സക്തികൂടാതെ നാമങ്ങളെപ്പൊഴും
ഭക്തിപൂണ്ടു ജപിക്കണം, നമ്മുടെ
സിദ്ധകാലം കഴിവോളമീവണ്ണം
ശ്രദ്ധയോടെ വസിക്കേണമേവരും
കാണാകുന്ന ചരാചരജീവിയെ
നാണം കൈവിട്ടു കൂപ്പി സ്തുതിക്കണം
ഹരിഷാശ്രുപരിപ്ലൂതനായിട്ടു
പരുഷാദികളൊക്കെസ്സഹിച്ചുടന്
സജ്ജനങ്ങളെക്കാണുന്ന നേരത്തു
ലജ്ജ കൂടാതെ വീണു നമിക്കണം.
ഭക്തിതന്നില് മുഴുകിച്ചമഞ്ഞുടന്
മത്തനെപ്പോലെ നൃത്തം കുതിക്കണം
പാരിലിങ്ങനെ സഞ്ചരിച്ചീടുമ്പോള്
പ്രാരബ്ധങ്ങളെശേഷമൊഴിഞ്ഞീടും
വിധിച്ചീടുന്ന കര്മമൊടുങ്ങുമ്പോള്
പതിച്ചീടുന്നു ദേഹമൊരേടത്ത്;
കൊതിച്ചീടുന്ന ബ്രഹ്മത്തെക്കണ്ടിട്ടു
കുതിച്ചീടുന്നു ജീവനുമെപ്പൊഴേ.
സക്തി വേറിട്ടു സഞ്ചരിച്ചീടുമ്പോള്
പാത്രമായില്ലയെന്നതുകൊണ്ടേതും
പരിതാപം മനസ്സില്‍ മുഴുക്കേണ്ട
തിരുനാമത്തിന് മാഹാത്മ്യം കേട്ടാലും!
ജാതി പാര്‍ക്കിലൊരന്ത്യജനാകിലും
വേദവാദി മഹീസുരനാകിലും
നാവുകൂടാതെ ജാതന്മാരാകിയ
മൂകരെയങ്ങൊഴിച്ചുള്ള മാനുഷര്‍
എണ്ണമറ്റ തിരുനാമമുള്ളതില്
ഒന്നുമാത്രമൊരിക്കലൊരുദിനം
സ്വസ്ഥനായിട്ടിരിക്കുമ്പോഴെങ്കിലും
സ്വപ്നത്തില്‍ത്താനറിയാതെയെങ്കിലും
മറ്റൊന്നായിപ്പരിഹരിച്ചെങ്കിലും
മറ്റൊരുത്തര്‍ക്കുവേണ്ടിയെന്നാകിലും
ഏതു ദിക്കിലിരിക്കിലും തന്നുടെ
നാവുകൊണ്ടിതു ചൊല്ലിയെന്നാകിലും
അതുമല്ലൊരു നേരമൊരുദിനം
ചെവിക്കൊണ്ടിതു കേട്ടുവെന്നാകിലും
ജന്മസാഫല്യമപ്പോഴേ വന്നുപോയ്
ബ്രഹ്മസായൂജ്യം കിട്ടീടുമെന്നല്ലോ
ശ്രീധരാചാര്യന് താനും പറഞ്ഞിതു
ബാദരായണന്‍ താനുമരുള്‍ചെയ്തു
ഗീതയും പറഞ്ഞീടുന്നതിങ്ങനെ
വേദവും ബഹുമാനിച്ചു ചൊല്ലുന്നു
ആമോദം പൂണ്ടു ബ്രഹ്മത്തില്ച്ചേരുവാന്
മതിയുണ്ടെങ്കിലൊക്കെ മതിയിതു
തിരുനാമത്തിന് മാഹാത്മ്യമാമിതു
പിഴയാകിലും പിഴകേടെന്നാകിലും
തിരുവുള്ളമരുള്‍ക ഭഗവാനേ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: