എല്ലാ ദേവചൈതന്യങ്ങളുമുള്‍ക്കൊണ്ട് എല്ലാ കൈകളിലും നാനാവിധത്തിലുള്ളവരാല്‍ നല്കപ്പെട്ട ആയുധങ്ങളുമായി സിംഹത്തിന്റെ പുറത്തിരിക്കുന്ന ദേവിയെ ദേവന്മാര്- ”ജയ! ജയ!” എന്ന് സ്തുതിച്ചുകൊണ്ടിരുന്നു. അവര്‍ പറഞ്ഞു- ”ഹേ, പരമേശ്വരീ! മഹിഷാസുരനില്‍നിന്ന് ഞങ്ങളെ രക്ഷിക്കണേ!”എന്ന് അതുകേട്ട് ദേവി പറഞ്ഞു. ”ഹേ, ദേവന്മാരേ! അതികഠിനവരം ലഭിച്ച അഹങ്കാരത്താല്‍ മഹിഷന്റെ ബുദ്ധി മന്ദിച്ചിരിക്കുന്നു. അതിനാല്‍ അവന് ചിന്താശേഷിയില്ല. കാലമാണ് സുഖത്തെയും ദുഃഖത്തെയും ഉണ്ടാക്കുന്നത്. ആ കാലം ഈശ്വരനു കീഴിലുമാണ്. ഈശ്വരന്റെ ബലം ഘോരവുമാണ്. സൃഷ്ടി-സ്ഥിതി-സംഹാരങ്ങള്‍ നിര്‍വഹിക്കുന്ന ബ്രഹ്മ-വിഷ്ണു-മഹേശ്വരന്മാര് പോലും മഹിഷാസുരനെ എങ്ങനെ വധിക്കാം എന്ന് ചിന്തിച്ച് ദുഃഖിക്കുന്നു. അവര്‍ കൊടുത്ത വരത്താലാണ് മഹിഷാസുരന് ഇത്രയും അഹങ്കരിക്കുന്നത് എന്നുപറഞ്ഞ് ദേവി മന്ദഹസിച്ചുകൊണ്ട് അതിഭീകരമായി അട്ടഹസിച്ചു. അതുകേട്ട് കടലും മലയും ഭൂമിയും വിറച്ചു.
ആ ശബ്ദം കേട്ട മഹിഷാസുരന് തന്റെ ഭൃത്യനെ ദേവിയുടെ അടുത്തേക്ക് അയച്ചു. ദേവി സവിധത്തിലെത്തിയ മന്ത്രി വണങ്ങിക്കൊണ്ട് പറഞ്ഞു-താന്‍ മഹിഷന്റെ മന്ത്രിയാണെന്നും ദേവിയെ മഹിഷന്റെ കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാനാണ് വന്നതെന്നും വളരെ വിനയത്തോടെ പറഞ്ഞു. മാത്രമല്ല ബ്രഹ്മാവ് പോലും വരം കൊടുത്തു ബഹുമാനിച്ച ആളാണ് മഹിഷനെന്നും എല്ലാ ലോകരും മഹിഷനധീനമാണെന്നും പറഞ്ഞു.
അതുകേട്ട് ദേവി ചിരിച്ചുകൊണ്ടു പറഞ്ഞു- ”ദേവന്മാര് എന്നെ അംബ (അമ്മ)യെന്ന് വിളിക്കുന്നതിനാല്‍ ഞാന്‍, അവരുടെ അമ്മയാണ്. എന്റെ പേര് ‘മഹാലക്ഷ്മി’ എന്നുമാണ്. നീ പറയുന്ന, വരദാനത്താല്‍ അഹങ്കരിക്കുന്ന, മഹിഷാസുരനെ വധിക്കാനാണ് ഞാന്‍ വന്നത്. സാധുക്കളെ ഉപദ്രവിക്കുന്നവരെ ഇല്ലാതാക്കി ധര്‍മത്തെ രക്ഷിക്കുകയാണ് എന്റെ കര്‍ത്തവ്യം. എന്നോടു നിന്റെ കൂടെ വരാന്‍ നീ വിനയമായി അപേക്ഷിച്ചതിനാല്‍ നിന്നോട് സന്തോഷമുണ്ട്. അതുകൊണ്ട്, നീ മഹിഷാസുരനോട് പറയൂ, ജീവിക്കാന്‍ ആശയുണ്ടെങ്കില് പാതാളത്തിലൊളിക്കാന്‍. അതല്ലെങ്കില്‍ എന്നോടു യുദ്ധത്തിനു വരാന്‍ പറയൂ!”എന്ന്.
ദേവിയുടെ പ്രതികരണം മന്ത്രിയില്‍നിന്നും മനസ്സിലാക്കിയ മഹിഷാസുരന് ഉടന്‍ യുദ്ധത്തിനു വന്നു.
മഹിഷാസുരനേയും അവന്റെ സൈന്യത്തേയും കണ്ട ദേവി- താന്‍ ഒരാള്‍ ഇത്രയും പേരോട് യുദ്ധം ചെയ്യുന്നത് കാണാന്‍ രസമില്ലെന്ന് കരുതി, ദേവി തന്റെ നിശ്വാസ വായുവില്‍നിന്നും അനേകായിരം ഭൂതഗണങ്ങളെ ഉണ്ടാക്കി. അവരും അസുരപ്പടയോടു യുദ്ധം തുടങ്ങി. ആ അസുരസൈന്യം മുഴുവന്‍ മുടിഞ്ഞപ്പോള്‍ മഹിഷാസുരനും ദേവിയും തമ്മില്‍ യുദ്ധം ചെയ്തു. മഹിഷാസുരനെ ദേവി തന്റെ ഖഡ്ഗംകൊണ്ട് വധിച്ചു. ദേവന്മാര് സന്തോഷത്തോടെ ”ജയ! ജയ” എന്ന് ആരവം ചെയ്ത് ‘പുഷ്പവൃഷ്ടി’ നടത്തി.
മഹിഷാസുരന് അഹങ്കാരമാണ്. മദം (അഹങ്കാരം) ആര്‍ക്കുണ്ടായാലും അത് നാശത്തിലെ കലാശിക്കൂ. സാക്ഷാല്‍ ദേവി തന്നെ തന്റെ മുന്നില്‍ വന്നിട്ടും മഹിഷന് ജ്ഞാനമല്ല ആഗ്രഹിച്ചത്. അതിലെ വിഷയത്തെ സ്ത്രീരൂപത്തെയാണ് കാമിച്ചത്. അന്യരെ ഉപദ്രവിച്ച് വിഷയങ്ങളില്‍ മതിവരാത്തവരുടെ കഥയാണ് മഹിഷാസുരന്റെ കഥയിലൂടെ പറയുന്നത്. കഠിന തപസ്സു ചെയ്ത് ബ്രഹ്മാവിനെയും ഒപ്പം ദേവിയേയും ഭജിച്ചു പ്രത്യക്ഷപ്പെടുത്തി. എന്നിട്ടും മരണത്തെപ്പോലും തനിക്ക് കീഴ്പ്പെടുത്താനാകും എന്ന അഹങ്കാരത്താല്‍ അവന്- ‘സ്ത്രീ തീര്‍ത്തും അബല’യെന്നു കരുതിയാണ് ‘സ്ത്രീയാല്‍ മാത്രമേ തനിക്ക് മരണമുണ്ടാകൂ’ എന്ന വരം വാങ്ങിയത്. അതുകൊണ്ടുതന്നെ അവന് അഹങ്കാരിയുമായി; മൂന്നു ലോകങ്ങളേയും തന്റെ കരബലത്താല്‍ തനിക്കധീനമാക്കി.
തപസ്സും ദാനവും ധനവും ഒന്നുമല്ല വിനയവും വിവേകവുമാണ് വേണ്ടതെന്ന് ഈ മഹിഷാസുര വധം നമ്മെ മനസ്സിലാക്കിത്തരുന്നു. അഹങ്കാരമില്ലാതെ വിനയത്തോടെ ജീവിക്കണം. ”വിദ്യാ വിനയ സമ്പന്ന:” എന്നാണ്. വിനയമാണ് സമ്പത്തെന്നും വിദ്യയെന്നത് വിനയമാണെന്നുമാണ് ഇതിനര്‍ത്ഥം. അത് മനസ്സിലാക്കാന്‍ ജ്ഞാനം വേണം; വിദ്യ വേണം.
ആ ജ്ഞാനം നേടാന്‍ വേണ്ടിയാകട്ടെ ‘നമുക്കീ’ നവരാത്രീ വ്രതം. അങ്ങനെ ‘മഹിഷാസുരമര്‍ദ്ദിനി’യായ ആ ദേവിയെ നമുക്ക് ഭജിക്കാം!
(ലേഖികയെ സമ്പര്‍ക്കം ചെയ്യാം: 9446239120)
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: