്ന ബോധമുണ്ടായി. ഭയന്ന ബ്രഹ്മാവ് താന്‍ ഇരിക്കുന്നത് ‘താമര’യിലാണെന്നും അതിനു ചുറ്റും ജലവും അത് വിഷ്ണുവിന്റെ നാഭിയിലാണെന്നും, ആ വിഷ്ണു നിദ്രയിലാണെന്നും ബ്രഹ്മാവിന് മനസ്സിലായി. ഭഗവാന്റെ കര്ണമലങ്ങളില്നിന്നും ‘മധു’ എന്നും ‘കൈടഭന്‍’ എന്നും രണ്ടുപേരുണ്ടായി. ആരേയും കാണാനില്ലാതെ ജലത്തില്‍ മദിച്ചുനടന്നിരുന്ന അവര്‍ ബ്രഹ്മാവിനെ കണ്ട്, ബ്രഹ്മാവുമായി യുദ്ധത്തിനാരംഭിച്ചു. ബ്രഹ്മാവ്, യോഗനിദ്രയിലായിരുന്ന വിഷ്ണുവിനെ ഉണര്‍ത്താന്‍ ശ്രമിച്ചു.
ഫലമില്ലാത്തതുകണ്ട ബ്രഹ്മാവ്, യോഗനിദ്രയ്ക്കടിപ്പെട്ടിട്ടാണ് വിഷ്ണു ഉറങ്ങുന്നതെന്ന് മനസ്സിലാക്കി. ബ്രഹ്മാവ് ആ ‘യോഗമായയെ’ സ്തുതിച്ചു. അതുകേട്ട യോഗനിദ്ര ഭഗവാന്റെ കണ്ണുകളില്‍നിന്നും മാറിനിന്ന് അസുരന്മാരെ മോഹിപ്പിച്ചു. നിദ്രയില്‍നിന്നുണര്‍ന്ന് തങ്ങളോട് യുദ്ധം ചെയ്യുന്ന വിഷ്ണുവിനോട് അസുരന്മാര് തന്നാല്‍ വധിക്കപ്പെടണമെന്ന വരം ആവശ്യപ്പെട്ടു. അവരുടെ ആവശ്യപ്രകാരം വിഷ്ണുതന്നെ അവരെ വധിച്ചു. ബ്രഹ്മാവ് തന്റെ പുത്രനായ നാരദര്‍ക്കും പിന്നീട് നാരദര് വ്യാസര്ക്കും ഈ കഥ ഉപദേശിച്ചു.
‘ബ്രഹ്മം’ എന്ന പരാശക്തിയെ ഭജിച്ചാല്‍ ദുഃഖവും ഭയവും തീരും! ഈ ദേവി ദേവഗണങ്ങള്‍ക്കും പിതൃഗണങ്ങള്‍ക്കും യജ്ഞങ്ങളുള്ള മന്ത്രരൂപേണ വര്‍ത്തിച്ച് അതത് ദേവതാ പ്രസാദത്തെ കൊടുക്കുന്നു.
ജ്ഞാനികള്‍ പറയുന്നു-”രോഗികള്‍-ആഗ്രഹമുള്ളവര്‍, സഗുണയായും വിരാഗികള്‍ നിര്‍ഗുണയായും ദേവിയെ ഭജിക്കുന്നത്” എന്ന്. എന്താണോ ചിന്തിക്കുന്നത് ആ രൂപത്തില്‍ അവള് പ്രത്യക്ഷീഭവിക്കുന്നു.
കാത്യായന മഹര്‍ഷിയുടെ ശിഷ്യന്മാരുടെ കഠിന ബ്രഹ്മചര്യം നശിപ്പിക്കാന്‍ ഒരു പ്രാവിന്റെ വേഷത്തില്‍ വന്ന മഹിഷാസുരന് ആശ്രമത്തിനെ മോഹിപ്പിച്ചു. അതുകണ്ടുവന്ന കാത്ത്യായനമഹര്ഷി- ”ഇല്ലാത്ത സ്ത്രീരൂപത്തെ കണ്ട് മോഹിച്ച നീ, അവളാല്തന്നെ മരിക്കട്ടെ!” എന്ന് മഹിഷാസുരനെ ശപിച്ചു.
മഹിഷാസുരനാകട്ടെ, ചണ്ഡരൂപിയായ ദേവിയെ ഭജിച്ച് പ്രത്യക്ഷയാക്കി മൂന്ന് വരവും നേടി. അത്-ദേവിയല്ലാതെ തന്നെ മറ്റാരും വധിക്കരുതെന്നും വധിച്ചശേഷം ദേവിയുടെ മുഖശോഭ തനിക്കെന്നും കാണത്തക്കവിധം പാദാംബുജം എപ്പോഴും തന്റെ ശിരസ്സില്‍ ഉണ്ടായിരിക്കണമെന്നും, ദേവന്മാര്ക്ക് ലഭിക്കുന്ന യജ്ഞത്തിന്റെ യജ്ഞഭാഗം ഭനിക്കു ലഭിക്കണമെന്നും. ഇങ്ങനെ മൂന്ന് വരമായിരുന്നു. ദേവിയും മഹിഷാസുരന്റെ ആഗ്രഹപ്രകാരം ആവശ്യപ്പെട്ട മൂന്നു വരങ്ങളും നല്കി.
മഹിഷാസുരമര്ദ്ദിനയായ ദേവിക്ക് നാം സമര്‍പ്പിക്കുന്നതെല്ലാം ദേവിയുടെ കാലടിയിലെ മഹിഷാസുരന്റെ ശിരസ്സിലാണെന്നോര്ക്കുമ്പോള്, ആ ദേവിയുടെ ഭക്തവാത്സല്യം എത്ര മഹത്തരമാണെന്ന് മനസ്സിലാകും! ആ ഭക്തവാത്സല്യം വാക്കുകളില്‍ പറയാവതല്ല!
മഹിഷാസുരന്റെ ദ്രോഹം സഹിക്കവയ്യാതായപ്പോള്‍ ദേവന്മാര് ചണ്ഡികയെ ഭജിച്ചു. -‘ചണ്ഡി’ എന്നാല്‍ കോപമുടയവള് എന്നാണര്‍ത്ഥം-ദേവി അസുരവധത്തിനായി തമോഗുണ പ്രധാനിയായ ‘ചണ്ഡി’യായി അവതരിച്ചു. ബ്രഹ്മധ്യാനം, തപസ് മുതലായവയ്ക്ക് സത്വ-രജോ-തമോ-ഗുണ പ്രധാനങ്ങളായ ദേഹങ്ങളെയായിരിക്കും സ്വീകരിക്കുക.
സാത്വിക-രാജസ-താമസ-ഗുണങ്ങളാണ് മഹാസരസ്വതി, മഹാലക്ഷ്മി, മഹാകാളി എന്നീ രൂപേണ വിളങ്ങുന്നത്.
(ലേഖികയെ സമ്പര്‍ക്കം ചെയ്യാം: 9446239120)
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: