ടി.എന്‍. പ്രതാപനെതിരെ മന്ത്രി കെ. ബാബു
കൊച്ചി: മദ്യനയത്തെച്ചൊല്ലി വീണ്ടും കോണ്‍ഗ്രസില്‍ പോര്. ടി.എന്‍. പ്രതാപന് എംഎല്‍എയും എക്സൈസ്മന്ത്രി കെ. ബാബുവും തമ്മിലാണ് പുതി പോര്. മദ്യവില്‍പ്പന സംബന്ധിച്ച് ബിവറേജസ് കോര്പ്പറേഷന് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന ടി.എന്‍. പ്രതാപന് എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എക്സൈസ്മന്ത്രി കെ. ബാബു രംഗത്ത്.
മദ്യനയത്തില്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാട് സര്‍ക്കാരിനില്ലെന്നും മറിച്ച് തോന്നുന്നുണ്ടെങ്കില്‍ പ്രതാപന് കോടതിയെ ബോധിപപിക്കാമെന്നും മന്ത്രി. ബിവറേജസ് കോര്പ്പറേഷന് നല്കിയ കണക്കുകള്‍ തെറ്റല്ല. അങ്ങനെ ടി.എന്‍. പ്രതാപന് തോന്നുന്നെങ്കില്‍ അക്കാര്യം കോടതിയില്‍ തെളിയിക്കാമെന്നും മന്ത്രി ബാബു വ്യക്തമാക്കി.
മദ്യ ഉപഭോഗം സംബന്ധിച്ച് തെറ്റായ കണക്ക് സമര്‍പ്പിച്ച് ബിവറേജസ് കോര്പ്പറേഷന് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മദ്യനയം നടപ്പാക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ ബാറുടമകളുടെ താല്പര്യം സംരക്ഷിക്കുകയാണെന്നുമായിരുന്നു ടി.എന്‍. പ്രതാപന്റെ ആരോപണം.
ബിവറേജസ് കോര്‍പ്പറേഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയതില്നിന്നും വ്യത്യസ്തമായ കണക്കാണ് ബിവറേജസ് കോര്പ്പറേഷന് ഉദ്യോഗസ്ഥര്‍ നല്‍കിയതെന്നും ടി.എന്‍. പ്രതാപന് ആരോപിച്ചിരുന്നു. 418 ബാറുകള്‍ പൂട്ടിയതോടെ ശേഷിച്ച ബാറുകള്‍ക്ക് മദ്യം നല്കിയ ഇനത്തില്‍ വരുമാനം ഇരട്ടിയോളം വര്‍ധിച്ചെന്നാണ് ബിവറേജസ് കോര്പ്പറേഷന് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചത്.
ബിവറേജസ് കോര്പ്പറേഷന് നേരിട്ടുള്ള ഔട്ട്ലെറ്റുകള് വഴിയുള്ള മദ്യവില്പനയും കൂടിയതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.
എതിര്‍ക്കുന്നവരില്‍ അന്തര്‍ദ്ദേശീയ ലോബികളും: സുധീരന്
കോട്ടയം: സംസ്ഥാനത്തെ മദ്യനയം അട്ടിമറിക്കാന്‍ പ്രാദേ ശിക മദ്യലോബികള്‍ മുതല്‍ അന്തര്ദ്ദേശീയലോബികള്വരെ രംഗത്തുണ്ടെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. സാമൂഹ്യതിന്മകള്ക്കെതിരെ കെസിവൈഎല്‍ കോട്ടയം അതിരൂപത സമിതി കോട്ടയം നഗരത്തില്‍ നടത്തിയ കൂട്ടയോട്ടം ഫഌഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യവിപണനത്തിലൂടെ ഈ ലോബികള്‍ക്ക് ഉണ്ടാകുന്ന വന്‍ ലാഭം സംസ്ഥാനത്തെ മദ്യനയം മൂലം നഷ്ടപ്പെടുമെന്ന ഭീതിയാണ് ഈ നീക്കത്തിന് പിന്നില്‍.
സംസ്ഥാനത്ത് മദ്യം കുറച്ചുകൊണ്ടുവരാനുള്ള തീരുമാനം ഇവിടുത്തെ മദ്യലോബികളെ മാത്രമല്ല അന്താരാഷ്ട്ര ലോബികളെവരെ പ്രകോപിപ്പിച്ചിരിക്കുന്നു എന്നുവേണം കരുതാന്‍. മദ്യലഭ്യത കുറയ്ക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകാതിരിക്കാന്‍ ഇവര്‍ സംഘടിതമായ ശ്രമം നടത്തുകയാണ്. ജനങ്ങള്‍ക്ക് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ മദ്യനയത്തിന് രൂപം നല്‍കിയത്. ഇതിന് ജനങ്ങളുടെ പൂര്‍ണപിന്തുണയാണ് ഇനി വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സുധീരനെതിരെ ഷാനിമോള്‍ ഹൈക്കമാന്‍ഡിന് പരാതി നല്കി
ആലപ്പുഴ: കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെതിരെ എഐസിസി മുന്‍ സെക്രട്ടറി ഷാനിമോള്‍ ഉസ്മാന് വീണ്ടും രംഗത്തെത്തി. സംസ്ഥാന സര്‍ക്കാരിനെ അശക്തമാക്കുന്ന രീതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ നിയന്ത്രിക്കുന്നതില്‍ കെപിസിസി നേതൃത്വം വീഴ്ച വരുത്തുന്നുവെന്ന് ആരോപിച്ച് ഷാനിമോള്‍ ഹൈക്കമാന്‍ഡിന് പരാതി അയച്ചു. സര്‍ക്കാരിനെതിരെ പ്രസ്താവന നടത്തുന്നവര്‍ക്ക് കെപിസിസിയുടെ പിന്തുണയുണ്ടെന്ന് സംശയമുണ്ടെന്നും ഷാനിമോള്‍ ആരോപിക്കുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പോടെയാണ് സുധീരനും ഷാനിമോളും ഏറ്റുമുട്ടല്‍ ആരംഭിച്ചത്. തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥി കെ.സി. വേണുഗോപാലിനെതിരെ ഷാനിമോള്‍ പ്രവര്‍ത്തിച്ചെന്ന് ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കെപിസിസിക്ക് പരാതി നല്‍കിയിരുന്നു. സോളാര്‍ തട്ടിപ്പിലെ പ്രതി സരിതയുമായി ബന്ധപ്പെട്ട് വേണുഗോപാലിനെതിരെ ഷാനിമോള്‍ നടത്തിയ ആരോപണവും വിവാദമായിരുന്നു.
എന്നാല്‍ കെപിസിസി യോഗത്തിന് ശേഷം ഷാനിമോള്‍ മദ്യലോബിയുടെ വക്താവെന്ന രീതിയില്‍ സുധീരന് നടത്തിയ പരാമര്‍ശത്തോടെയാണ് ഇരുവരും പരസ്യമായി ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഷാനിമോളുടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സമിതിയെയും നിയോഗിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കെപിസിസി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി ഷാനിമോള്‍ വീണ്ടും രംഗത്തെത്തിയത്. എന്നാല്‍ ഷാനിമോള്‍ കത്തയച്ചതും ആ വിവരം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്കിയതും പാര്‍ട്ടി വിരുദ്ധമാണെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ കുറ്റപ്പെടുത്തി.
വരും ദിവസങ്ങളില്‍ ഇരുനേതാക്കള്‍ക്കും പിന്തുണ പ്രഖ്യാപിച്ച് കൂടുതല്‍പേര്‍ രംഗത്തെത്താനാണ് സാദ്ധ്യത. സുധീരനെതിരെ എ, ഐ ഗ്രൂപ്പുകള്‍ ഒന്നിച്ചണിനിരക്കുന്ന സാഹചര്യത്തില്‍ ഷാനിമോളുടെ പിന്നില്‍ ഉന്നത നേതാക്കളാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: