ആലപ്പുഴ: വിവരാവകാശ നിയമപ്രകാരം ഒരുമാസത്തിനുള്ളില്‍ രേഖകള്‍ നല്‍കണമെന്ന വ്യവസ്ഥ നിലനില്‍ക്കെ സംസ്ഥാന വഖഫ് ബോര്‍ഡില്‍ നിന്ന് രേഖകള്‍ ലഭിച്ചത് 685 ദിവസങ്ങള്‍ക്ക് ശേഷം. അതും വിവരാവകാശ കമ്മീഷന് ഇടപെട്ടതിനാല്‍. ആലപ്പുഴ പടിഞ്ഞാറെ ഷാഫി ജമാഅത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടര്‍ പട്ടിക പകര്‍പ്പുകള്‍ക്കായി വലിയമരം വാര്‍ഡ് അസ്മാസ് കോട്ടേജില്‍ എം.എ. പൂക്കോയയാണ് വിവരാവകാശ നിയമപ്രകാരം വഖഫ് ബോര്‍ഡില്‍ അപേക്ഷ നല്‍കിയത്. 2012 നവംബര്‍ ഏഴിനാണ് അപേക്ഷ നല്‍കിയത്. എന്നാല്‍ ആവശ്യപ്പെട്ട രേഖകള്‍ റിട്ടേണിങ് ഓഫീസര്‍ക്ക് കൈമാറിയതിനാല്‍ ഓഫീസില്‍ ലഭ്യമല്ലെന്ന കാരണം പറഞ്ഞ് അപേക്ഷ നിരസിക്കുകയായിരുന്നു.
പടിഞ്ഞാറേ ഷാഫി ജമാഅത്ത് ഭാരവാഹികള്‍ക്കെതിരെ കോട്ടയം വിജിലന്‍സ് കോടതിയുടെ പരിഗണനയിലുള്ള അഴിമതിക്കേസില്‍ ബന്ധപ്പെട്ട പ്രതികളെ സഹായിക്കുന്നതിനാണ് കേസിലെ മറ്റൊരു പ്രതി കൂടിയായ വഖഫ് ബോര്‍ഡ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിവരാവകാശ നിയമം ലംഘിച്ചതെന്ന് പൂക്കോയ ആരോപിക്കുന്നു. ഇതുസംബന്ധിച്ച് സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ സി.എസ്. ശശികുമാറിന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 15 ദിവസത്തിനകം രേഖകള്‍ നല്കാന് ഉത്തരവിട്ടു. വോട്ടര്‍ പട്ടിക വഖഫ് ബോര്‍ഡ് ഓഫീസില്‍ ലഭ്യമല്ലെന്ന വാദം അംഗീകരിക്കാന്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ തയാറായില്ല. കൂടാതെ വഖഫ് ബോര്‍ഡ് ഡിവിഷണല്‍ ഓഫീസിലെ ഡിവിഷണല്‍ ഓഫീസര്‍ പി.കെ. ജലീലിനെതിരെ ശിക്ഷണ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി നോട്ടീസ് നല്‍കാനും ഉത്തരവായി. ഒടുവില്‍ 2012 നവംബറില്‍ നല്കിയ അപേക്ഷയില്‍ വിവരാവകാശ പ്രകാരം 2014 സപ്തംബര്‍ 24നാണ് അപേക്ഷകന് മറുപടി ലഭ്യമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: