”കായസ്യ ചിത്തസ്യ ച ഗുരുത്വാത് അപ്രവൃത്തിഃ ആലസ്യം” ശരീരത്തിന്റെയും ചിത്തത്തിന്റെയും ഭാരക്കൂടുതല്‍ അനുഭവപ്പെടുന്നതു ഹേതുവായി യോഗസാധനങ്ങളില് പ്രവൃത്തിയില്ലാതിരിക്കലാണ് ”ആലസ്യം” എന്ന അഞ്ചാമത്തെ വിഘ്നത്തിന്റെ സ്വരൂപം. നീതിശാസ്ത്രം പറയുന്നു, ”ആലസ്യം ഹി മനുഷ്യാണാം ശരീരസ്ഥോ മഹാന് രിപുഃ”ആലസ്യം മനുഷ്യന്റെ ശരീരത്തില്‍ വസിക്കുന്ന വലിയ ശത്രുവാണ്. അപ്രവൃത്തി എന്നാല്‍ മടി കാരണമല്ല. വേണമെന്നുണ്ട് വേണ്ടതാണ് എന്നറിയാം. താത്പര്യമില്ലായ്മയല്ല, പക്ഷേ പറ്റുന്നില്ല.
ആസനസ്ഥനായപാടെ ഉറക്കം വന്നു തുടങ്ങി. കിടക്കാമെന്നു വിചാരിച്ചു. കിടന്നു, പക്ഷേ ഉടന്‍ എഴുന്നേറ്റിരുന്നു. ഇവിടെ ഗുരുത്വമെന്നത് തമോഗുണത്തിന്റെ സ്വഭാവമാണ്. ചികിത്സ തുടങ്ങാം നമുക്ക്. ”ഓം കാന്തൈ്യ നമഃ, ഓം ദുര്‍ഗായൈ നമഃ, ഓം സരസ്വതൈ്യ നമഃ, ഓം വിദ്യാരൂപായൈ നമഃ, ഓം വിശാലായൈ നമഃ, ഓം ഈശാനായൈ നമഃ, ഓം വായവൈ്യ നമഃ, ഓം വിമലായൈ നമഃ,” ഈ എട്ടു മന്ത്രങ്ങള്‍ ജപിക്കുന്നതും ഇവകളാല്‍ പൂജിക്കുന്നതും ആലസ്യമെന്ന യോഗവിഘ്നത്തിന്റെ ചികിത്സക്ക് അനിവാര്യമാണ്.
പൂജാവേദിയെ, സാധനാ സ്ഥലത്തെ കാന്തിയുക്തമാക്കുക, സാധനയ്ക്കുള്ള വിഘ്നങ്ങളെ മാറ്റികൊടുക്കുക, സാധകര്‍ സാധന ചെയ്യുന്നതിന്റെ കൂടെയിരുത്തുക, അയാള്‍ക്കറിയാവുന്ന വിദ്യകളെ പ്രകീര്ത്തിച്ചുപറയുക, അധികം സമയമെടുത്തായാലും പൂര്‍ത്തിയാക്കാന്‍ പറയുക, അഥവാ പദ്ധതിയെ ലഘൂകരിച്ചുകൊടുക്കുക; പ്രശംസിക്കുകയും സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്യുക. കാറ്റത്തു നടത്തുക, ലളിതമായ പ്രാണായാമങ്ങള്‍ ചെയ്യുക, സ്നാനം, മറ്റ് ശരീരശുദ്ധികള്‍, മരുന്ന് എന്നിവയും അനുകൂല ഭോജനവും നല്‍കുക. ഇവയാണ് ആലസ്യത്തിനെതിരെ പ്രയോഗിക്കാവുന്ന ബാണങ്ങള്‍. ഇവ എട്ടും ആലസ്യം എന്ന കുംഭകര്‍ണ്ണനെ വധിക്കാനുള്ളതാണ്. പാപവൃത്തികളും അഭക്ഷ്യാശനവും അമിതോപഭോഗവും മാദകദ്രവ്യങ്ങളുടെ സേവനവും അമിതമായ ചിന്തകളും ക്രമം തെറ്റിയുള്ള സാധനയും യോഗാങ്ഗമായ പ്രാണായാമത്തിന്റെ തെറ്റായ പരിശീലനം, അമിതമായ അധ്വാനം, വ്യായാമം എന്നിങ്ങനെ ആലസ്യത്തിനുകാരണങ്ങള് പലതാണ്.
രോഗത്തിനു ചികിത്സ വിധിക്കുമ്പോള്‍ മരുന്നുകള്‍ക്കും വിധാനങ്ങള്‍ക്കും തന്ത്രങ്ങള്‍ക്കും ആചാര്യന്മാര് വ്യക്തിനാമങ്ങളെന്നു തോന്നിക്കുന്ന പേരുകളാണ് വിനിയോഗിച്ചിട്ടുള്ളത്. അത് തന്ത്രത്തിന്റെയും ശാസ്ത്രഗതമായ പ്രയോഗങ്ങളുടെയും സുരക്ഷക്കുവേണ്ടിയുള്ള ഒപ്പം പ്രയോക്താക്കളുടെയും പഠിതാക്കളുടെയും വൈകാരികമായ തലത്തെ പരിഗണിക്കാനുമാണ്. ജീവനുള്ളതിനെയും ജീവനില്ലാത്തതിനെയും രൂപമുള്ളതിനെയും രൂപമില്ലാത്തതിനെയും പുരുഷരൂപത്തില്‍ അവതരിപ്പിക്കുന്നത്, മനുഷ്യരുടെ വര്‍ധിച്ചുവരുന്ന വൈകാരിക മണ്ഡലത്തെ പരിഗണിച്ചുകൊണ്ടാണ്. ശബ്ദം എന്നു പറയുമ്പോള്‍ ”ആ എന്തോ ഒന്ന്” എന്നൊരു ഉദാസീന ഭാവം വരും. ബുദ്ധിസ്ഥമായ തമോഗുണമാണ് ഇതിനു കാരണം. ”ശബ്ദപുരുഷന്” എന്നുപറയുമ്പോള്‍, ആ തമോ മണ്ഡലത്തിലേക്ക് രജോഗുണം കടന്നുവരുന്നത്. ”യേന ദ്യൗരുഗ്ര പൃഥിവീ ച ദൃഢാ യേന സ്വസ്തഭിതം യേന നാകഃ, യോ അന്തരിക്ഷേ രജസോ വിമാനഃ കസ്മൈ ദേവായ ഹവിഷാ വിധേമ” എന്നു വേദം പറയുന്നു. പൃഥ്വിവിയും ദ്യുലോകവും സ്വര്‍ലോകവും അതത് സ്ഥാനത്ത് ക്രമേണ, ഉഗ്രമായും ഉറച്ചും സ്തംഭിച്ചു നില്ക്കുമ്പോള്, പ്രാണരൂപമായ ജലവും വായുവും അന്തരീക്ഷത്തില്‍ സഞ്ചരിച്ചുകൊണ്ട് സ്തംഭനാവസ്ഥക്ക് മയം വരുത്തുന്നു. തമോഗുണ പ്രഭാവം നിമിത്തം ആലസ്യം സാധനക്ക് ഭംഗം വരുത്തുമ്പോള്‍ മേല്‍വിവരിച്ച രജഃപ്രവൃത്തികള് അവയില്‍ മാറ്റം വരുത്തുന്നു. ഈ മാറ്റത്തിനുവേണ്ടിയാണ് പുരാണങ്ങള്‍ ശാശ്വതത്ത്വങ്ങളെ പുരുഷരൂപത്തില്‍ അവതരിപ്പിച്ചത്. നമുക്കിനി ആറാം ദിവസത്തേക്ക് കടക്കാം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: