കണ്ണൂര്‍: ജനശക്തി യാത്രക്ക് ലഭിച്ച സ്വീകാര്യതയില്‍ സിപിഎം വിറളി പൂണ്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് പത്രസമ്മേളനത്തില്‍ പറഞ്ഞു. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ യാത്രക്ക് ആവേശകരമായ വരവേല്‍പ്പാണ് ലഭിച്ചത്. ഇത് മനസ്സിലാക്കി അണികളെ പിടിച്ചു നിര്‍ത്താന്‍ സിപിഎം ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുവാന്‍ തയ്യാറായിരിക്കുകയാണ്. സിപിഎമ്മിന് ഭൂരിപക്ഷമുള്ള മൂന്ന് വടക്കന്‍ ജില്ലകള്‍ വികസനത്തില്‍ എന്തുകൊണ്ട് പിന്നോക്കം നില്‍ക്കുന്നെന്ന് ചിന്തിക്കണം. ജില്ലയില്‍ എല്ലാവര്ക്കും പൗര സ്വാതന്ത്ര്യം അനുവദിക്കണമെന്നാണ് ബിജെപി നിലപാട്. ഇതില്‍ സംഘടനാ സ്വാതന്ത്ര്യവും ഉള്‍പ്പെടും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടിയില്‍ നാല് പ്രവര്‍ത്തകര്‍ നഷ്ടപ്പെട്ടിട്ടും ബിജെപി അക്രമത്തിന്റെ വഴി സ്വീകരിച്ചിട്ടില്ല. എന്നാല്‍ കതിരൂരില്‍ നടന്ന കൊലപാതകത്തെ സിപിഎം ന്യായീകരിക്കുകയാണ് ചെയ്തതെന്ന് മുരളീധരന് ചൂണ്ടിക്കാട്ടി. സമാധാനവും സംയമനവും ദൗര്‍ബല്യമായി കണക്കാക്കരുത്. ആഭ്യന്തര മന്ത്രി നേരിട്ടെത്തി സമാധാനയോഗം വിളിക്കണമെന്ന സിപിഎം ജില്ലാ സെക്രട്ടറി പറയുമ്പോള്‍ അത് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ വികാരങ്ങളില്‍ നിന്നും ഉണ്ടാകുന്ന ആക്രമത്തെ പിടിച്ചു നിര്‍ത്താന്‍ പാര്ട്ടിക്കാകില്ലെന്നാണ് തെളിയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മനോജിനെ പാര്‍ട്ടി വെട്ടിക്കൊലപ്പെടുത്തിതെന്തിനാണെന്നതിന് വ്യക്തമായ ഉത്തരം സിപിഎമ്മില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. മനോജ് വധത്തിന് ഉത്തരം പറയാന്‍ സിപിഎം തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മനോജ് വധക്കേസിന്റെ സത്യാവസ്ഥ സിബിഐ അന്വേഷണത്തിലൂടെ പുറത്തു വരുമെന്നാണ് ബിജെപി വിശ്വസിക്കുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന പോലീസിനു ഒട്ടേറെ പരിമിതികളുണ്ട്. നേരത്തെ സല്യുട്ട് ചെയ്തവരെയും ഇനി സല്യൂട്ട് ചെയ്യാനിരിക്കുന്നവരെയുമൊക്കെ ചോദ്യം ചെയ്യാന്‍ പലര്‍ക്കും വിമുഖതയുണ്ടാവും. കേന്ദ്ര ഏജന്‍സി എന്ന നിലയില്‍ സിബിഐയുടെ കാര്യത്തില്‍ ഇത്തരം പ്രശ്നങ്ങളില്ല. ഏത് യൂണിറ്റ് അന്വേഷിക്കണം എന്ന കാര്യമൊക്കെ തീരുമാനിക്കേണ്ടത് സി.ബി.ഐയാണ്. ഇക്കാര്യത്തില്‍ ബിജെപി അഭിപ്രായം പറയില്ലെന്നും മുരളീധരന് വ്യക്തമാക്കി. ബിജെപി ജില്ലാ പ്രസിഡന്റ് കെ.രഞ്ജിത്ത് ,ജനറല്‍ സെക്രട്ടറി എ.പി.ഗംഗാധരന് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: