മഹിഷാസുരനെ വധിക്കാന്‍ എന്തു ചെയ്യണമെന്ന് ചോദിച്ച്, ബ്രഹ്മാവും മഹേശ്വരനും ഇന്ദ്രാദികളും കൂടി വൈകുണ്ഠത്തില്‍ ചെന്ന് മഹാവിഷ്ണുവിനെ കണ്ടു. ”ഒരു സ്ത്രീയില്‍ നിന്നേ മഹിഷാസുരന് മരണം സംഭവിക്കൂ”എന്ന വരം താന്‍ മഹിഷാസുരന് നല്‍കിയിട്ടുണ്ടെന്ന് ബ്രഹ്മാവ് മഹാവിഷ്ണുവിനോട് പറഞ്ഞു. ആ വരം കിട്ടിയ മഹിഷാസുരന് ”സ്ത്രീ വെറും അബലയല്ലേ?”എന്ന ചിന്തയാല്‍ മരണഭയം കൂടാതെ അഹങ്കാരിയായി.
എന്തു ചെയ്യണമെന്ന് ഏവരും ചിന്തിച്ചു നില്ക്കുമ്പോള് ബ്രഹ്മാവിന്റെ മുഖത്തുനിന്നും അതിയായ ഒരു തേജസുണ്ടായി. രക്തനിറത്തിലുള്ള അതിന്റെ പ്രകാശം സഹിക്കുവാന്‍ കഴിയാത്തതായിരുന്നു.
അപ്പോള്‍ മഹേശ്വരന്റെ ദേഹത്തുനിന്നും ഉഗ്രവും ഭയങ്കരവുമായ വെളുത്ത നിറത്തില്‍ ഒരു ഘോരരൂപിണി, മലപോലെ തമോഗുണിയായി പ്രത്യക്ഷയായി.
അതുപോലെ, വിഷ്ണുശരീരത്തില്‍നിന്നും നീല നിറത്തില്‍ ആശ്ചര്യമായ ഒരു രൂപവും ഉണ്ടായി. അതുകണ്ട ദേവന്മാര് ഓരോരുത്തരും ആശ്ചര്യചകിതരായി.
അപ്പോള്‍ വീണ്ടും ഇന്ദ്രന്, വരുണന്, കുബേരന്, യമന്‍, വഹ്നി മുതലായ ദിക്പാലകരില്‍നിന്നും തേജസുകള്‍ ഉണ്ടായി. ഇവയെല്ലാം ഒന്നായിത്തീര്‍ന്നു. അത് എല്ലാ ശ്രേഷ്ഠമായ ഗുണങ്ങളുമുള്ള ഒരു സ്ത്രീയായിത്തീര്‍ന്നു. സകലദേവന്മാരില്‍നിന്നുമുണ്ടായ അവള്-ശ്രീ മഹാലക്ഷ്മി- മൂന്ന് ഗുണങ്ങളുള്ളവളാണ്. മൂന്ന് ലോകത്തേയും വശീകരിക്കുന്ന സൗന്ദര്യത്തോടുകൂടിയ അവള്‍ക്ക്- പതിനെട്ട് ഭുജങ്ങളും, ആയിരം കൈകളുമുണ്ടായി. ശങ്കരന്റെ തേജസില്‍നിന്ന് വെളുത്ത ശോഭയുള്ള മുഖവും, യമതേജസില്‍നിന്ന് കറുത്ത ഇടതൂര്‍ന്ന നീണ്ട മുടിയുണ്ടായി. അഗ്നിതേജസില്‍നിന്ന് മൂന്ന് കണ്ണുകളും വായുതേജസില്‍നിന്ന് ചുവന്ന ചുണ്ടുകളും, വിഷ്ണുതേജസില്‍നിന്ന് പതിനെട്ട് കൈകളും ഇന്ദ്രതേജസില്‍നിന്ന് മൂന്ന് മടക്കുള്ള വയറും (അത് സുന്ദരീലക്ഷണമാണ്), വരുണ തേജസില്‍നിന്ന് അതിമനോഹരമായ കണങ്കാലുകളും തുടയും അഗ്നിതേജസില്‍നിന്ന് നല്ല ആകാരവും ശബ്ദവും ഉണ്ടായി. ആ തേജോരൂപം കണ്ട വിഷ്ണുഭഗവാന് ദേവന്മാരോട് പറഞ്ഞു- ”ഹേ, ദേവന്മാരെ! നിങ്ങളുടെ പക്കലുള്ള എല്ലാ നല്ല വസ്ത്രങ്ങളും ആഭരണങ്ങളും ആയുധങ്ങളും ഈ ദേവിക്ക്കൊടുക്കൂ”-എന്ന്.
അതുകേട്ട പാലാഴി, ദേവിക്ക് ദിവ്യവും പുതിയതും, നേര്‍ത്തതുമായ ചുകന്ന പട്ടുവസ്ത്രവും നല്ല പവിഴമാലയും കൊടുത്തു. വിശ്വകര്‍മ്മാവ്, കോടിസൂര്യപ്രഭയുള്ള ചൂഡാമണിയും മുടിയില്‍ ചൂടാന്‍ കൊടുത്തു. പിന്നീട് നാനാ രത്നങ്ങള്‍ പതിച്ച കുണ്ഡലങ്ങള്‍ കാതിലണിയാനും, വളകള്‍, തോള്‍വളകള്‍ മുതലായവയും ആഭരണങ്ങളായി വിശ്വകര്‍മ്മാവ് കൊടുത്തു. കാലുകളില്‍ അണിയാന്‍ ശബ്ദിക്കുന്ന, സൂര്യനെപ്പോലെ തിളങ്ങുന്ന പൊന്‍ചിലമ്പുകള്‍ ത്വഷ്ടാവു കൊടുത്തു. കഴുത്തിലണിയാന്‍ തിളങ്ങുന്ന രത്നമാലയും മോതിരങ്ങളും വണ്ടുവരുന്നതും വാടാത്തതുമായ അതിദിവ്യമായ താമരമാലയും മഹാര്‍ണവം കൊടുത്തു. (വണ്ടുവരണമെങ്കില്‍ മണം (വാസന) വേണം, പക്ഷേ മണമുള്ളത് പിന്നീട് വാടുകയും ചെയ്യും. അതുകൊണ്ടാണ് വാസനയുള്ളതും വാടാത്തതുമായ ആ മാല അതിദിവ്യമായത്). ഇതെല്ലാം കണ്ട ഹിമവാനാകട്ടെ, തന്റെ ഗുഹകളില്‍ പാര്‍ക്കുന്ന നല്ല ലക്ഷണമൊത്ത സിംഹത്തേയും ദേവിക്ക് വാഹനമായി കൊടുത്തു. അങ്ങനെ സര്‍വാഭരണവിഭൂഷിതയായി സ്വര്‍ണവര്‍ണമുള്ള ആ സിംഹത്തിന്റെ പുറത്ത് ദേവി ആസനസ്ഥയായി.
അപ്പോള്‍ മഹാവിഷ്ണു തന്റെ സുദര്‍ശനചക്രം ദേവിക്ക് നല്കി. ശ്രീ പരമേശ്വരന് തൃശൂലവും ഇന്ദ്രന് വജ്രായുധവും ബ്രഹ്മാവ് ഗംഗാജലം നിറച്ച കമണ്ഡലുവും വരുണന് പാശവും (കയറ്) വാളും പരിചയും കൊടുത്തു. വിശ്വകര്‍മ്മാവ് തന്റെ മൂര്‍ച്ചയുള്ള മഴുവും അമൃത് നിറച്ച രത്നപാത്രം കുബേരനും ദേവിക്ക് നല്കി.
വിഷ്ണുഭഗവാന് എല്ലാവരോടുമായി പറഞ്ഞു- ”നിങ്ങള്‍ക്കുള്ളതെല്ലാം ദേവിക്ക് സമര്‍പ്പിക്കൂ. നിങ്ങളെ ഭയത്തില്‍നിന്നും മോചിപ്പിച്ച് ദേവി നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സാധിപ്പിച്ചു തരും” എന്ന്.
ഹിമവാന് ദേവിക്ക് വാഹനമായി സിംഹത്തെ നല്കി ഇരിപ്പിടം കൊടുത്തതിനാലാണ് ദേവിതന്നെ ഹിമവാന്റെ പുത്രിയായി പാര്‍വതി (പര്‍വതനന്ദിനി) എന്ന പേരില്‍ ജനിച്ച് പിതൃസ്ഥാനം നല്കി ഹിമവാനെ അനുഗ്രഹിച്ചത്.
ക്രോധം, ദ്വേഷം, രാഗം മുതലായ ശത്രുക്കളില്ലാതാകാന്‍ നമുക്ക് ഈ നവരാത്രിദേവിയെ ഭജിയ്ക്കാം!
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: