ആലപ്പുഴ: കഴിഞ്ഞ 10 ദിവസമായി സംസ്ഥാനത്ത് നടത്തിയ പരിശോധനകളില്‍ 1,418 വൈദ്യുതി ക്രമക്കേടുകള്‍ കണ്ടെത്തിയതായും, ഇതില്‍ നിന്നും സര്‍ക്കാരിലേക്ക് പിഴയിനത്തില്‍ ലഭിച്ചത് 3.16 കോടി രൂപയാണെന്നും കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിങ്. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതില്‍ 60 വൈദ്യുതി മോഷണങ്ങളും 203 മറ്റു ക്രമക്കേടുകളും കണ്ടെത്തി. 2013ല്‍ സംസ്ഥാനത്താകെ 386 വൈദ്യുതി മോഷണങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ നിന്നായി 38 കോടി രൂപ പിഴയിടാക്കിയെങ്കിലും 16 കോടി രൂപ മാത്രമേ പിരിച്ചെടുക്കാന്‍ സാധിച്ചിരുന്നുള്ളൂ.
ചെറിയ താരിഫിലുള്ള വൈദ്യുതി കണക്ഷന് എടുത്ത ശേഷം ഉയര്‍ന്ന താരിഫിലുള്ള ഉപയോഗം നടത്തുക, യൂണിറ്റിന് രണ്ട് രൂപ നിരക്കിലുള്ള കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള കണക്ഷന് എടുത്ത ശേഷം ഗാര്‍ഹികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുക, കട, റസ്റ്റോറന്റ്, ഹോട്ടല്‍ മുതലായ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ഏഴ്-7.50 നിരക്കിലുള്ള കണക്ഷന് എടുത്ത ശേഷം എട്ട് ശതമാനം നിരക്കിലുള്ള വലിയ വ്യവസായ ഉപയോഗങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുക, മീറ്ററില്‍ ക്രമക്കേട് കാണിക്കുക, മറ്റു കെട്ടിടങ്ങളില്‍ നിന്നും അനധികൃതമായി കണക്ഷന് എടുക്കുക, എച്ച്ടി/എല്‍ടി ലൈനുകളില്‍ നിന്നും ലൂപ് ചെയ്തു നേരിട്ട് കണക്ഷന് എടുക്കുക തുടങ്ങി വിവിധ തരത്തിലുള്ള വൈദ്യതി മോഷണങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
വൈദ്യുതി മോഷണം പ്രധാനമായി ഇടത്തരക്കാരില്‍ കുറവാണ്. സമ്പന്നര്‍ക്കിടയിലാണ് 90 ശതമാനവും മോഷണം നടക്കുന്നത്. വൈദ്യുതി മോഷണം മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. വൈദ്യുതി മോഷണത്തെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപയോ പിഴ തുകയുടെ അഞ്ചു ശതമാനമോ ഏതാണോ കുറവ് അത് നല്‍കുന്നതായിരിക്കും. വിവരം നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: