ആലപ്പുഴ: മാലിന്യ സംസ്കരണത്തിന് സഖാക്കളെ തെരുവിലിറക്കി പൊതുജനത്തെ കൈയിലെടുക്കാന്‍ ശ്രമിക്കുന്ന സിപിഎം കൊട്ടിഘോഷിക്കുന്ന ആലപ്പുഴ മോഡല്‍ കോടികളുടെ തട്ടിപ്പ്. സിപിഎം ഭരിക്കുന്ന ആലപ്പുഴ നഗരസഭ മാലിന്യസംസ്കരണത്തിന്റെ പേരില്‍ നടത്തിയത് കോടികളുടെ തീവെട്ടിക്കൊള്ള.
സിപിഎം ജില്ലാ കമ്മറ്റിയംഗം നഗരസഭാ ചെയര്‍മാനായിരുന്ന കാലയളവില്‍ മാലിന്യസംസ്കരണത്തിനായുള്ള രണ്ട് പദ്ധതികളുടെ പേരില്‍ പാഴാക്കിയത് ആറ് കോടിയോളം രൂപയാണ്. ഒരു കുട്ട മാലിന്യം പോലും സംസ്കരിച്ചില്ലെന്ന് മാത്രമല്ല പൊതുജനത്തിന്റെ കോടിക്കണക്കിന് രൂപ ചിലരുടെയൊക്കെ പോക്കറ്റിലെത്തിയെന്നത് മാത്രം മിച്ചം. ഇതിനിടെയാണ് സിപിഎം സംസ്ഥാന നേതൃത്വം മാലിന്യസംസ്കരണത്തിന്റെ ആലപ്പുഴ മാതൃക ഉയര്‍ത്തിക്കാട്ടി പ്രചരണത്തിനിറങ്ങുന്നതെന്നാണ് വിരോധാഭാസം.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ആലപ്പുഴ നഗരസഭാധികൃതര്‍ മാലിന്യത്തിന്റെ പേരിലും പൊതുജനത്തിന്റെ പണം ധൂര്ത്തടിച്ചതെന്നതും ശ്രദ്ധേയമാണ്. ആലപ്പുഴ നഗരസഭയുടെ വക മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ കലവൂര്‍ സര്‍വോദയപുരത്ത് മൂന്നരക്കോടിയോളം രൂപ മുടക്കിയാണ് ആധുനിക മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിച്ചത്. ആന്ധ്രാപ്രദേശിലെ ഒരു കമ്പനിക്കായിരുന്നു നടത്തിപ്പ് ചുമതല. കരാര്‍ കാലാവധിയും കഴിഞ്ഞ് മുഴുവന്‍ പണവും വാങ്ങി കമ്പനി അധികൃതര്‍ സ്ഥലം വിട്ടെങ്കിലും, വര്‍ഷം മൂന്ന് കഴിഞ്ഞിട്ടും ഒരു കുട്ട മാലിന്യം പോലും ഇവിടെ സംസ്കരിച്ചിട്ടില്ല.
മാലിന്യം ടണ്‍ കണക്കിന് കുമിഞ്ഞുകൂടി ജനജീവിതം ദുസഹമായതോടെ നാട്ടുകാര്‍ സമരം ശക്തമാക്കുകയും പഞ്ചായത്തുകാര് മാലിന്യസംസ്കരണ പ്ലാന്റ് അടച്ചുപൂട്ടുകയും ചെയ്തു. ഇതുതന്നെയാണ് നഗരത്തിലെ വഴിച്ചേരിയില്‍ രണ്ടുകോടിയോളം രൂപ മുടക്കി സ്ഥാപിച്ച ആധുനിക അറവുശാലയുടെയും അവസ്ഥ. മാടുകളെ അപരിഷ്കൃതമായ രീതിയില്‍ അറക്കുകയും മാലിന്യനിര്‍മ്മാര്‍ജനം അശാസ്ത്രീയമാകുകയും ചെയ്തതോടെ 2012 ഒക്ടോബറില്‍ മനുഷ്യാവകാശ കമ്മീഷന് ഇടപെട്ട് അറവുശാല പൂട്ടിച്ചു. പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പോലും അനുമതിയില്ലാതെയാണ് ഇവിടെ അറവുശാല സ്ഥാപിച്ചത്.
കോടികള്‍ പാഴാക്കിയ ആധുനിക അറവുശാല നോക്കുകുത്തിയായപ്പോള്‍ നഗരത്തിലെമ്പാടും അറവുമാലിന്യം നിറയുകയാണ്. ഇപ്പോള്‍ തോമസ്ഐസക് എംഎല്‍എയുടെ നേതൃത്വത്തില്‍ കൊട്ടിഘോഷിച്ച് നടത്തുന്ന ഉറവിട മാലിന്യസംസ്കരണവും മറ്റൊരു തട്ടിപ്പായി മാറുകയാണ്. ജൈവമാലിന്യങ്ങള്‍ ഒഴികെയുള്ളവ എങ്ങനെ സംസ്കരിക്കണമെന്ന് ഒരു നിര്‍ദേശവുമില്ലാത്തതിനാല്‍ പ്ലാസ്റ്റിക് മാലിന്യവും അറവുമാലിന്യങ്ങളും നഗര നിരത്തുകളില്‍ നിറയുകയാണ്. പലിശയിടങ്ങളിലും നഗരസഭാധികൃതര്‍ മാലിന്യങ്ങള്‍ രഹസ്യമായി കുഴിച്ചുമൂടുകയാണ്. കാര്യക്ഷമമായ യാതൊരു പദ്ധതികളുമില്ലാതെ കോടികള്‍ പാഴാക്കിയ മാതൃകയുമായാണ് സിപിഎം പൊതുജനങ്ങളെ കബളിപ്പിക്കാന്‍ മാലിന്യസംസ്കരണ പദ്ധതികളുമായി രംഗത്തെത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: